| ഹരിമോഹൻ
അതേ നീല ഷൂസിട്ട കാലുകളിൽ നിലത്തൂന്നിക്കൊണ്ട് എത്രവട്ടം അവൾ എതിരാളികളുടെ ആക്രമണങ്ങളെ പ്രതിരോധിച്ചിട്ടുണ്ടാകണം, പലപ്പോഴും പ്രത്യാക്രമണം നടത്തിയിട്ടുണ്ടാകണം. അതേ ഷൂസിട്ട കാലുകൾ കൊണ്ട് ഈ നാടിന്റെ ത്രിവർണ പതാകയുമായി അവൾ എത്രയോ വട്ടം എത്ര ഇൻഡോർ സ്റ്റേഡിയങ്ങളെ വലം
വെച്ചിട്ടുണ്ട്. ഇന്ത്യയുടെ പേര് ലോകചരിത്രത്തിൽ എഴുതിച്ചേർത്ത ആദ്യ വനിതാ ഗുസ്തി താരത്തെക്കുറിച്ചാണു പറയുന്നത്. പേര് സാക്ഷി മാലിക്.
ഒളിമ്പിക്സിൽ ഇന്ത്യക്കായി മെഡൽ നേടിയതിന് എഴുവർഷങ്ങൾക്കു ശേഷം അവൾ വീണ്ടും ചരിത്രത്തിലേക്ക് അവളുടെ ഷൂസെടുത്തു. ഇക്കുറി ആ ചരിത്രം അവസാനിപ്പിക്കാൻ വേണ്ടിയായിരുന്നു. സാക്ഷി എല്ലാം അവസാനിപ്പിച്ചിരിക്കുന്നു. ‘I quit’ എന്നവൾ പറഞ്ഞതിൽ എല്ലാമുണ്ട്. പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ വിജയ യാത്ര 31-ാം വയസ്സിൽ അകാലത്തിൽ അവൾ അവസാനിപ്പിച്ചിരിക്കുന്നു. 40 ദിവസം ഡൽഹിയിലെ തെരുവിൽക്കിടന്ന് അവൾ നടത്തിയ പോരാട്ടങ്ങൾക്ക് അവളായിത്തന്നെ അന്ത്യം കുറിച്ചിരിക്കുന്നു.
സംഘപരിവാർ ഭരണകൂടത്തിനും ഒരു സംഘി ഗുണ്ടയ്ക്കും മുൻപിൽ അവൾ പരാജയപ്പെട്ടിരിക്കുന്നു. ബ്രിജ്ഭൂഷൺ സിംഗ് എന്ന ഗുണ്ടയ്ക്കു മുന്നിൽ ഭരണകൂടം പ്രതിരോധം തീർത്തുനിന്നപ്പോൾ അവൾക്കൊന്നും ചെയ്യാനുണ്ടായില്ല, എല്ലാം അവസാനിപ്പിക്കുകയല്ലാതെ. പരാജയപ്പെട്ടത് ഇന്ത്യക്കു വേണ്ടി ഒളിമ്പിക്സിലും കോമൺവെൽത്ത് ഗെയിംസിലും ചരിത്രം സൃഷ്‌ടിച്ച സാക്ഷി മാലിക്കെന്ന എന്ന ഇന്ത്യൻ പെൺകരുത്തല്ല, ഈ രാജ്യം തന്നെയാണ്. നന്ദി സാക്ഷീ, പ്രിവിലേജില്ലാത്ത ഈ രാജ്യത്തെ കായിക താരങ്ങൾക്കു വേണ്ടി തെരുവിൽ വിയർപ്പൊഴുക്കിയതിന്.



