| അനീഷ് മാത്യു
റഷ്യയിൽ വെള്ളിയാഴ്ച ആരംഭിച്ച പ്രിഘോഷിൻ കലാപം പരിപൂർണ്ണമായും അവസാനിച്ചു. പ്രിജോഷിൻ – വാഗ്നർ അവരുടെ പട്ടാള അട്ടിമറി ശ്രമങ്ങൾ അവസാനിപ്പിക്കാനും പരിപൂർണമായും റഷ്യയുടെ മിലിട്ടറിയുടെ കോൺട്രാക്ടിലേക്ക് മടങ്ങാനും തീരുമാനിച്ചു. അല്ലെങ്കിൽ വാഗ്നർ എന്ന ഗ്രൂപ് തന്നെ പിരിച്ചുവിടാനുള്ള സാദ്ധ്യതകൾ ഇന്നോ നാളെയോ അറിയാൻ സാധിക്കും. യെവ്ജെനി പ്രിഘോഷിൻ രാജ്യം വിട്ടു ബെലാറസിലേക്ക് പോയി.
ഇന്ന് നടന്ന കാര്യങ്ങൾ രാവിലെ മുതൽ ശ്രദ്ധിച്ചതിൽ നിന്നും മനസിലായ കാര്യങ്ങൾ – അതിന്റെ സംഭവഗതികൾ.
ലോകത്തിലെ ഏറ്റവും സാമ്പത്തികവും രാഷ്ട്രീയവും ആയ ശക്തികൾക്കെതിരെയുള്ള യുദ്ധത്തിൽ ആണ് റഷ്യ. ആ രാജ്യത്തിനെ ഒരു അഭ്യന്തരയുദ്ധത്തിലേക്ക് തകർക്കാനുള്ള ശ്രമങ്ങളുടെ വലിയൊരു നീക്കം ഒരു തുള്ളി ചോര പോലും പൊടിയാതെ വ്ലാദിമിർ പുട്ടിൻ ഗവണ്മെന്റ് പൊളിച്ചു.
ഇന്നലെ നടന്ന സംഭവങ്ങൾ ഇതാണ്.
വെളളിയാഴ്ച വാഗ്നർ മിലിറ്ററി കൂ പ്രഖ്യാപിച്ചു സൗത്തെൻ മിലിറ്ററി കമന്റ് ആസ്ഥാനം പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ തന്നെ പ്രസിഡന്റ് പുട്ടിൻ രാജ്യത്തിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. അദ്ദേഹം വാഗ്നർ ഗ്രൂപ്പിന്റെ റഷ്യക്കുവേണ്ടി ചെയ്ത ത്യാഗങ്ങൾ എണ്ണി പറയുകയും അവർ ഇത്തരം ഒരു കലാപത്തിലേക്ക് പോകുന്നത് – പ്രത്യേകിച്ച് രാജ്യം ഒരു ഹൈബ്രിഡ് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന അവസ്ഥയിൽ ഇത്തരം നീക്കങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ ആകില്ല എന്നും പ്രഖ്യാപിച്ചു.
തിരിച്ചു മറുപടി ആയി പ്രിജോഷിൻ പുട്ടിനെ പുറത്താക്കും എന്ന് പ്രഖ്യാപിച്ചു വലിയൊരു മിലിറ്ററി കോളം മോസ്കൊവിലേക്ക് മുന്നേറുന്നത് ആയിട്ടു പ്രഖ്യാപിച്ചു.
കൂടാതെ ഒരു പ്രവിശ്യ തല റഷ്യൻ മിലിറ്ററി ബേസ് പിടിച്ചെടുക്കുകയും ചെയ്തു. റഷ്യയുടെ ഉക്രൈനിലെ മിലിറ്ററി ഓപ്പറേഷന്റെ പ്രധാന സപ്ലെ ചെയിൻ പോയിന്റ് ആയ ആ മിലിറ്ററി കമാൻഡ് പിടിച്ചെടുത്തത് ഒരു ആഴ്ച നിലനിർത്തിയാൽ തന്നെ റഷ്യൻ മിലിട്ടറിയുടെ ഉക്രൈൻ നീക്കങ്ങൾ പൊളിഞ്ഞുപോയേനെ.
പുട്ടിൻ രാജ്യം വിട്ടു കസാകിസ്താനിലേക്കു രക്ഷപെടാൻ ശ്രമിച്ചു എന്നും ഏകാധിപതിയുടെ പതനം ഇങ്ങനെ ആയിരിക്കും എന്നും ഒക്കെ പാശ്ചാത്യമീഡിയ ആഘോഷവും തുടങ്ങി. വാഷിങ്ടൺ മുതൽ അമേരിക്കൻ മലയാളികൾ വരെ “ഏകാധിപതിയുടെ പതനം” ആഘോഷിക്കാൻ തുടങ്ങി . റഷ്യയിൽ ഒരു വലിയ ആഭ്യന്തരയുദ്ധവും അരാജകത്വവും പ്രതീക്ഷിച്ചവർ എല്ലാവരും നിരാശരാകുന്ന അവസ്ഥ ആണ് എന്നാൽ പതുക്കെ സംഭവിച്ചത്.
