സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള പര്യടനത്തിന് ഇടുക്കിയിൽ ആവേശോജ്വല സ്വീകരണം. ജില്ലാ കളക്ടർ ഷീബ റോയ് യുടെ നേതൃത്വത്തിലാണ് പര്യാടനത്തിന് തൊടുപുഴയിൽ സ്വീകരണം നൽകിയത്. കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ജില്ലാ സബ് ജില്ലാ തലത്തിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, കലാ സാംസ്കാരിക മേഖലയിലെ പ്രമുഖർ, വിവിധ സ്കൂളിലെ വിദ്യാർത്ഥികളും സ്വർണക്കപ്പിന് സ്വീകരണം നൽകാനെത്തി.

കേരളത്തിൽ അടുത്ത കാലത്ത് മാത്രം പ്രചാരത്തിൽ വരികയും എന്നാൽ വളരെ പെട്ടന്നുതന്നെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ കായിക ഇനമായ റോൾ ബോൾ ടീമിന്റെ പ്രകടനം ഏവരുടെയും മനം കവരുന്നതായിരുന്നു. കാലിൽ ചക്രം ഘടിപ്പിച്ച സ്‌കേറ്റിങ് ഷൂസിൽ കുട്ടികൾ തീർത്ത പ്രകടനം കാണികളെ സ്തബ്ധരാക്കി. ഇവരെ കൂടാതെ എസ്. പി. സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ബാൻഡ്സെറ്, വനിതകളുടെ ടുവീലർ റാലി, എന്നിവയുടെ അകമ്പടിയോടെയാണ് സ്വർണക്കപ്പിനെ ഇടുക്കിയിലേക്ക് വരവേറ്റത്.
ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നൃത്തവിരുന്നും ഉദ്ഘാടനച്ചടങ്ങിന് ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളും പൂർത്തിയായി. ലൈറ്റ് ആൻഡ് സൗണ്ട് എല്ലാ പ്രവർത്തനങ്ങളും പൂർത്തീകരിച്ച് പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറി. ഇത് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ആദ്യ സംഘം കാസർകോട് നിന്ന് ഇന്ന് വൈകിട്ട് കൊല്ലം റെയിൽവെ സ്റ്റേഷനിൽ എത്തും. കലോത്സവത്തിന് എത്തുന്ന സംഘങ്ങളെ യഥാസ്ഥാനത്ത് എത്തിക്കുന്നതിനായി കലോത്സവം വണ്ടികളും തയ്യാറാണ്. ഇത്തവണയും കുട്ടികൾക്ക് രുചികരമായ ഭക്ഷണം തയ്യാറാക്കുന്നത് പഴയിടം നമ്പൂതിരിയാണ്.























