ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടല്‍ ആരംഭിച്ച ഒക്ടോബർ ഏഴ് മുതൽ ജർമനിയില്‍ ജൂതവിഭാഗങ്ങള്‍ക്കെതിരായ നടപടികളിലും ആക്രമണങ്ങളിലും വർധനവെന്ന് റിപ്പോർട്ട്. ഈ കാലയളവില്‍ ആയിരത്തോളം കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദ ഫെഡറല്‍ അസോസിയേഷന്‍ ഓഫ് ഡിപ്പാർട്ട്മെന്റ്സ് ഫോർ റിസേർച്ച് ആന്‍ഡ് ഇന്‍ഫർമേഷന്‍ ഓണ്‍ ആന്റിസെമിറ്റിസത്തെ (ആർഐഎഎസ്) ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ഡിഡബ്ല്യുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രതിദിനം 29 കേസുകള്‍ സംഭവിക്കുന്നതായും ആർഐഎഎസ് വ്യക്തമാക്കുന്നു. ജൂതവിരുദ്ധ ചുവരെഴുത്തുകളും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ ആക്രമണങ്ങളും കേസുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ഒക്ടോബർ ഒന്‍പത് മുതല്‍ നവംബർ ഏഴ് വരെയുള്ള ഒരു മാസക്കാലം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസുകളില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 320 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. ആർഐഎഎസ് രേഖപ്പെടുത്തിയിട്ടുള്ള കണക്കുകള്‍ പ്രകാരം 994 കേസുകളുണ്ട്. ഇതില്‍ മൂന്ന് ഗുരുതരമായ അക്രമം, 29 ആക്രമണങ്ങള്‍, സ്വത്തുക്കള്‍ നശിപ്പിക്കാനുള്ള 72 ശ്രമങ്ങള്‍, 32 ഭീഷണികള്‍, അപകടകരമായ സംഭവങ്ങള്‍ ഉള്‍പ്പെട്ട 854 കേസുകളും പട്ടികയിലുണ്ട്. ഇതില്‍ ജൂതവിരുദ്ധ ഒത്തുചേരലുകളും ഉള്‍പ്പെടുന്നു
ജൂതവിരുദ്ധ ഒത്തുചേരലുകളുടേയും ആക്രമണങ്ങളിലെ വർധനവിന്റേയും പ്രധാന കാരണമായി ആർഐഎഎസ് ചൂണ്ടിക്കാണിക്കുന്നത് ഇസ്രയേല്‍-പലസ്തീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള തെറ്റായ വാർത്തകളാണെന്നാണ്. വിദ്യാർഥികള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുന്നതായാണ് ജൂയിഷ് സ്റ്റുഡന്റ് യൂണിയന്‍ പറഞ്ഞു.