വാഗ്നർ ഗ്രൂപ് റഷ്യയുടെ രണ്ടു ഹെലികോപ്റ്ററുകൾ വെടി വെച്ചിട്ടുപോലും മോസ്കോവിലേക്ക് മുന്നേറുന്നു എന്ന പ്രഖ്യാപനവും അതിനുള്ള നീക്കവും ഉണ്ടായിട്ടും റഷ്യൻ മിലിറ്ററി അവരെ യാതൊരുതരത്തിലും തിരിച്ചടിച്ചില്ല. അതിൽ നിന്ന് തന്നെ ബാക് ഡോർ നെഗോസിയേഷനുകൾ നടക്കുന്നു എന്നത് വ്യക്തമായിരുന്നു.
ഉച്ചയോടെ എർദോഗാൻ വ്ലാദിമിർ പുട്ടിനു പിന്തുണ പ്രഖ്യാപിച്ചു – 2016 ഇതേപോലെ പാശ്ചാത്യ ലോകത്തിന്റെ പിന്തുണയോടെ തനിക്കെതിരെ ഉണ്ടായ മിലിറ്ററി കലാപത്തിനെപ്പറ്റിയുള്ള മുന്നറിയിപ്പ് നൽകിയതും സഹായിച്ചതും പുട്ടിൻ ആണെന്ന് അദ്ദേഹം ഓർമിച്ചു – റഷ്യയുടെ സുസ്ഥിരതക്ക് വേണ്ടി തന്റെ സഹായം അദ്ദേഹം വാഗ്ദാനം ചെയ്തു.
റഷ്യൻ സുഹൃത് രാജ്യങ്ങൾ – സിറിയ – ഇറാൻ – ബെലാറസ് – വെനിസുവേല തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയും റഷ്യയുടെ രാഷ്ട്രീയ സുസ്ഥിരതക്കുവേണ്ടി തങ്ങളുടെ സഹായവും വാഗ്ദാനം ചെയ്തു. രാജ്യത്തിനകത്ത് റഷ്യൻ പാർലമെന്റ് സ്പീക്കർ – പഴയ പ്രസിഡന്റ് മുതൽ ഗവൺമാർമാർ വരെയുള്ളവരുടെ പിന്തുണയും പരസ്യമായി പ്രഖ്യാപിക്കപ്പെട്ടു.
ഇന്നലെ വരെ തീവ്രവാദിയും ഭീകരനും ആയി ചിത്രീകരിച്ച പ്രിഗോജിനെ പെട്ടെന്ന് തന്നെ ദൈവം ആയി പ്രതിഷ്ഠിക്കാൻ സാധിക്കാൻ ബുദ്ധിമുട്ടുള്ള – അല്ലെങ്കിൽ റഷ്യൻ ആർമിയോ മറ്റോ അവരെ രണ്ടുമൂന്നു പേരെ കൊല്ലുക എങ്കിലും ചെയ്തിരുന്നെങ്കിൽ ആ ഫോട്ടോകൾ ഉപയോഗിച്ച് മനുഷ്യാവകാശത്തിന്റെ അട്ടിപ്പേർ എടുക്കാനുള്ള സാഹചര്യവും ഉണ്ടാകാത്ത അവസ്ഥയിൽ റഷ്യൻ ഗവണ്മെന്റിനു അവിടുത്തെ പാർലമെന്റും വിദേശകാര്യമന്ത്രാലയവും മിലിറ്ററിയും അതോടൊപ്പം റമദാൻ കദിറോവും പിന്തുണ പ്രഖ്യാപിച്ചു.
അതോടൊപ്പം റഷ്യൻ ജനത ഗവണ്മെന്റ് വിരുദ്ധരും ഗവണ്മെന്റ് അനുകൂലികളും ആയി തിരിഞ്ഞു മൊത്തത്തിൽ ആഭ്യന്തര കലാപം പ്രതീക്ഷിക്കുന്ന പാശ്ചാത്യ പ്രതീക്ഷകളിൽ നിന്നും വിരുദ്ധമായി പ്രത്യേകിച്ച് ഒരു മോസ്കൊവിലോ മറ്റു പ്രവിശ്യകളിലോ യാതൊരു പ്രശ്നവും ഉണ്ടാകുന്നില്ല. തിങ്കളാഴ്ച മോസ്കോവിൽ അവധി പ്രഖ്യാപിച്ചു എന്നത് അല്ലാതെ അവിടെ കർഫ്യു പോലും മോസ്കോ മേയർ പ്രഖ്യാപിച്ചിട്ടില്ല.
