പി വി ശ്രീനിജൻ എംഎൽഎയുടെ അപകീർത്തി കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയ പിന്നാലെ അറസ്റ്റിന് വഴിയൊരുക്കുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇദ്ദേഹം പോകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട് എന്ന വിവരവും പുറത്തു വരുന്നുണ്ട്.
അവസാന രണ്ടാഴ്ചയായി ഷാജൻ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഷാജന്റെ ഫോണും സ്വിച്ച് ഓഫാണ്. നിലവിൽ ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.ഷാജൻ സ്കറിയ്ക്കെതിരെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കില്ലെന്ന അഭിഭാഷകന്റെ വാദം തള്ളിയാണ് ഹൈക്കോടതി ഉത്തരവ്.
ഇതോടൊപ്പം തന്നെ എസ് സി എസ് ടി പീഡന നിരോധന നിയമം നിലനിൽക്കുമെന്നും മുൻകൂർ ജാമ്യ ഹർജി തള്ളുന്നുവെന്നുമാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഉത്തരവിട്ടത്. നേരത്തെ ഷാജൻ സ്കറിയ നൽകിയ ജാമ്യഹർജിയിൽ വാദം കേൾക്കുമ്പോൾ ഷാജന്റേത് യഥാർത്ഥ മാധ്യമ പ്രവർത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിന്നാലെ ഹൈക്കോടതി മുൻകൂർ ജാമ്യഹർജി തള്ളിയതോടെ ഷാജന്റെ അറസ്റ്റിനുള്ള നീക്കങ്ങളും പൊലീസ് ശക്തമാക്കുകയായിരുന്നു.



