| ഫാ. ജോയി ചെഞ്ചേരിൽ എം.സി.ബി.എസ്
ഏപ്രിൽ 23, ലോക പുസ്തക പകർപ്പവകാശദിനം; പുസ്തകങ്ങളെയും എഴുത്തുകാരരെയും ആദരിക്കാൻ ഒരു ദിനം! വായനയും പ്രസിദ്ധീകരണവും പകർപ്പവകാശവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് എല്ലാവർഷവും പുസ്തക ദിനാചരണം നടത്തുന്നത് . 1995 ൽ പാരീസിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ചാണ് വായനയ്ക്കും പുസ്തകങ്ങൾക്കുമായി ഒരു പ്രത്യേക ദിനം മാറ്റിവയ്ക്കാൻ യുനെസ്കോ തീരുമാനിച്ചത് . വിശ്വ സാഹിത്യകാരനായ ഷേക്സ്പിയറിന്റെ ജനനവും മരണവും അടയാളപ്പെടുത്തുന്നതിനാ ലാണ് ഏപ്രിൽ 23 പ്രാധാന്യമർഹിക്കുന്നത് . കൂടാതെ പ്രശസ്ത എഴുത്തുകാരായ മിഗ്വൽ ഡി സെർവാന്റെസ് , ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനം കൂടിയാണ് ഏപ്രിൽ 23 .
ഏപ്രിൽ 23 ന് സ്പെയ്ൻകാർക്കിടയിൽ റോസാപ്പൂ കൈമാറുന്ന ഒരു പാരമ്പര്യം ഉണ്ടായിരുന്നു . 1616 ഏപ്രിൽ 23 ന് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ മിഗ്വൽ ഡി സെർവാന്റെസിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ സ്മരണാർഥം പുസ്തകങ്ങൾ കൈമാറുന്ന പതിവ് അവർ ആരംഭിച്ചു . ഇതാണ് യുനെസ്കോയുടെ പുസ്തക ദിനാചരണത്തിനു പ്രചോദനമായത്.
പുസ്തക ദിനത്തിനോടനുബന്ധിച്ചു പുസ്തക തലസ്ഥാനമായി ഒരു നഗരത്തെ തിരഞ്ഞെടുക്കുക എന്ന പതിവും ഇതിനോടു ചേർന്നുണ്ടായി . 2023 ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത് ആഫ്രിക്കൻ രാജ്യമായ ഘാനയിലെ അക്രയാണ് . വായനയെ സ്നേഹിക്കുക , അതിലേക്ക് ആളുകളെ ആകർഷിക്കുക ,വായനയുടെ ആസ്വാദ്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് .
പുസ്തകങ്ങൾ വിശ്വത്തിന് ആത്മാവും മനസ്സിനു ചിറകളുമാണ്. അവ ഭാവനയിലേക്കു പറന്നുയരാനുള്ള മാധ്യമവും എല്ലാറ്റിനും ജീവൻ പകരുന്ന യാഥാർത്ഥ്യവുമാണെന്നാണ് പ്ലേറ്റോ അഭിപ്രായപ്പെടുന്നത് . ജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കുകയും നേർദിശയിലേക്കു നയിക്കുകയും ചെയ്യുന്ന ഒന്നാണ് പുസ്തകം . പുസ്തകത്തെ സ്നേഹിക്കുന്ന ഒരാൾ ഭാഷയും പദാവലിയും സംവേദനവും അനായാസേന സ്വന്തമാക്കുന്നു. സമ്മർദ്ദങ്ങളുടെ, സംഘർഷങ്ങളുടെ, സങ്കീർണതയുടെ വർത്തമാന ജീവിതസാഹചര്യങ്ങളിൽ വിശ്രമത്തിനും ആശ്വാസത്തിനും പുസ്തകൾക്കുള്ള സ്വാധീനം നിർണായകമാണ്. ഒരു നല്ല പുസ്തകം ഒരു വ്യക്തിയുടെ ജീവിതത്തിനു നിറവും മിഴിവും നൽകുന്നു.
പുസ്തകങ്ങൾ ലോകത്തെ അറിയാനും സംസ്കാരങ്ങളെ പരിചയപ്പെടാനും പാരമ്പര്യങ്ങളെ മനസ്സിലാക്കാനും അങ്ങനെ അറിവിന്റെ അതിരുകളെ വിപുലമാക്കാനുമുള്ള മാധ്യമങ്ങളാണ്. ആധുനിക ജീവിതത്തിന്റെ സാങ്കേതിക വളർച്ചയും നിർമിതബുദ്ധി വികാസങ്ങളും സമൂഹ ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നതു തർക്കാതീതമാണ്. ഈ മാറ്റം പുസ്തക സ്നേഹത്തിലും വായനയിലും ഇന്ന് പ്രകടവുമാണ്.
തദ്ദേശീയ ഭാഷകൾ എന്നതാണ് ഈ വർഷത്തെ പുസ്തക ദിനാചരണത്തിന്റെ പ്രധാന വിചാരം. പ്രാദേശിക ഭാഷാ ബോധനം സ്കൂൾതലം മുതൽ പ്രായോഗികമാകുമ്പോഴാണ് അതിനു വളർച്ചയും വികാസവും ഉണ്ടാകുന്നത്. പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന യുജിസി നിർദേശവും ശുഭോദർക്കമാണ് .
പ്രാദേശിക ഭാഷയുടെ ഉപയോഗവും പരിഭാഷകളും പ്രോത്സാഹിപ്പിക്കുമ്പോൾ അതിലൂടെ വിജ്ഞാനത്തിന്റെ ഭൂമിക വിശാലമാവുകയും നഷ്ടപ്പെടുകയോ, കാലഹരണപ്പെടുന്നതോ ആയ പ്രാദേശിക ഭാഷകളും സംസ്കാരങ്ങളും പുനരുജ്ജീവിക്കപ്പെടുകയുമാണ്, അങ്ങനെ പുസ്തക ദിനത്തിന്റെ ലക്ഷ്യം തന്നെയായ പുസ്തകങ്ങളെ, സാഹിത്യകാരന്മാരെ പരിചയപ്പെടാനും പ്രചരിപ്പിക്കാനും അങ്ങനെ ചരിത്രപരമായ വിജ്ഞാനത്തിൽ ഊന്നിനിന്നുകൊണ്ട് സാംസ്കാരികവും സാമൂഹികവും മാനവികവുമായ ഒരു മുന്നേറ്റം ഉണ്ടാക്കാനും പുസ്തക ദിനാചരണത്തിലൂടെ സാധിക്കുന്നു .
വായന മരിക്കുന്നുവെന്നു പരിതപിക്കുന്ന നമുക്ക് അതിനെ ഉജ്ജീവിപ്പിക്കാനുള്ള ഒരു ഉത്തരവാദിത്വം കൂടി ഈ ദിനം നൽകുകയാണ് . പുസ്തക രചന പ്രോത്സാഹിപ്പിക്കുകഅതിന്റെ പ്രസാധനത്തിന് അവസരങ്ങൾ നൽകുക, അതിന്റെ വിതരണം സുഗമമാക്കുക, ഗ്രാമങ്ങൾതോറും ഗ്രന്ഥശാലകളും വായനയും പ്രോത്സാഹിപ്പിക്കുക അങ്ങനെ വരുമ്പോൾ വായിച്ചു വളരുന്ന ഒരു സമൂഹവും ചിന്തിച്ചു വിവേകം നേടുന്ന ഒരു തലമുറയും നമ്മുടെ സമൂഹത്തിനു കെട്ടുറപ്പു നൽകുമെന്നതിൽ സംശയമില്ല .



