പാകിസ്ഥാനില്‍ സന്ദർശന പരമ്പരയ്ക്കായെത്തിയ ഇംഗ്ലണ്ട് ടീമംഗങ്ങള്‍ക്ക് അജ്ഞാത വൈറസ് ബാധ. ക്യാപ്റ്റനായ ബെന്‍ സ്റ്റോക്സ് അടക്കം 14 പേര്‍ക്ക് അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പരമ്പര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റാവല്‍പിണ്ഡിയില്‍ പരിശീലനം നടക്കുന്നതിനിടെയാണ് അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്.
താരങ്ങൾക്ക് കൊറോണ പരിശോധന നടത്തിയപ്പോഴാണ് അജ്ഞാത വൈറസ് ബാധ ശ്രദ്ധയില്‍പ്പെട്ടത്. നാളെ ഇരു ടീമുകളും ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കാനിരിക്കേയായിരുന്നു സ്ഥിരീകരണം. ജോ റൂട്ട്, സാക് ക്രോളി, ഹാരീ ബ്രൂക്, ഒല്ലി പോപ്, കീറ്റണ്‍ ജെന്നിംഗ്സ് എന്നിവര്‍ മാത്രമാണ് പരിശീലകന്‍ ബ്രന്‍ഡന്‍ മക്കല്ലത്തിന്റെ കീഴില്‍ പരിശീലനത്തിന് ഇറങ്ങിയത്.
ബാക്കിയുള്ള എല്ലാവരോടും നിലവിൽ വിശ്രമിക്കാനാണ് നിര്‍ദേശം. കഴിഞ്ഞ ദിവസവും പരിക്കേറ്റ് മാര്‍ക് വുഡ് ഒഴികെ മറ്റെല്ലാവരും പരിശീലനം നടത്തിയ ശേഷമാണ് 14 പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കോവിഡ് വൈറസല്ല പിടിപെട്ടിരിക്കുന്നതെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
അതേസമയം, എത്ര പേര്‍ക്ക് കൃത്യമായി വൈറസ്ബാധ സ്ഥിരീകരിച്ചു എന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ഡാനീ റൂബെന്‍ വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാനെതിരെ മികച്ച പരമ്പര ജയം മാത്രമാണ് മുന്നിലുള്ളതെന്നും തങ്ങളുടെ ക്യാപ്റ്റനും പരിശീലകനും ഏറ്റവും ശക്തമായ മത്സരങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്നവരാണെന്നും സീനിയര്‍ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പറഞ്ഞു. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനിലേയ്ക്ക് മത്സരത്തിനെത്തത്തിയത്.



