ഇന്ത്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനി തുടർച്ചയായ മൂന്നാം വർഷവും ശമ്പളമൊന്നും എടുത്തില്ല. അതായത്, കഴിഞ്ഞ മൂന്ന് വർഷമായി അദ്ദേഹം ശമ്പളമില്ലാതെ സ്വന്തം കമ്പനിയിൽ ജോലി ചെയ്യുന്നു.
കൊവിഡ് വൈറസ് വ്യാപനം സമ്പദ്വ്യവസ്ഥയെയും ബിസിനസിനെയും മോശമായി ബാധിച്ചപ്പോൾ, കമ്പനിയുടെ താൽപ്പര്യത്തിനായി മുകേഷ് അംബാനി തന്റെ ശമ്പളം സ്വമേധയാ ഉപേക്ഷിക്കുകയായിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ അംബാനിയുടെ പ്രതിഫലം പൂജ്യമായിരുന്നുവെന്ന് റിലയൻസിന്റെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമെന്ന തന്റെ റോളിന് ശമ്പളമല്ലാതെ മുകേഷ് അംബാനി കഴിഞ്ഞ മൂന്ന് വർഷമായി അലവൻസുകളോ പെർക്വിസിറ്റുകളോ റിട്ടയർമെന്റ് ആനുകൂല്യങ്ങളോ കമ്മീഷനോ സ്റ്റോക്ക് ഓപ്ഷനുകളോ എടുത്തിട്ടില്ല. നേരത്തെ, വ്യക്തിപരമായ മാതൃക കാണിച്ച് അംബാനി തന്റെ ശമ്പളം 15 കോടി രൂപയായി പരിമിതപ്പെടുത്തിയിരുന്നു. 2008-09 മുതൽ 15 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസിലെ നിഖിൽ മെസ്വാനിയുടെ ശമ്പളം മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022-23 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ വർധിച്ച് 25 കോടി രൂപയിലെത്തി. 25 കോടി രൂപ വാർഷിക ശമ്പളത്തിൽ ഹിതാൽ മെസ്വാനിയും കമ്പനിയിൽ ജോലി ചെയ്യുന്നു. 2021-22ൽ 11.89 കോടിയായിരുന്ന എണ്ണ, വാതക ബിസിനസുമായി ബന്ധപ്പെട്ട പിഎം പ്രസാദിന്റെ ശമ്പളം 2022-23ൽ 13.5 കോടിയായി ഉയർന്നു.



