കന്നഡ സിനിമയിലെ പവർ സ്റ്റാർ പുനീത് രാജ്കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ഇന്ത്യന്‍ സിനിമാ ലോകമാകെ. ഇന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ചാമിങ് സ്റ്റാറിന്റെ മരണം.
വെറും 46-ാം വയസ്സിലാണ് പുനീത് രാജ്കുമാറിനെ മരണം തട്ടിയെടുത്തത്. എന്നാൽ, അദ്ദേഹത്തിന്റെ സിനിമാജീവിതത്തിനും ഏതാണ് 46 വയസോളം പ്രായം വരുമെന്നാണ് കണക്കുകൾ പറയുന്നത്. ഇക്കാര്യത്തിൽ മറ്റൊരു അഭിനേതാവിനും അവകാശപ്പെടാനില്ലാത്ത ഒരു നേട്ടമാണ് പുനീതിന് സ്വന്തമായിരുന്നത്.
കേവലം ആറ് മാസം മാത്രമുള്ളപ്പോഴാണ് പിതാവ് രാജ്കുമാറിന്റെ പ്രേമദ കനികെ എന്ന ചിത്രത്തില്‍ കുട്ടിയായിരുന്ന പൂനീത് മുഖം കാണിച്ചിരുന്നു. 1976 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് 1977ല്‍ സദാനി അപാന, തായികേ താക്ക മാഗ (1978), വസന്ത ഗീത (1980) അങ്ങനെ ബാല്യകാലത്തുടനീളം ഇടവേളകളില്ലാതെ പുനീത് സിനിമയിലെത്തി.
പിന്നാലെ ബെട്ടദ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരത്തിനും അര്‍ഹനാക്കി. ഭാഗ്യവന്ത (1981), ചാലിസുവ മോദഗലു (1982), ഇരടു നക്ഷത്രഗളു (1983), ബെട്ടദ ഹൂവു (1985) എന്നീ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.
1989 ല്‍ പുറത്തുവന്ന പാരാശൂരം എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്ന് 13 വര്‍ഷം ഇടവേളയെടുത്ത പുനീത് 2002 ല്‍ അപ്പു എന്ന ചിത്രത്തില്‍ നായകനായാണ് മടങ്ങിയെത്തിയത്. ഈ സമയം ഒരു പുതുമുഖ നായകന് ലഭിക്കാവുന്ന ഏറ്റവും വലിയ വരവേല്‍പ്പായിരുന്നു അപ്പു. തുടർച്ചയായി 200 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കന്നട സിനിമയിലെ ഏക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായിരുന്നു.
ഇത്തരത്തിൽ ആദ്യചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം ഒരിക്കല്‍ പോലും പുനീതിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പിന്നീട് മുന്നോട്ട് സൂപ്പര്‍താര പദവിയിലേക്കുള്ള ജൈത്രയാത്രയായിരുന്നു എന്നു വേണം പറയാന്‍. നായകനായെത്തിയ അഭി (2003), വീര കന്നഡിഗ (2004), മൗര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ ചിത്രങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ വന്‍ വിജയമായിരുന്നു. 2002 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ച പുനീത് കന്നട സിനിമയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരവുമാണ്.
സിനിമാ അഭിനയം മാത്രമല്ല തനിക്ക് വഴങ്ങുന്നതെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സിനിമയുടെ പിന്നണി ഗായകനായും പുനീത് ശ്രദ്ധനേടി. 1981 മുതല്‍ ഈ വർഷം വരെയുള്ള കാലഘട്ടത്തില്‍ നൂറോളം ചിത്രങ്ങളില്‍ പുനീത് പാടിയിട്ടുണ്ട്. ധാരാളം ടിവി ഷോകളില്‍ അവതാരകനായി. സന്തോഷ് അനന്ദ്രത്തിന്റെ യുവരത്‌ന എന്ന ചിത്രമാണ് പുനീതിന്റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയത്.



