| രാജേഷ് കുമാർ മഴൂർ
മലയാളസിനിമയിൽ വിനീത് അരങ്ങേറിയിട്ട് 36 വർഷങ്ങൾ! ഇതിനിടയ്ക്ക് നടൻറെ വേഷത്തിൽ നിന്ന് കോറിയോഗ്രാഫറിലേയ്ക്കും ഡബ്ബിംഗ് ആർട്ടിസ്റ്റിലേയ്ക്കും താരം പാത വെട്ടിത്തുറന്നു. അണിഞ്ഞ വേഷങ്ങളിലെല്ലാം വിജയം കൈവരിക്കാൻ വിനീതിലൃ കലാകാരന് കഴിഞ്ഞിരുന്നു.
ആദ്യമായി കോറിയോഗ്രാഫി ചെയ്ത കാംബോംജി മികച്ച കോറിയോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡും ആദ്യമായി മറ്റൊരാൾക്കു വേണ്ടി ഡബ്ബിംഗ് ചെയ്ത ലൂസിഫർ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുളള പുരസ്ക്കാരവും വിനീതിന് നേടിക്കൊടുത്തു.
വിനീതിൻറെ തുടക്കം ഇടനിലങ്ങൾ എന്ന ഐ.വി.ശശി ചിത്രത്തിലൂടെയായിരുന്നു. ആ ചിത്രത്തിലെ നായകരാവട്ടെ മോഹൻലാലും മമ്മൂട്ടിയും.കെ.ബാലചന്ദർ നിർമ്മിച്ച ആ ചിത്രത്തിനു ശേഷം പിന്നീട് വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിൻറെ സംവിധാനത്തിൽ തമിഴ്ച്ചിത്രമായ ജാതിമല്ലിയിൽ അഭിനയിക്കുവാനും വിനീതിന് ഭാഗ്യമുണ്ടായി.
ഇടനിലങ്ങൾക്കു ശേഷം അമൃതം ഗമയഃ,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ലാൽസലാം,കമലദളം,കളിപ്പാട്ടം, കാലാപാനി, തച്ചോളി വർഗ്ഗീസ് ചേകവർ, ഉസ്താദ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം വേഷമിട്ട വിനീത് മമ്മൂട്ടിയ്ക്കൊപ്പം പ്രണാമം,ഹിറ്റ്ലർ തുടങ്ങിയ ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചിരുന്നു.
താരപദവിയിലേയ്ക്കുയർന്നില്ലെങ്കിലും മലയാളസിനിമയിലെ മുൻനിരനായകരെക്കാൾ വലിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ നായകനായി വിനീത് സൃഷ്ട്ടിച്ചിട്ടുണ്ട്. കലാമൂല്യമുള്ളതും സാമ്പത്തികവിജയം നേടിയതുമായ ചിത്രങ്ങളാണ് വിനീത് നായകനായ ചിത്രങ്ങൾ.
അവതരിപ്പിച്ച കഥാപാത്രങ്ങൾ വിനീതിന് സമ്മാനിച്ച ‘പാവം പയ്യൻ’ ഇമേജ് ശബ്ദത്തിലൂടെ പൊളിച്ചെഴുതി ഡബ്ബിംഗ് രംഗത്ത് താരം പുതിയൊരു പാത സൃഷ്ട്ടിക്കുകയാണ് .



