ബിഗ് സ്‌ക്രീനിൽ നിന്ന് മിനി സ്‌ക്രീനിൽ ആളുകൾ സിനിമയെ കൂടുതൽ അടുത്തറിഞ്ഞ് തുടങ്ങിയത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ്. പ്രേഷകർക്ക് ഇഷ്ടമുള്ള സമയത്ത് പണം കൊടുത്ത് ഇഷ്ടമുള്ള സിനിമയോ വെബ്സീരീസോ കാണാം. കോവിഡ് കാലത്ത് സിനിമകൾ റിലീസ് ചെയ്യുന്നത് പോലും ഒടിടി വഴിയായി. തിയേറ്ററുകൾക്ക് വെല്ലുവിളി ആകുമോ എന്നുപോലും ഒരു സമയത്ത് ചർച്ചകൾ ഉയർന്നിരുന്നു.
ഒടിടി പ്രേക്ഷേപണ സേവനങ്ങളുടെ നിയന്ത്രണത്തിന് ഏകീകൃത ചട്ടക്കൂട് കൊണ്ടുവരാനുള്ള പുതിയ ബില്ല് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. നെറ്റ്ഫ്ലിക്സ്, ആമസോൺ, ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ അടക്കമുള്ള ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്തിക്കാൻ ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവരുന്നത്. ഈ ബില്ല് പാസായാൽ, ഒടിടി ഭീമൻമാരെ നിയന്ത്രിക്കുന്നതിനുള്ള ഉള്ളടക്ക മൂല്യനിർണ്ണയ സമിതികൾ അവതരിപ്പിക്കും. ഇത് സംബന്ധിച്ച കരട് ബിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ പുറത്തിറക്കി.
‘വ്യാപാരം എളുപ്പമാക്കുക, ജീവിതം എളുപ്പമാക്കുക’ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഊന്നൽ നൽകിയാണ് കരട് ബ്രോഡ്കാസ്റ്റിംഗ് സർവീസസ് (റെഗുലേഷൻ) ബില്ല് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഒടിടി പ്രക്ഷേപണ മേഖലക്ക് നിലവിലുള്ള നിയന്ത്രണ ചട്ടക്കൂട് നവീകരിക്കുക എന്നതാണ് കേന്ദ്രം പ്രധാനമായും ലക്ഷ്യമിടുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും പകരമായി കാലത്തിന്‍റെ മാറ്റം ഉൾക്കൊണ്ടുള്ള നിയന്ത്രണങ്ങളാണ് പുതിയ ബില്ലിലുള്ളത്. സാങ്കേതിക പുരോഗതിയും സേവന പരിണാമവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാകും ഒടിടി, ഡിജിറ്റൽ മീഡിയ, ഡിടിഎച്ച്, ഐപിടിവി തുടങ്ങിയവയിൽ ഉണ്ടാകുക.



