ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ നോർവേയുടെ മാഗ്നസ് കാൾസനോട് ടൈബ്രെക്കാറിൽ പൊരുതിവീണ് ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ. അവസാന മൂന്ന് ദിവസമായി നടന്ന നാല് ഗെയിമുകൾക്കും ശേഷമാണ് മാഗ്നസ് കാൾസൻ തന്റെ കരിയറിലെ ആദ്യ ലോകകപ്പ് ജയം സ്വന്തമാക്കിയത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടന്ന ശക്തമായ പോരാട്ടത്തിൽ രണ്ടു താരങ്ങളും സമനിലയിൽ പിരിഞ്ഞതോടെയാണ് പോരാട്ടം വ്യാഴാഴ്ചയും തുടർന്നത്. ടൈ ബ്രേക്കറിലെ ആദ്യ ഗെയിം ജയിക്കുകയും രണ്ടാമത്തെ ഗെയിം സമനിലയാക്കിയുമാണ് കാൾസൻ തന്റെ ആദ്യ ലോക കിരീടം നേടിയത്.
നേരത്തെ അഞ്ച് തവണ ചെസ് ലോക ചാമ്പ്യൻഷിപ്പ് നേടിയ കാൾസന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. കാൾസന് 1,10,000 ഡോളറും റണ്ണറപ്പായ പ്രഗ്നാനന്ദയ്ക്ക് 80,000 ഡോളറുമാണ് സമ്മാനത്തുകയായി ലഭിക്കുക. അസർബെയ്ജാനിലെ ബാക്കുവിലാണ് ഫൈനൽ പോരാട്ടം നടന്നത്. ധാരാളം വമ്പൻ താരങ്ങളെ അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. വിശ്വനാഥ് ആനന്ദിന് ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.



