ഹരിയാനയിലെ ഗുരുഗ്രാമിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 2 ഹോം ഗാർഡുകൾ ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കലാപത്തിൽ 7 പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തെ തുടർന്ന് നുഹ്, ഗുരുഗ്രാം, പൽവാൽ, ഫരീദാബാദ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച വരെ മേഖലയിൽ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്.
സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ നടന്ന റാലിക്കിടെയാണ് അക്രമം തുടങ്ങിയത്. ഗുരുഗ്രാം അൽവാർ ദേശീയ പാതയിൽ ഒരു സംഘം റാലി തടസ്സപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. പിന്നാലെ അക്രമികൾ നിരവധി കാറുകൾ കത്തിച്ചു. പോലീസ് അവർക്കെതിരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവെക്കുകയും ചെയ്തു.
മറ്റൊരു സംഘപരിവാർ പോഷക സംഘടനയായ ബജ്മരംഗ് ദൾ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അപകീർത്തികരമായ വീഡിയോയാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ബജ്റംഗ്ദൾ പ്രവർത്തകനും ധാരാളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ മോനു മനേസറും കൂട്ടാളികളും ചേർന്നാണ് വീഡിയോ പ്രചരിപ്പിച്ചത്. റാലി നടക്കുമ്പോൾ മേവാഡിലുണ്ടാകുമെന്ന് അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചതായി ചില വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കലാപത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.



