ഫുകുഷിമ ആണവനിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ജപ്പാൻ പുറത്തുവിടും. വ്യാഴാഴ്ച പസഫിക് സമുദ്രത്തിലേക്ക് വെള്ളം തുറന്നുവിടും. 12 വർഷം മുമ്പ് ആ പ്ലാന്റിലെ റിയാക്ടർ ഉരുകിയിരുന്നു. പ്രധാനമന്ത്രി ഫുമിയോ കിഷിദ ചൊവ്വാഴ്ച മന്ത്രിസഭാ തീരുമാനം പ്രഖ്യാപിച്ചു.
റേഡിയോ ആക്ടീവ് മലിനജലം കടലിലേക്ക് വിടാൻ തയ്യാറാകാൻ അതിന്റെ ഓപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥയും കടലും അനുകൂലമായാൽ വെള്ളം തുറന്നുവിടുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റ് ഡീകമ്മീഷൻ ചെയ്യുന്നതിന് റേഡിയോ ആക്ടീവ് മലിനജലം പുറത്തുവിടേണ്ടതുണ്ടെന്ന് കിഷിദ പറഞ്ഞു.
പ്ലാന്റിന്റെ സുരക്ഷയ്ക്കായി എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധന മേഖലയുടെ പ്രശസ്തിക്ക് കോട്ടം തട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീകമ്മീഷനിംഗ് പ്രക്രിയയ്ക്ക് വർഷങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ശക്തമായ ഭൂകമ്പത്തിലും സുനാമിയിലും ഫുകുഷിമയിലെ കൂളിംഗ് റിയാക്ടറുകൾ തകരുകയായിരുന്നു . എന്നാൽ, മലിനജലം കടലിലേക്ക് ഒഴുക്കരുതെന്ന് മത്സ്യബന്ധന വ്യവസായികൾ വർഷങ്ങളായി ആവശ്യപ്പെടുകയാണ്. ഏകദേശം പത്ത് ലക്ഷം ടൺ റേഡിയോ ആക്ടീവ് മലിനജലം ശുദ്ധീകരിച്ച് കടലിലേക്ക് വിടും. എന്നാൽ ജലം സുരക്ഷിതമാണെന്നാണ് ജപ്പാൻ സർക്കാർ പറയുന്നത്. ആ ജലത്തിന്റെ ആഘാതം കുറവാണെന്നും അതിനാൽ അനുമതി നൽകുകയാണെന്നും അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കി.



