.സെയ്ദ് ഷിയാസ് മിർസ
കോലമാവ് കോകിലയുടെ വിജയത്തിന് ശേഷം സംവിധായകൻ നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോക്ടർ. മിലിട്ടറി ഡോക്ടറായി ശിവ കാർത്തികേയൻ എത്തുന്ന സിനിമ ഒരു ക്ലീൻ ഫാമിലി എൻ്റർടെയിനറാണ്. അഞ്ചിൽ നാല് സ്റ്റാർ നൽകാവുന്ന സിനിമയാണ് ഡോക്ടർ.
വർക്ക് ഫ്രം ഹോമിൻ്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ഒന്നു റിലാക്സ് ചെയ്യാൻ ശുദ്ധഹാസ്യത്തിൻ്റെ മേമ്പൊടിയോടെ പൊട്ടിച്ചിരിക്ക് തിരികൊളുത്തുന്ന ‘ഡോക്ടർ’ കാണാൻ പോകുന്നത് മാസാവസാനം കയ്യിൽ കാശുള്ളവർക്കും ഡബിൾ വാക്സിൻ സർട്ടിഫിക്കറ്റുള്ളവർക്കും എടുക്കാവുന്ന മികച്ച ഒരു തീരുമാനമായിരിക്കും.
അടുത്ത കാലത്തായി ഏറെ ചിരിപ്പിച്ച ഈ തമിഴ് സിനിമ ഒരു സാധാരണ തട്ടിക്കൊണ്ടുപോകൽ കഥയിൽ നിന്ന് വ്യത്യസ്തമായി സംവിധായകൻ കൈകാര്യം ചെയ്‌തിട്ടുണ്ട്. സാവധാനത്തിൽ നീങ്ങുന്ന തിരക്കഥ ആദ്യപകുതിയിൽ കൂടുതൽ ചടുലമാണെങ്കിലും, സിനിമയുടെ അവസാനത്തിൽ ആ വേഗത കുറയുന്നതായി തോന്നുന്നു എന്നതാണ് ഏക പോരായ്മ. യോഗി ബാബുവിനൊപ്പം കോമഡിയുടെ വേറിട്ട തലത്തിലേക്ക് ഉയർന്ന റെഡിൻ കിംഗ്സിലി പ്രേക്ഷകശ്രദ്ധ ഏറ്റുവാങ്ങുമെന്നതിൽ സംശയമില്ല.
കഥാപാത്രങ്ങളോരോരുത്തരും ഒരു മികച്ച ക്രിക്കറ്റ് ടീമിലെ അംഗങ്ങളെപ്പോലെ കാര്യക്ഷമതയോടെ അവരവരുടെ പങ്ക് കൃത്യമായി നിറവേറ്റിയിരിക്കുന്നു. സീരിയസ് ക്യാപ്റ്റനായി ഒരറ്റത്ത് നിന്ന് കൊണ്ട് മറ്റുള്ളവരെക്കൊണ്ട് ദീപാവലി നാളുകളിലെ ചിരിപ്പൂരത്തിന് തിരികൊളുത്തുകയാണ് ശിവകാർത്തികേയൻ്റെ വരുൺ എന്ന കഥാപാത്രം.
അനിരുദ്ധിന്റെ സംഗീതം ചിത്രത്തിന് വലിയ പിന്തുണയാണ് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം തിരക്കഥയുടെ ഒഴുക്കിനനുസരിച്ച് നമ്മെ സിനിമക്കൊപ്പം കൂട്ടിക്കൊണ്ട് പോകുന്നു. വിജയ് കാർത്തിക് കണ്ണൻ്റെ മികവാർന്ന ഛായാഗ്രഹണവും എടുത്തു പറയേണ്ടത് തന്നെയാണ്.



