| പികെ സുരേഷ്‌കുമാർ
കോഴിക്കോട് മുതലക്കുളം ഭദ്രകാളി ക്ഷേത്രം നടത്തിപ്പിലേക്കായി കോഴിക്കോട് സിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് 20 രൂപ വെച്ച് പ്രതിമാസം പിരിക്കാൻ തീരുമാനിച്ച ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് ഇപ്പോൾ സജീവ ചർച്ചകളും ചിലർ വിവാദവുമാക്കിയിരിക്കയാണല്ലോ. ബ്രിട്ടീഷ് ഭരണകാലം മുതൽ പോലീസിന്റെ അധീനതയിൽ ഉള്ളതാണ് ഈ ക്ഷേത്രം.
ഈ ക്ഷേത്രം മാത്രമല്ല മുസ്ലിം പള്ളി അടക്കമുള്ള ഇതര ആരാധനാലയങ്ങളും അക്കാലത്ത് പോലീസിന്റെ അധീനതയിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ ക്ഷേത്രം ഒഴികെ ബാക്കി ആരാധനാലയങ്ങൾ അതത് മത വിശ്വാസികൾക്ക് വിട്ടു കൊടുത്തു. ഈ ക്ഷേത്രം മാത്രം പോലീസ് കൈവശം വെച്ച് പോന്നു. പതിറ്റാണ്ടുകളായി ഈ ക്ഷേത്രത്തിന്റെ നടത്തിപ്പിലേക്ക് കോഴിക്കോട് ജില്ലയിലെ പോലീസുകാർ ജാതി മത ഭേദമെന്യേ അവരുടെ ശമ്പളത്തിന്റെ ഒരു പങ്ക് നൽകിപ്പോന്നിരുന്നു.
ഇപ്പോൾ കുറച്ച് കാലങ്ങളായി 20 രൂപ പ്രതിമാസം കളക്ട് എല്ലാ പോലീസുകാരുടെയും ശമ്പളത്തിൽ നിന്ന് കളക്ട് ചെയ്യുകയാണ് ചെയ്തു പോരുന്നത്. ശമ്പളത്തിൽ നിന്ന് പിടിക്കണമെങ്കിൽ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് വേണം. അത് എല്ലാ വർഷവും പുറപ്പെടുവിക്കാറുണ്ട് . ഇതിപ്പോൾ പൊട്ടിമുളച്ചത് അല്ല.
ജാതിമത ഭേദമന്യേ പതിറ്റാണ്ടുകളായി നഗരത്തിലെ മുതലക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നടത്തിവരുന്നു. കോഴിക്കോട് നഗരത്തിലെയും റൂറൽ പരിധിയിലെയും പോലീസ് ഉദ്യോഗസ്ഥർ അവരുടെ പ്രതിമാസ ശമ്പളത്തിൽ നിന്ന് 20 രൂപ ക്ഷേത്ര ചെലവുകൾ വഹിക്കും. എല്ലാ മലയാള മാസത്തിന്റെയും ആദ്യ ദിവസം 1500 ഓളം ഭക്തർക്ക് അന്നദാനം (സൗജന്യ ഭക്ഷണം) നൽകുന്നുണ്ട്,.
പോലീസുകാർ നടത്തുന്ന ക്ഷേത്രവിശേഷങ്ങൾ പങ്കു വെച്ച 2017ലെ ഇന്ത്യൻ എക്സ്പ്രസ് വാർത്ത ഇവിടെ വായിക്കാം
ചരിത്രം ഇങ്ങിനെയൊക്കെ ആണെങ്കിലും ഒരു മത നിരപേക്ഷ സംവിധാനത്തിനകത്ത് ക്ഷേത്രം സ്വന്തം നിലയിൽ പോലീസ് ഇനിയും കൈകാര്യം ചെയ്യണമോ എന്നത് ബന്ധപ്പെട്ടവർ ആലോചിക്കേണ്ടതാണ്.. മലബാർ ദേവസ്വം ബോർഡിന് ക്ഷേത്രം കൈമാറുകയാവും ഉചിതം.























