| അശ്വിൻ രാജ്
കാണുന്നവന്റെ കാഴ്ചയ്ക്ക് അനുസരിച്ച് നിരവധി ലെയറുകള്‍ ഉള്ള ഒന്നാണ് പുഴു. ഒരു സാധാ സിനിമ ആയി കാണേണ്ടവര്‍ക്ക് അങ്ങനെയും ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയായി കാണേണ്ടവര്‍ക്ക് അങ്ങനെയും കാണാം.
സ്ഥിരം നരേഷന്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി എന്നാല്‍ പൂര്‍ണമായു നോണ്‍ലീനിയര്‍ എന്ന് പറയാനും സാധിക്കാത്ത ഒരു മേക്കിംഗ് ആണ് പുഴുവിന്റെത്. പുരാണവും ചരിത്രവും കടന്ന് ഇന്നിലേക്കുള്ള കഥ പറച്ചില്‍ രീതി എല്ലാവര്‍ക്കും പിടിക്കുന്ന ഒന്നായിരിക്കില്ല.
ഒരു പുഴു ഇഴഞ്ഞ് നീങ്ങുന്ന താളത്തില്‍ തന്നെയാണ് സിനിമയും സഞ്ചരിക്കുന്നത്. എങ്കിലും പ്രേക്ഷകന് എന്ന നിലയില്‍ ചെറിയ ചില നിരാശകള്‍ സിനിമ സമ്മാനിക്കുന്നുണ്ട്. പാര്‍വതിയും മമ്മൂട്ടിയും ഒരു സിനിമയില്‍ ഒന്നിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സിനിമ ആസ്വാദകര്‍ പ്രതീക്ഷിക്കുന്ന അത്രയും സിനിമയ്ക്ക് നല്‍കാനായോ എന്നത് ചോദ്യമാണ്.
പൂര്‍ണമായും മമ്മൂട്ടിയെന്ന നടനെ ആശ്രയിച്ച്. അയാളുടെ ന്യായങ്ങളെയും അതിനുള്ള എതിര്‍ ന്യായങ്ങളെയും കാണിച്ച് മുന്നോട്ട് പോകുകയാണ് സിനിമ. എന്നിരുന്നാലും ഇന്നോളം മലയാള സിനിമ ഉണ്ടാക്കി പൊതുസമൂഹത്തില്‍ കാണിച്ച പലതിനെയും ഈ ‘പുഴു’ അരിക്കുന്നുണ്ട്.
‘മറന്നും പൊറുത്തുമൊക്കെ ജീവിക്കാന്‍ ഞാന്‍ ബ്രാഹ്‌മണനോ, വൈശ്യനോ, ക്ഷൂദ്രനോ ഒന്നുമല്ല, മന്നാടിയാര്‍ ക്ഷത്രിയനാണ്. ക്ഷത്രിയന്‍..’ എന്ന് വെള്ളിത്തിരയില്‍ പറഞ്ഞ് കൈയ്യടി വാങ്ങിയ അതേ നടന്‍ തന്നെ പുഴു വിലൂടെ എത്തുവെന്നത് തന്നെ വലിയ വലിയ മാറ്റമാണ്.



