മലയാള സിനിമാ ലോകത്ത് കുറ്റാന്വേഷണ കഥയുടെ ത്രസിപ്പിക്കുന്ന അനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988). ചടുലമായ പശ്ചാത്തല സംഗീതത്തിനൊപ്പം ബുദ്ധിരാക്ഷനായ സേതുരാമയ്യര്‍ കൈ പിറകില്‍ക്കെട്ടി വേഗത്തില്‍ നടന്ന് കേസിന്റെ ചുരുളുകള്‍ ഓരോന്നായി അഴിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രം ജനഹൃതയത്തില്‍ ആഴത്തില്‍ പതിഞ്ഞു. മമ്മൂട്ടിക്കൊപ്പം ഹാരി ആയി സുരേഷ് ഗോപിയും വിക്രമായി ജഗതിശ്രീകുമാറും ചാക്കോയായി മുകേഷും അഭ്രപാളിയില്‍ എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന പ്രകടനം പുറത്തെടുത്തു. ഇവരെയെല്ലാം നിഷ്പ്രഭരാക്കുന്ന ദേവദാസ് എന്ന നെഗറ്റീവ് റോളില്‍ സുകുമാരന്‍ ആടിത്തിര്‍ത്തു.
ത്രില്ലര്‍ ചിത്രങ്ങളുടെ മുടിചൂടാമന്നനായ എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു അണിയിച്ചൊരുക്കിയ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പിനു ശേഷം അഞ്ച് ഭാഗങ്ങള്‍ പുറത്തു വന്നു. അതില്‍ ജാഗ്രത ഒഴികെ ഒന്നാം ഭാഗത്തിനോട് നീതിപുലര്‍ത്താന്‍ കഴിയുന്ന ചിത്രം ഉണ്ടായോ എന്നത് സംശയമാണ്. അഞ്ചാം ഭാഗമായ സി.ബി.ഐ. 5 ദി ബ്രെയിന്‍ എന്ന ചിത്രം റിലീസ് ആയതോടെ ലോക സിനിമാ ചരിത്രത്തില്‍ 5 ഭാഗങ്ങളിലും ഒരേ നായകന്‍, ഒരേ സംവിധായകന്‍, ഒരേ തിരക്കഥാകൃത്ത് എന്നൊരു നേട്ടം കൈവരിച്ചു. പക്ഷേ ഈ നേട്ടങ്ങളൊന്നും ചിത്രത്തിന്റെ പ്രതീക്ഷയെ കാത്തു സൂക്ഷിച്ചോ എന്നതില്‍ സംശയമുണ്ട്.
1988-ല്‍ നിന്ന് 2022-ല്‍ ഒരു കുറ്റാന്വേഷണ കഥ പറയുമ്പോള്‍ കാലത്തില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളാന്‍ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല എന്നുവേണം കരുതാന്‍. പഴ ഒരു കാലത്താന് കഥ പറയുന്നതെന്ന് മമ്മൂട്ടി ഒരു മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നെങ്കിലും അതൊന്നും ഒഴുക്കൊള്ള ഒരു കഥ പറഞ്ഞ് ഫലിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും അമ്പേ പരാജയപ്പെട്ടു.
ചിത്രത്തിന്റെ ആദ്യപകുതി വിരസതയുടെ മടുപ്പാണ് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നത്. രണ്ടാമത് മമ്മൂട്ടിയുടെ സേതുരാമയ്യര്‍ കഥാപാത്രം പലപ്പോഴും പ്രായാധിക്യത്തില്‍ സംഭാഷണം ഏങ്ങിവലിയുന്നപോലെയിരുന്നു. (നമ്മള്‍ കണ്ടുശീലിച്ച സേതുരാമയ്യര്‍ ചുറുചുറുക്കുള്ളവനായിരുന്നു).
ഇടയ്ക്കിടയ്ക്ക് പഴയ രംഗങ്ങള്‍ തിരുകി കയറ്റി പഴയ ചിത്രങ്ങളെ അനുസ്മരിക്കാന്‍ ശ്രമിച്ചതും അത്ര രുചിയുള്ള അച്ചാറായി തോന്നിയില്ല. സുകുമാരന്റെ മകനായുള്ള സത്യദാസ് എന്ന സായ്കുമാറിന്റെ കഥാപാത്രം മാത്രമാണ് ജീവനുള്ളതായി ചിത്രത്തില്‍ തോന്നിയത്. ഓര്‍ത്തിരിക്കുന്ന ഒരു രംഗംപോലും ചിത്രത്തില്‍ ഇല്ല എന്നുവേണം കരുതാന്‍. കഥയുടെ അടുക്കുംചിട്ടയില്ലായ്മയാണ് ചിത്രത്തെ ചതിച്ചത്.
പ്രതിയിലേക്കുള്ള സേതുരാമയ്യരുടെ യാത്രയില്‍ പലപ്പോഴും സി.ബി.ഐ. തോല്‍ക്കും എന്ന പോലീസിന്റെ കൊതിപറച്ചില്‍ പറയിപ്പില്‍ വല്ലാത്ത വിരസതയാണ് സമ്മാനിച്ചത്. ഈ ഡിജിറ്റല്‍ യുഗത്തില്‍ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ കേസ് തെളിയിക്കുന്ന സേതുരാമയ്യരെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. എസ്. എന്‍. സ്വാമിക്ക് അത് വഴങ്ങുന്നില്ലെങ്കില്‍ കൊള്ളാവുന്ന പിള്ളേരെക്കൊണ്ട് എഴുതിക്കണം.
പ്രേക്ഷകര്‍ 150 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് ചിത്രം കാണാന്‍ വരുന്നത് ആസ്വദിക്കാനാണ്…അല്ലാതെ ചാരിക്കിടന്ന് ഉറങ്ങാനല്ല. ഇനി സേതുരാമയ്യര്‍ വിരമിക്കുന്നതാണ് നല്ലത്. നമ്മുടെ ആ പഴയ സേതുരാമയ്യര്‍ എന്നും നിറഞ്ഞു നില്‍ക്കാന്‍.
(അനൂപ് വൈക്കപ്രയാർ- ഫേസ്ബുക്ക് പോസ്റ്റ് )



