ചാനൽ സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററി ഇന്ത്യയുടെയും ജുഡീഷ്യറിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യശസ്സിനെ അപകീർത്തിപ്പെടുത്തുന്നതായി കാണിച്ച് ഒരു എൻജിഒ നൽകിയ മാനനഷ്ടക്കേസിൽ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിംഗ് കോർപ്പറേഷന് (ബിബിസി) ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച സമൻസ് അയച്ചു.
ബിബിസിക്ക് (യുകെ) പുറമെ, ഗുജറാത്ത് ആസ്ഥാനമായുള്ള എൻജിഒ ജസ്റ്റിസ് ഫോർ ട്രയൽ ഫയൽ ചെയ്ത കേസിൽ പ്രതികരണം തേടി ബിബിസിക്കും (ഇന്ത്യ) ജസ്റ്റിസ് സച്ചിൻ ദത്ത നോട്ടീസ് അയച്ചു. ബിബിസി (ഇന്ത്യ) പ്രാദേശിക ഓപ്പറേഷൻ ഓഫീസാണെന്നും ബിബിസി (യുകെ) രണ്ട് എപ്പിസോഡുകളുള്ള ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി പുറത്തിറക്കിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.
ഇന്ത്യയെയും ജുഡീഷ്യറി ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് ബിബിസിക്കെതിരെ മാനനഷ്ടത്തിന് കേസെടുത്തതെന്ന് എൻജിഒയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. ഡോക്യുമെന്ററി പ്രധാനമന്ത്രിക്കെതിരെയും ചൂണ്ടിക്കാണിക്കുന്നുവെന്ന് അദ്ദേഹം വാദിച്ചു.



