...
Home News Kerala ‘പാര്‍ട്ടി ആന്റ് പവര്‍’; മലയാളത്തിലെ ഒരു പത്രവും കാണിക്കാത്ത ധൈര്യം എഡിറ്റോറിയലിലൂടെ കാണിച്ച് ദ...

‘പാര്‍ട്ടി ആന്റ് പവര്‍’; മലയാളത്തിലെ ഒരു പത്രവും കാണിക്കാത്ത ധൈര്യം എഡിറ്റോറിയലിലൂടെ കാണിച്ച് ദ ഹിന്ദു

ഇന്നത്തെ കേരളം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്കാന്‍ പഴയ എസ് എഫ് ഐ നേതാവിന്റെ കുടംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ദേശീയ ദിനപത്രം തന്നെ വേണ്ടിവന്നു എന്നത് ഒരു തമാശയോ വൈരുദ്ധ്യമോ ആകാം.

760

| ശ്രീകുമാർ മനയിൽ

കേരളത്തിലെ പോലീസ് സംവിധാനത്തിന് മേല്‍ സിപിഎം ചെലുത്തുന്ന സമ്മര്‍ദ്ദത്തെക്കുറിച്ചും അതുവഴി രാഷ്ട്രീയ കൊലപാതകക്കേസുകളിലടക്കമുള്ള അന്വേഷണങ്ങള്‍ വഴി തെറ്റുകയോ മരവിക്കുകയോ ചെയ്യുന്നതിനെക്കുറിച്ചും ദ ഹിന്ദു ദിനപ്പത്രത്തിലെ ഇന്നത്തെ എഡിറ്റോറിയല്‍ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയാകാത്തത് അത്ഭുതത്തോടെയാണ് വീക്ഷിക്കുന്നത്.

ദ ഹിന്ദു എക്കാലവും ഇടതുപക്ഷത്തോട് പ്രത്യേകിച്ച് സിപിഎമ്മിനോട് പക്ഷപാതമെന്ന് വ്യാഖ്യാനിക്കാന്‍ കഴിയും വിധത്തിലുള്ള അനുഭാവം പ്രകടിപ്പിച്ച പത്രമാണ്. വിശിഷ്യാ കോണ്‍ഗ്രസ് വിരുദ്ധതയുടെ കാര്യത്തില്‍. ഇന്ന് വരെ തെളിയക്കപ്പെടാത്ത ബോഫോഴ്‌സ് അഴിമതി ഉയര്‍ത്തിക്കൊണ്ട് വന്ന് 1989 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ ഹിന്ദുവിന്റെ എഡിറ്ററും, എസ് എഫ് ഐ യുടെ മുന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റും സര്‍വ്വോപരി ഹിന്ദു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്ന കസ്തൂരി രംഗ അയ്യരുടെ ചെറുമകനുമായ എന്‍ റാമിനുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല. അതേ സമയം സംഘപരിവാറിന് കാര്യമായ അലോസരങ്ങള്‍ ഒന്നും ഇന്നേവരെ ഉണ്ടാക്കാതെ അവര്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. (ഫ്രണ്ട് ലൈനിലെ ചില കണ്ണ് പൊത്തിക്കളികള്‍ മാറ്റി നിര്‍ത്തിയാല്‍)

എന്നാല്‍ ഹിന്ദുവിന്റെ ഇന്നത്തെ രണ്ടാമത്തെ എഡിറ്റോറിയലിനെ ഞാന്‍ അഭിനന്ദിക്കുന്നു. മലയാളത്തിലെ ഒരു പത്രവും ദൃശ്യമാധ്യമവും കാണിക്കാത്ത ധൈര്യം ‘പാര്‍ട്ടി ആന്റ് പവര്‍’ എന്ന എഡിറ്റോറിയിലിലൂടെ ഹിന്ദു കാണിച്ചു.

സിപിഎമ്മിന്റെ കാര്‍മികത്വത്തില്‍ നടക്കുന്ന നിഷ്ഠൂരമായ രാഷ്ട്രീയ കൊലപാതകങ്ങള്‍, ഉന്നത സിപിഎം നേതാക്കള്‍ക്കടക്കം അവയിലുള്ള പങ്ക്, ആ പങ്ക് മറച്ച് വയ്കാന്‍ സുപ്രിം കോടതി വരെ പോകാനും പൊതുഖജനാവില്‍ നിന്ന് കോടികള്‍ വാരിയെറിയാനും സര്‍ക്കാരും പാര്‍ട്ടിയും കാണിക്കുന്ന വ്യഗ്രത. കൊലപാതകക്കേസുകള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള രീതിയിലേക്ക് തിരിക്കാനും, അതുവഴി യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ച് വയ്കാനുമുള്ള തന്ത്രങ്ങള്‍. പാര്‍ട്ടി ഭരണത്തിലുള്ളതിന്റെ സ്വാധീനം ഉപയോഗിച്ച് പൊലീസിന്റെ തലപ്പത്തുളളവരെയും അന്വേഷണ സംഘത്തിലുള്ള പൊലീസ് ഉദ്യേഗസ്ഥരെയും നിരന്തരം ഭീഷണിപ്പെടുത്തുന്ന ധാര്‍ഷ്ട്യം.

ഇവയെല്ലാം പെരിയ, തിരുവല്ല കൊലപാതകങ്ങളുടെ വെളിച്ചത്തില്‍ ഈ ഈ എഡിറ്റോറിയല്‍ ചര്‍ച്ച ചെയ്യുന്നു. എങ്ങിനെയാണ് സി പിഎം ഭരണത്തില്‍ rule of law നിര്‍ല്ലജ്ജം, നിര്‍ഭയം, നിരന്തരം അട്ടിമറിക്കപ്പെടുന്നതെന്ന ചിന്തകളും ഈ എഡിറ്റോറയില്‍ മുന്നോട്ട് വയ്കുന്നു. ഇന്നത്തെ കേരളം ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്കാന്‍ പഴയ എസ് എഫ് ഐ നേതാവിന്റെ കുടംബത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു ദേശീയ ദിനപത്രം തന്നെ വേണ്ടിവന്നു എന്നത് ഒരു തമാശയോ വൈരുദ്ധ്യമോ ആകാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.