സൗദി അറേബിയയുടെ പൗരന്മാർക്ക് വിസയില്ലാതെ സിംഗപ്പൂരിലേക്ക് പ്രവേശിക്കാം. ഈ വർഷം ജൂൺ ഒന്ന് മുതൽ ആയിരിക്കും ഇത് പ്രാബല്യത്തിൽ വരിക. സൗദി അറേബ്യയിലെ സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്ക് പോയിന്റ് അതോറിറ്റിയാണ് പുതിയ നിയമത്തെക്കുറിച്ച് അറിയിച്ചത്.
കെഎസ്എ ഇഷ്യൂ ചെയ്ത പാസ്പോർട്ടുകൾ കൈവശമുള്ള സൗദിയിലെ പൗരന്മാർക്ക് സിംഗപ്പൂരിൽ പ്രവേശിക്കുന്നതിന് സിംഗപ്പൂർ വിസ ആവശ്യമില്ല. ജൂൺ ഒന്നിന് നിയമം പ്രാബല്യത്തിൽ വരുന്നവരെ സൗദി പൗരന്മാർ നിലവിലെ നിയമങ്ങൾ പാലിക്കണമെന്ന് സിംഗപ്പൂർ അധികൃതർ അറിയിച്ചു. സൗദി നയതന്ത്ര പാസ്‌പോർട്ട് കൈവശമുള്ളവർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അവസരമുണ്ട്.
പുതിയ തീരുമാനത്തിലൂടെ എല്ലാ സൗദി പൗരന്മാർക്കും വിസയില്ലാതെ സിംഗപ്പൂരിൽ പ്രവേശിക്കാൻ ഇത് അവസരമൊരുക്കും. നിലവിൽ സിംഗപ്പൂരിലേക്കുള്ള എൻട്രി വിസയ്ക്ക് അപേക്ഷിച്ചവർക്ക് അപേക്ഷാ ഫീസ് തിരികെ നൽകാനാകില്ലെന്നും സിംഗപ്പൂർ അധികൃതർ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ സൗദി അറേബ്യയും സിംഗപ്പൂരും തമ്മിൽ നടന്ന ചർച്ചയെ തുടർന്നാണ് സൗദി പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കാനുള്ള നീക്കവുമായി സിംഗപ്പൂർ മുന്നോട്ട് വരുന്നത്.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഗതാഗതം, ഊർജം, വ്യവസായം, അടിസ്ഥാന സൗകര്യം, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും സഹകരിക്കാൻ ധാരണയായിട്ടുണ്ട്.



