ട്രാൻസ്പരൻസി ഇന്റർനാഷ്ണലിന്റെ പഠനത്തിൽ ഇന്ത്യയിൽ അഴിമതി വർധിക്കുന്നതായി റിപ്പോർട്ട്. ലോക രാജ്യങ്ങളിലെ അഴിമതിയുടെ തോത് വ്യക്തമാക്കുന്ന പട്ടികയിൽ 2022 ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2023 ൽ 93-ാം റാങ്കിലേക്ക് താഴ്ന്നു. കറപ്ഷൻ പെഴ്സപ്ഷൻ ഇൻഡക്സിൽ (സി.പി.ഐ) 180 ലോക രാജ്യങ്ങളാണുള്ളത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നതിനെ സ്കോർ 0 മായും അഴിമതി ഇല്ലാത്തതിനെ സ്കോർ 100 കൊണ്ടും സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് ഇത്തവണ 39 പോയിന്റുകളാണ് ലഭിച്ചത്. 2022 ൽ 40 പോയിന്റുകൾ ലഭിച്ചിരുന്നു.
പൊതുമേഖലയിലെ അഴിമതി കൈകാര്യം ചെയ്യുന്നതിൽ രാജ്യങ്ങൾ പിന്നോട്ട് പോകുന്നതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സി.പി.ഐ ആഗോള ശരാശരി തുടർച്ചയായി പന്ത്രണ്ടാം വർഷവും 43 തന്നെയാണ്. രാജ്യങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും നേടിയ സ്കോർ 50 ൽ താഴെയാണ്.
ഏറ്റവും അഴിമതി കുറവുള്ള രാജ്യം ഡെൻമാർക്കാണ്. ആറ് തവണയും തുടർച്ചയായി ഒന്നാം സ്ഥാനം നിലനിർത്തുന്ന രാജ്യത്തിന് ഇത്തവണ 90 പോയിന്റുകളാണുള്ളത്. 87 പോയിന്റുകളുമായി ഫിൻലാൻഡ് രണ്ടാം സ്ഥാനത്തും 85 പോയിന്റുകളുമായി ന്യൂസിലാൻഡ് മൂന്നാം സ്ഥാനത്തുമെത്തി. 84 സ്കോർ ലഭിച്ച നോർവേ, സിംഗപ്പൂർ (83), സ്വീഡൻ (82), സ്വിറ്റ്സർലൻഡ് (82), നെതർലൻഡ്സ് (79), ജർമനി (78), ലക്സംബർഗ് (78) എന്നിവയാണ് 2023ലെ സൂചികയിൽ അഴിമതി കുറഞ്ഞ മറ്റ് രാജ്യങ്ങൾ.
സോമാലിയിലാണ് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത്. 11 പോയിന്റുകളാണ് സോമാലിയക്കുള്ളത്. വെനസ്വേല (13), സിറിയ (13), ദക്ഷിണ സുഡാൻ (13), യെമൻ (16) എന്നീ രാജ്യങ്ങളും സൂചികയിൽ ഏറ്റവും താഴെയാണ്.























