| ശ്രീകാന്ത് പികെ
കമൽ ഹാസനോ മമ്മൂട്ടിയോ എന്ന് പരക്കം പറയുന്നുണ്ടെങ്കിലും രണ്ട് പേരിൽ ഒരാൾക്ക് വച്ച റോളും ആ റോളിൽ ആ രണ്ടു പേരിൽ ആരാണോ അയാൾ സമ്മതവും മൂളിയ, ഇടത്തേക്കാണ് വിനായകൻ കാസ്റ്റ് ചെയ്യപ്പെട്ടത്. ആർക്ക്? കമൽ ഹാസനോ മമ്മൂട്ടിക്കോ പകരം.
രജനി കാന്ത് അടങ്ങുന്ന സൂപ്പർ താരങ്ങളെ ഇന്ന് കഥയും തിരക്കഥയും അന്വേഷിച്ചു വരികയല്ല, അവർക്ക് വേണ്ടി കഥയും തിരക്കഥയും നിർമ്മിക്കപ്പെടുകയാണ് ചെയ്യുന്നത്. അത്തരമൊരു സൂപ്പർ സ്റ്റാർ ചിത്രത്തിലാണ് വിനായകന് വേണ്ടി എഴുതിയ ഒരു കഥാ പാത്രത്തെ പോലൊരു റോൾ അയാൾ ചെയ്ത് വച്ചിരിക്കുന്നത്. ഏത് കോർണറിൽ നിന്ന് ആലോചിച്ചാലും ആ റോളിൽ കമൽ ഹാസനോ മമ്മൂട്ടിയോ ഒരിക്കലും വരാത്ത മാതിരി.
ജയ്ലർ കണ്ട് കൊണ്ടിരുന്നപ്പോൾ പഴയ ബാലയുടെ ഒരു ഇന്റർവ്യൂ ആണ് ഓർമ്മ വന്നത്. രണ്ട് വർഷം മുന്നേ മോൺസൺ മാവുങ്കൽ വിവാദ സമയത്ത് ചാനൽ ചർച്ചകളിലൊക്കെ ബാല പറയുന്നത് ഇരുന്നൂറ്റി നാല്പത് കോടി ബജറ്റ് സിനിമയിൽ രജനി സാറിന്റെ കൂടെ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ ഇമ്മാതിരി ചീള് കേസിൽ ഒന്നും മറുപടി പറയാൻ താല്പര്യമില്ല എന്നാണ്.
ബാല പറഞ്ഞ ആ ഇരുഞ്ഞൂറ്റി നാല്പത് കോടി സിനിമയിൽ അയാൾ രണ്ട് സീനുകളിൽ തികച്ചും ഇല്ലെന്നാണ് കേട്ടത്, അപ്പോഴാണ് ഇതുപോലൊരു സ്ക്രീൻ പ്രസൻസുമായി സൂപ്പർ സ്റ്റാറുകളുടെ സൂപ്പർ സ്റ്റാറിന് വില്ലനായി അഭിനയിക്കുന്ന കാര്യം ഒരു തമാശയായി പോലും വിനായകൻ എവിടെയും പറയാതിരുന്നത്. അല്ലെങ്കിൽ ഒരു മലയാളം മീഡിയ പോലും അദ്ദേഹത്തോട് ആ കാര്യം ചോദിച്ച് ചെല്ലാതിരുന്നത്.
സാധാരണ നിലയിൽ പല സിനിമകളിലും മുൻ നിര താരങ്ങൾ പ്രകടനം കൊണ്ട് കൈയ്യടി നേടുകയും മാസ് കാണിച്ച് നിറഞ്ഞു നിൽക്കുകയും ചെയ്യാറുണ്ട്. രജനി കാന്തിൽ തുടങ്ങി നമ്മുടെ ലാലേട്ടൻ വരെയുള്ള സൂപ്പർ താര നിരയുള്ള സിനിമയിൽ തമിഴ് പ്രേക്ഷകർ പോലും വിനായകൻ എന്ന പേര് ആവർത്തിച്ചു പറയുന്നത് ആ സിനിമ രജനിയേക്കാൾ അയാൾ സ്വന്തമാക്കി എന്നതിന് തെളിവാണ്.
മറ്റെല്ലാ പ്രമുഖ താരങ്ങൾക്കും അനിരുദ്ധിന്റെ സിഗ്നേച്ചർ ബി.ജി.എമ്മുകളുടെ സഹായത്തോടെ മാസാക്കുമ്പോൾ ബി.ജി.എമ്മുകളുടെ സഹായമില്ലാതെ നടനത്തിലും എക്സ്പ്രഷനിലൂടെയും മാത്രമാണ് വിനായകൻ മാസാക്കുന്നത്.
ഇവിടെ മലയാള സിനിമയിലെ ഇടവേള മാഫിയയും ചില നാലാം കിട ഓൺലൈൻ ചാനലുകളും മുഖം കോട്ടി വീട്ടിലിരുത്തുമെന്ന് വെല്ലു വിളിച്ച നടനെയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ സിനിമാ ഇൻഡസ്ട്രി ‘വിനായകൻ സർ’ എന്ന് വിളിച്ച് വാഴ്ത്തുന്നത്. ഒരു തമിഴ് സിനിമാ റിവ്യൂവിൽ കണ്ടത് പോലെ, ‘സൂപ്പർ സ്റ്റാർക്കേ വില്ലൻ അവര്, ഇനിമേ തിരുമ്പി പാക്ക വേണ്ടാം..’ വ്യക്തിപരമായി തിയേറ്ററിലെ മാസ് എക്സീപീരിയൻസിൽ കൈതിക്കും , വിക്രത്തിനുമൊക്കെ ഏറെ താഴെയാണ് ജയ്ലർ. നെൽസന്റെ ഏറ്റവും ഇഷ്ടപ്പെട്ട പടം ഇപ്പോഴും കോല മാവ് കോകിലയാണ്.



