| എമ്മെസ് ഷൈജു
ലീഗ് ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിന്റെ അസ്തിത്വവുമായി ബന്ധപ്പെട്ടുള്ളതാണ്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ എവിടെയാണ് അതിനെ പ്രതിഷ്ഠിക്കേണ്ടത് എന്നറിയാത്ത നേതൃത്വവും സാമൂഹിക വളർച്ച പ്രാപിച്ചിട്ടില്ലാത്ത, ആക്രോശങ്ങൾ മുഴക്കാൻ മാത്രമറിയുന്ന ഒരനുയായി വൃന്ദവുമാണ് ഇന്നത്തെ മുസ്‌ലിം ലീഗ്.
രാജ്യത്തെ മുസ്‌ലിം സമുദായത്തെ ജനാധിപത്യപരമായി സമുദ്ധരിക്കാനും രാജ്യത്തിന്റെ മതേതര ധാരയോട് അവരെ ചേർത്ത് നിർത്തി രാഷ്ട്രീയമായി ശാക്തീകരിക്കാനുമുള്ള ലക്ഷ്യങ്ങളുമായാണ് ലീഗ് ആരംഭിക്കുന്നത്. മതം അതിന് ഒരു കൺസേണെ ആയിരുന്നില്ല. ഒരു കൈയ്യിൽ വിസ്ക്കിയും മറു കൈയ്യിൽ സമുദായ രാഷ്ട്രീയവും കൊണ്ട് പോകാൻ മുഹമ്മദലി ജിന്നക്ക് സാധിച്ചത് ഈ കൺസേൺ ഇല്ലായ്മ കൊണ്ടായിരുന്നു.
ബില്യാര്‍ഡ്സ് കളിച്ചും സിഗാര്‍ വലിച്ചും പന്നിയിറച്ചിയുടെ സോസേജ് കഴിച്ചും സ്‌കോച്ച് വിസ്‌കി കുടിച്ചുമാണ് ജിന്ന മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ കക്ഷിയുടെ നേതൃത്വത്തിൽ വിരാചിച്ചത്. മുസ്‌ലിം ലീഗ് ഒരു മത അസ്തിത്വമല്ല എന്നും അതൊരു രാഷ്ട്രീയ അസ്തിത്വമാണെന്നും അന്നത്തെ ലീഗ് നേതൃത്വത്തിന് ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ് അതൊരു പ്രശ്നമാകാഞ്ഞത്. ജിന്നക്ക് ഇസ്‌ലാമിനോടോ മതത്തിന്റെ വിശ്വാസ രീതികളോടോ ഒരു താത്പര്യവുമുണ്ടായിരുന്നില്ല.
മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയമായ നിലനില്പുകളും അസ്തിത്വവുമായിരുന്നു ജിന്നയുടെ കൺസേൺ. ജിന്ന ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ചല്ല വിവാഹം കഴിച്ചതും. രാജ്യം സ്വാതന്ത്രമായതിന് ശേഷം പുനഃസംഘടിപ്പിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ദേശീയ കാഴ്ചപ്പാടുകൾക്ക് മാത്രമേ മാറ്റമുണ്ടായുള്ളൂ. സ്വതന്ത്ര ഇന്ത്യയിലെ സാമുദായിക രാഷ്ട്രീയം എന്ന അജണ്ട തന്നെയാണ് അത് സ്വീകരിച്ചത്.
മതവും സമുദായവും തമ്മിലുള്ള ഈ വൈജാത്യം തിരിച്ചറിയാൻ കഴിയാത്ത വിധം സമുദായം സമം മതം എന്ന് വിലയിരുത്തുന്ന ഒരു വലിയ പരിണാമത്തിനാണ് ആ പാർട്ടി പിന്നീട് വിധേയമായത്. ആ മതാത്മകമായ പരിണാമ ചരിത്രത്തിലെ ഏറ്റവും പുതിയ വേഷപ്പകർച്ചകളാണ് അബ്ദുറഹ്മാൻ കല്ലായി, കെ എം ഷാജി എന്നിവരുടെ രൂപത്തിൽ ഇന്നലെ ലീഗ് സമ്മേളനത്തിൽ കണ്ടത്.



