ഉടൻനടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് മുന്‍പ് തങ്ങളുടെ കാഴ്ചപ്പാടിലുള്ള മികച്ച ലോക ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യയിൽ നിന്നുള്ള സൂപ്പര്‍ താരം വിരാട് കോലിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പുതിയ സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും ടീമില്‍ ഇടം പിടിച്ചില്ല.
അതേസമയം, ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി രണ്ടു വര്‍ഷത്തിനിടെ നടന്ന മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഈ ടീമില്‍ ഇടം നേടിയത്. ഓസ്ട്രലിയയുടെ ഉസ്മാന്‍ ഖവാജയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നെയുമാണ് ഓപ്പണര്‍മാര്‍. വണ്‍ ഡൗണായി 14 ടെസ്റ്റുകളില്‍ നിന്ന് 1500 റണ്‍സ് അടിച്ചു കൂട്ടിയ പാകിസ്ഥാന്‍ താരം ബാബര്‍ ആസം.
പിന്നാലെ നാലാം നമ്പറില്‍ 22 ടെസ്റ്റില്‍ നിന്ന് 1915 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ട്. ഇവർക്കൊപ്പം ഓസീസ് താരം ട്രാവിസ് ഹെഡ് കൂടി ചേരുന്നതോടെ ടോപ് ഓര്‍ഡര് റെഡി. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്താണ്. പരിക്കേറ്റ് മാസങ്ങളായി ടീമിന് പുറത്തായിട്ടും പന്തിന് ഓസീസ് നല്‍കുന്ന മൂല്യമാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ രവീന്ദ് ജഡേയും ആര്‍ അശ്വിനുമാണ് ടീമിലെ സ്പിന്നര്‍മാര്‍. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് തന്നെ ലോക ടീമിനെയും നയിക്കും. ഇംഗ്ലണ്ടിന്റെ നാല്‍പ്പത് പിന്നിട്ട സീനിയര്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണും ദക്ഷിണാഫ്രിക്കയുടെ കംഗീസോ റബാദയുമാണ് പേസ് ഡിപ്പാര്‍ട്ട്‌മെന്റിനെ നയിക്കുക.



