ചിത്രീകരണം പൂർത്തിയാക്കി ഉടൻതന്നെ റിലീസിനൊരുങ്ങുന്ന ദിലീപ് നായകനായ സിനിമ തങ്കമണിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹർജി. ഈ സിനിമയിലെ ബലാത്സംഗ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തങ്കമണി സ്വദേശിയാണ് ഹർജി നല്‍കിയത് എന്നാണ് പുറത്തു വരുന്ന വിവരം.
1986ല്‍ ഇടുക്കി ജില്ലയിലെ തങ്കമണിയില്‍ നടന്ന യാഥാർത്‌ഥ സംഭവത്തെ ആസ്പദമാക്കിയുള്ള താണ് ചിത്രം. ടീസറില്‍ കാണിച്ചിരിക്കുന്നതു പോലെ പോലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്നാണ് തങ്കമണി സ്വദേശിയായ വി.ആർ.ബിജു എന്നയാള്‍ നല്‍കിയ ഹർജിയില്‍ പറയുന്നത് .
അതേസമയം കേസ് അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കും എന്നാണ് പുറത്തു വരുന്ന വിവരം. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക. പോലീസിനെ പേടിച്ച് പുരുഷന്മാർ കൃഷിയിടങ്ങളില്‍ ഒളിച്ചെന്നും തുടർന്ന് പോലീസുകാർ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും സിനിമയില്‍ കാണിക്കുന്നത് വാസ്തവ വിരുദ്ധവും സംഭവത്തെ മോശം രീതിയില്‍ ചിത്രീകരിക്കുന്നതുമാണ് എന്നാണ് ഹർജിയില്‍ പറയുന്നത്. കൂടാതെ ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.



