| സുനിൽ മാലൂർ
സംഘ പരിവാർ ഭാഗ്യാന്വേഷിയും ഗായകനും ചാനൽ ന്യായാധിപനുമായ എം ജിശ്രീകുമാർ സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് വരുന്നതെനെതിരെ വ്യാപകമായും സംഘ പരിവാര പ്രജകൾക്ക് കേരളത്തിൽ മാടമ്പിത്തരത്തിന്റെ ബോഡി ലാംഗ്വേജും പൊതു സ്വീകാര്യതയും ഉണ്ടാക്കിക്കൊടുത്ത സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തുവരുന്നതിനെതിരെ ഒറ്റപ്പെട്ടും ക്ഷേമനിധിയും പെൻഷനും വാങ്ങുന്ന ന്യായികരണ തൊഴിലാളികളുൾപ്പെടെ വൈകാരികമെന്ന് ദ്യോതിപ്പിക്കും വിധവും പ്രതികരിച്ചു കണ്ടു .
എന്നാൽ ഇത് കേവലമായ ഒരു തെറ്റുപറ്റലോ അല്ലെങ്കിൽ വോട്ട് / ജാതി അതുമല്ലെങ്കിൽ കഴിവുള്ളവരെ കണ്ടെത്താനുള്ള പ്രാപ്തിയില്ലായ്മയോ സൂഷ്മതക്കുറവോ ഒക്കെയായി വിലയിരുത്തുന്നത് കലയോടും ചരിത്രത്തിനോടും ചെയ്യുന്ന പാതകമാകും.
യഥാർത്ഥത്തിൽ ഈ തെരെഞ്ഞെപ്പുകൾ കലയോടും സംസ്കാരത്തോടുമുള്ള മുതലാളി ക്ഷേമ അധികാരത്തിന്റെ /ഫാസിസത്തിന്റെ ഭയത്തിൽ നിന്നും ഉരുത്തിരിഞ്ഞ കുശാഗ്ര ബുദ്ധിയാണെന്ന് കാണാൻ കഴിയും. ഉയർന്ന സംസ്കാരവും സിനിമയും നാടകവും സംഗീതവുമെല്ലാം. (ഉദ: KPAC നാടകങ്ങൾ, സാംബശിവന്റെ കഥാപ്രസംഗം . വയലാർ കവിതകൾ …. ഇതിലെ ലോകോത്തരമാതൃകകളിലേക്ക് ഞാൻ പോകുന്നില്ല കാരണം അവയെ ഒക്കെ മറക്കാൻ ഫാസിസം ഇതിനോടകം പുരോഗമന കേരളത്തെ പഠിപ്പിച്ചു കഴിഞ്ഞു )
മനുഷ്യനെ ഉയർന്ന പ്രതിരോധ ശേഷി ഉള്ളവനാക്കുമെന്ന് ലാഭാർത്തി മൂത്തവർക്ക് നന്നായറിയാം . അവർ ശ്രീനാരായണ ഗുരുവും കുമാരനാശാനും കവികളായിരുന്നെന്നതും പൊയ്കയിലപ്പച്ചൻ പാട്ടുകളെ പ്രയോഗവത്ക്കരിച്ചതും കണ്ടതാണ്. എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും ചലച്ചിത്രോത്സവങ്ങളിലും ചലച്ചിത്രങ്ങളിലും കടന്നുവരുന്ന മാനവികതയെ കാണുന്നുണ്ട്. സമര മുഖങ്ങളിൽ ഉയർന്നുവരുന്ന പുതിയ കാലത്തിന്റെ പ്രതിരോധ ഗാനങ്ങൾ കേൾക്കുന്നുണ്ട് അന്യന്റെ വാക്കുകൾ സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലത്തെ ചിലരെങ്കിലും ചുമലേറ്റുന്നുണ്ട് അതുകൊണ്ട് അവയെ തടയേണ്ടതുണ്ട് കാരണം
കലയെ ഫാസിസത്തിന് ഭയമാണ്.



