| പ്രമീള ഗോവിന്ദ്
രാജ്യത്തെ ദേശീയ മാധ്യമങ്ങളിലെ ഒരു വിഭാഗം അവതാരകരെ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച് പ്രതിപക്ഷമായ ഇന്ത്യ മുന്നണി രംഗത്തുവന്നിരിക്കുകയാണ് . ഇതിന്റെ ഭാഗമായി 14 അവതാരകരുടെ പട്ടിക പാർട്ടി പുറത്തുവിട്ടു. ഇവർ പ്രതിപക്ഷ പാർട്ടികളോട് ശത്രുത മനോഭാവം പുലർത്തുന്നുവെന്നാണ് ബഹിഷ്കരണ തീരുമാനത്തിലെ വിശദീകരണം.
എന്നാൽഇവർ ഏത് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചാണ് ഈ സംസാരിക്കുന്നത്. കൈരളിയിലും, ദേശാഭിമാനിയിലും, ജനം ടി വിയിലും, ജയ് ഹിന്ദിലും മുതൽ ഏഷ്യാനെറ്റിലും ,24 ലും, റിപബ്ലിക്കിലും വരെ മാധ്യമ പ്രവർത്തകന്റെ സ്വാതന്ത്ര്യം തീരുമാനിക്കുന്നത് മുതലാളിയാണ്.
തൊഴിലാളികൾ സംരക്ഷിക്കുന്നത് മുതലാളിത്വത്തിന്റെ താത്പര്യങ്ങളാണ്. അവതാരകർക്ക് സ്വന്തം താത്പര്യങ്ങൾ ഉണ്ടാകും. പക്ഷെ ഒരു ചാനൽ അവതാരകർക്കും മാനേജ്മെന്റ് താത്പര്യങ്ങൾ മറി കടന്ന് ഒരു സ്ഥാപനത്തിലും പ്രവൃത്തിക്കാനാവില്ല. അത്രക്കൊക്കെ മാധ്യമ സ്വാതന്ത്ര്യേമേ ലോകത്ത് എവിടെയുമുള്ളു. കൈരളിയും, ജനം ടി വിയും , ജയ്ഹിന്ദും, ഏഷ്യാനെറ്റും പഴയതും പുതിയതുമായ എല്ലാ ചാനലുകളും പത്രങ്ങളും ഇങ്ങനെ തന്നെ.
മാധ്യമ പ്രവർത്തകർക്ക് ആകെ ചെയ്യാനാവുന്നത് തങ്ങളുടെ മനസാക്ഷിക്ക് വിരുദ്ധമായി പ്രവൃത്തിക്കാതിരിക്കാൻ ശ്രമിക്കാൻ തങ്ങൾക്ക് യോജിക്കാനാവുന്ന രാഷ്ട്രിയം പിന്തുടരാനാവുന്ന ഒരു സ്ഥാപനം തെരഞ്ഞെടുക്കുക എന്നതാണ്.
ഇന്നത്തെ സാഹചര്യത്തിൽ അത് പക്ഷെ വിരലിൽ എണ്ണാവുന്നവർക്ക് മാത്രം സാധ്യമായേക്കാവുന്ന ഒന്നാണ്. അപ്പോൾ പിന്നെ ഈ രാഷ്ട്രിയം തുറന്ന് ചർച്ച ചെയ്യാതെ അവതാരകരേ മാത്രം ബഹിഷ്കരിക്കുന്നത് ഗുണത്തേക്കാളേറേ ദോഷം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്. അർണബ് മുതൽ പലരും സ്വന്തം താത്പര്യങ്ങൾ തന്നെയാണ് വിളിച്ച് കൂവുന്നത്. അതിന് പറ്റിയ സ്ഥാപനങ്ങളിലാണ് അവർ പണിയെടുക്കുന്നത് എന്നതാണ് പ്രധാന വിഷയം. ഈ നിലപാടിനാണ് അവർ ശമ്പളം വാങ്ങുന്നത്.
ബിജെപിയും സംഘപരിവാറും മുതലാളിമാരും ചേർന്നുളള കൂട്ടുക്കച്ചവടത്തിൽ ജനാധിപത്യം സംരക്ഷിക്കാനുള്ള ബാധ്യത തൊഴിലാളിക്ക് മാത്രമാകരുത്.ചുരുക്കത്തിൽ ഇത് മാധ്യമ പ്രവർത്തകരേ മാത്രം വിരൽ ചൂണ്ടി അവസാനിപ്പിക്കാനാവുന്ന വിഷയമല്ല .



