യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ആദ്യ മത്സരത്തിലെ പാകിസ്ഥാനെതിരായ തോൽവിക്ക് ശേഷം സോഷ്യൽ മീഡിയയിൽ അധിക്ഷേപത്തിന് വിധേയനായ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. താൻ മുഹമ്മദ് ഷമിയെ ‘200 ശതമാനം’ പിന്തുണക്കുന്നതായി കോലി പറഞ്ഞു.
കോലിയുടെ വാക്കുകൾ ഇങ്ങിനെ: “ഞങ്ങൾ ഒരുമിച്ചു ഗ്രൗണ്ടിൽ കളിക്കുന്നതിന് കാരണമുണ്ട്, ഒരു വ്യക്തിയുമായി നേരിട്ട് സംസാരിക്കാൻ ധൈര്യമില്ലത്ത, സോഷ്യൽ മീഡിയയിലെ നട്ടെല്ലില്ലാത്ത ചില ആളുകളല്ല ഞങ്ങൾ. അവർ തങ്ങളുടെ ഐഡന്റിറ്റിക്ക് പിന്നിൽ ഒളിച്ച് സോഷ്യൽ മീഡിയയിലൂടെ ആളുകളെ പിന്തുടരുകയും ആളുകളെ കളിയാക്കുകയും ചെയ്യുന്നു,
അങ്ങിനെ ചെയ്യുന്നത് ഇന്നത്തെ ലോകത്ത് ഒരു സാമൂഹിക വിനോദമായി മാറിയിരിക്കുന്നു. എന്തുകൊണ്ടും ഇത് വളരെ നിർഭാഗ്യകരവും സങ്കടകരവുമാണ്,” ന്യൂസിലൻഡിന് എതിരായ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിനു മുന്നോടിയായി ദുബായിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോലി.
കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനോട് ഇന്ത്യ പത്ത് വിക്കറ്റിനു തോറ്റതിന് പിന്നാലെ, മതത്തിന്റെ അടിസ്ഥാനത്തിൽ ഷമി ചിലരുടെ ലക്ഷ്യമായി മാറുകയായിരുന്നു. ഈ സംഭവത്തിൽ ഷമിക്ക് പിന്തുണ നൽകിയ കോഹ്ലി, ഷമിക്കെതിരായ സൈബർ ആക്രമണത്തെ ദയനീയമായത് എന്നാണ് വിശേഷിപ്പിച്ചത്.



