‘തന്റെയിടം’ പദ്ധതി ഈ വർഷവും തുടരാൻ സർക്കാർ തീരുമാനം. ആരോരുമില്ലാതെ ശിശുക്ഷേമസ്ഥാപനങ്ങളിലാക്കപ്പെട്ടവർ 18 വയസ്സ് കഴിഞ്ഞ് സ്ഥാപനത്തിൽ നിന്നും പോകുമ്പോൾ അവർക്ക് വീടുവെച്ചുനൽകുന്ന പദ്ധതിയാണ് ‘തന്റെയിടം’. കഴിഞ്ഞ വർഷം മുതലാണ് വനിതാശിശു വികസന വകുപ്പ് സംസ്ഥാന ഭവനനിർമാണ ബോർഡുമായി ചേർന്ന് പദ്ധതി ആരംഭിച്ചത്.
സർക്കാർ സ്ഥാപനങ്ങളിലെയോ സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെയോ കുട്ടികൾക്കാണ് പദ്ധതിയിലൂടെ വീട് കിട്ടുന്നത്. 18 വയസ്സ് കഴിഞ്ഞ് സ്വന്തമായി വരുമാനമുള്ളതും ഇതേ ക്ഷേമ സ്ഥാപനത്തിലോ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ ഹോസ്റ്റലുകളിലോ മറ്റോ തുടരു കയും ചെയ്യുന്നവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഒപ്പം ശിശുസംരക്ഷണ നിയമപ്രകാരം അനാഥരോ സ്വന്തം പേരിൽ ഭൂസ്വത്ത് ഇല്ലാത്തവരോ ആകണം.
ഭവനനിർമാണ ബോർഡ് നിർമിക്കുന്ന ഫ്ലാറ്റുകളാണ് താമസത്തിനായി ലഭിക്കുക. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്.
ജീവിതപങ്കാളിയോ കുട്ടികളോ ഇല്ലെങ്കിൽ ഗുണഭോക്താവിന്റെ മരണശേഷം വീട് തിരികെ സർക്കാരിലേക്കെത്തുന്ന രീതിയിലാണ് പദ്ധതി. ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലാ-സംസ്ഥാന തല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.