തീർത്തും ഒറ്റപ്പെട്ട വാഗ്നർ നേതാവ് രാജ്യം വിട്ടു പോകാനുള്ള ഓഫർ വയ്ക്കുന്നു – പകരം തനിക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം. മല പോലെ വന്ന കലാപം എലിപോലെ അവസാനിച്ചു. വ്ലാദിമിർ പുട്ടിൻ രാജ്യത്തിനകത്തും ലോകത്തിലും കൂടുതൽ ശക്തനായി. ഈ കലാപത്തിന് ഒരു കാരണം ആയ സെർജി ഷോയ്ഗു എന്ന റഷ്യൻ ഡിഫൻസ് മിനിസ്റ്ററുടെ പണി അവസാനിക്കാനുള്ള സാധ്യതയും ഉണ്ട് .
യെവ്ജെനി പ്രിഗോജിൻ എന്ന മിലിറ്ററി നേതാവ് രാഷ്ട്രീയമായി അവസാനിച്ചു. ഒരു രാഷ്ട്രീയമാറ്റം ഉണ്ടാകണമെങ്കിൽ നിങ്ങൾക്ക് ഒരു രാഷ്ട്രീയ നേതാവ് മുന്നിൽ നിർത്താൻ വേണം എന്നും വിദേശ ശക്തികൾക്ക് വളരെ എളുപ്പത്തിൽ നടത്താൻ പറ്റുന്ന വളരെ ചെറിയ ഒരു ആഫ്രിക്കൻ രാജ്യം പോലെ അല്ല റഷ്യ എന്നും തിരിച്ചറിയാൻ അയാൾ വൈകി.
അതിനിടയിൽ ഉണ്ടായ ഒരു രസകരമായ കാര്യം വാഗ്‌നേരിനെ അടുത്ത ലെവൽ ഉപരോധം ഏർപ്പെടുത്താൻ ഇരുന്ന വാഷിങ്ടൺ ആ ഉപരോധപ്രഖ്യാപനം ഇന്നലെ നിർത്തി വച്ചിരുന്നു. ഒരു മാസം എങ്കിലും രാജ്യത്തിനുള്ളിൽ കലാപം സംഘടിപ്പിച്ചു റഷ്യയെ വിഘടിപ്പിക്കുകയും 90 കളിലെ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു എങ്കിൽ പ്രിജോഷിൻ ഒരു നന്മ നിറഞ്ഞ മനുഷ്യൻ ആയി അവതരിപ്പിക്കാനുള്ള എല്ലാ പരിപാടികളും തുടങ്ങിയ ഗാർഡിയൻ മുതൽ ബി ബി സി വരെയുള്ള ലിബറൽ പ്രോപടങ്ങ ചാനലുകൾ ഇനി എങ്ങനെ ഈ വിഷയം കൈകാര്യം ചെയ്യും എന്നാണ് കാണേണ്ടത്.
ഉക്രൈൻ രാഷ്ട്രീയനേത്രത്വത്തിനു ഇത് വലിയ തിരിച്ചടി ആയി മാറും -ഈ കലാപം ഒന്നു രണ്ടു ആഴ്ച നീണ്ടു നിന്നിരുന്നു എങ്കിൽ റഷ്യൻ മിലിറ്ററി ഉക്രൈനിലെ പിടിച്ചെടുത്ത ഭാഗങ്ങളിലേക്കുള്ള സപ്ലെ ചെയിൻ പൊളിയുകയും പിൻവാങ്ങുകയും ചെയ്യേണ്ട അവസ്ഥയിൽ എത്തി അതിനെ തുടർന്ന് രാജ്യത്തിനകത്ത് ഉണ്ടാകുന്ന ആഭ്യന്തരപ്രശ്നങ്ങളിൽ പെട്ട് പുട്ടിൻ ഗവണ്മെന്റ് വീഴാനുള്ള സകല സാധ്യതയും പ്രതീക്ഷിച്ച അവർക്കു നിരാശ ആണ് ഫലം. എന്തായാലും നെപോളിയനും ഹിട്ലർക്കും ശേഷം അതിന്റെ മിനിസ്‌കൂൽ ലെവലിൽ മോസ്‌കോ പിടിച്ചെടുക്കൽ ശ്രമം നടത്തി ആണ് താൻ പരാജയപ്പെട്ടത് എന്ന് യെവ്ജെനി പ്രിഗോജിനു ഇനിയുള്ള ജീവിതകാലത്തു അയവിറക്കാൻ സാധിക്കും



