ഏറെ നാളുകൾ ആയി സിനിമ പ്രവർത്തകരും കാണികളും ചർച്ച ചെയ്തുകൊണ്ടിരുന്ന റിവ്യൂ ബോംബിങ് വിഷയത്തിൽ സുപ്രധാന നിദ്ദേശവുമായി ഹൈക്കോടതിയിൽ ഫയൽ സമർപ്പിച്ചിരിക്കുകയാണ് അമിക്കസ് ക്യൂറി അഡ്വ. ശ്യാം പത്മൻ. സിനിമകളെ നശിപ്പിക്കാൻ പണം വാങ്ങി നെഗറ്റിവ് അഭിപ്രായങ്ങൾ പറഞ്ഞു വിട്ട് ആളുകളെ സിനിമ കാണുന്നതിൽ നിന്നും ഒരു കൂട്ടം റിവ്യൂവേർസ് വിലക്കുന്നു എന്നതായിരുന്നു ഒരു കൂട്ടം സിനിമ പ്രവർത്തകരുടെ വാദം. എന്നാൽ അതേ സമയം നെഗറ്റിവ് റിവ്യൂ പറഞ്ഞിട്ടും വിജയിച്ച സിനിമകൾ എണ്ണി പറഞ്ഞുകൊണ്ട് മറുവാദവുമായി പ്രമുഖ റിവ്യൂവേർസ് രംഗത്ത് ഇറങ്ങിയതോടെ ആണ് പ്രശ്നം കോടതി വരെ എത്തിയത്. ആദ്യ റിവ്യൂ ബോംബിങ് കേസ് വരെ ഇതിനിടയിൽ ഫയൽ ചെയ്യുകയും ഉണ്ടായി.
സിനിമ നിരൂപങ്ങണങ്ങളെ നിയന്ത്രിക്കാൻ പ്രതേക മാർഗ്ഗ രേഖ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം പുറപ്പെടുവിക്കണം എന്നുൾപ്പെടെയുള്ള കാര്യങ്ങൾ ആണ് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നത്. 48 മണിക്കൂറിനു ശേഷമേ സിനിമയുടെ അഭിപ്രായം പുറത്ത് പറയാൻ പാടുള്ളു എന്ന നിർദ്ദേശത്തിന് ഇതിനോടകം വലിയ വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. അങ്ങനെ ആണെങ്കിൽ സിനിമ ഇറങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടേ സിനിമ കാണുന്നുള്ളൂ എന്നതാണ് പ്രേക്ഷക പ്രതികരണം.
ഈ വിഷയത്തിൽ രണ്ട് വശങ്ങൾ ഉണ്ട് എന്നത് സത്യമാണ്. അതിൽ ഒന്ന് പണം കൊടുത്തുള്ള റിവ്യൂ ബോംബിങ് ആണ്. പ്രമുഖ റിവ്യൂവേർസ് ഇത്തരത്തിൽ പുറത്ത വിടുന്ന അഭിപ്രായങ്ങൾ സാധാരണ പ്രേക്ഷകരെ ബാധിക്കുന്നുണ്ട് എന്നത് സത്യമാണ്. ഇവർ സിനിമ അറിയുന്നവരാണ്, ആയതിനാൽ ഇവരുടെ അഭിപ്രായങ്ങൾ സത്യമാണ് എന്ന തെറ്റിദ്ധാരണ കൂടെയാണ് ഇതിന് കാരണം.
പക്ഷെ, സിനിമ ഒരിക്കലും എല്ലാവർക്കും ഒരേ ആസ്വാധനം ലഭിക്കുന്ന ഒരു രൂപമേ അല്ല. കാണുന്ന പ്രേക്ഷകന്റെ മനോധർമം അനുസരിച്ച് എങ്ങനെ വേണമെങ്കിലും ആസ്വദിക്കാം. 100 കൊടി നേടിയ ഒരു സിനിമ അത്രയും ജനങ്ങൾ ഇഷ്ടപ്പെട്ടത് കൊണ്ട് ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല എന്ന് പറയാൻ സാധിക്കില്ലല്ലോ. തീർച്ചയായും ഉണ്ടാകും. അതേ സമയം തിയേറ്ററിൽ പരാജയപ്പെടുന്ന സിനിമകളെ ഗംഭീര സിനിമകൾ ആണ് എന്ന് അഭിപ്രായം പറയുന്ന ആളുകളും ഉണ്ടാകും.
സത്യസന്ധമായ സിനിമ നിരൂപണം എല്ലായ്പോഴും സിനിമക്കും സിനിമ പ്രവർത്തകർക്കും ഗുണം ചെയ്യുന്നത് തന്നെയാണ്. അടിവരയിട്ട് പറയട്ടെ, സത്യസന്ധമായ നിരൂപണങ്ങൾ. 150 രൂപ മുടക്കി സിനിമ കാണാൻ തിയേറ്ററിൽ പോകുന്ന പ്രേക്ഷകന് അഭിപ്രായം പറയാൻ അവകാശം ഉണ്ട് എന്ന് സിനിമ പ്രവർത്തകർ തന്നെ പലരും അഭിപ്രായം പറഞ്ഞു എന്നതും മറ്റൊരു കാര്യം.
എന്തായാലും രണ്ട് ദിവസം കഴിഞ്ഞേ നിരൂപണവും വിമർശനങ്ങളും പാടുള്ളു എന്ന തീരുമാനം കോടതി അംഗീകരിക്കുമോ എന്ന് കണ്ടറിയാം. അങ്ങനെ ആണെങ്കിൽ തിയേറ്ററിലേക്ക് ആദ്യ ദിനങ്ങൾ ഉള്ള പ്രേക്ഷകരുടെ വരവിനെ അത് കാര്യമായി ബാധിക്കാനും സാധ്യതയുണ്ട് എന്നാണ് നിലവിൽ വരുന്ന മറ്റൊരു റിപ്പോർട്ട്. സിനിമ നിരൂപണം നല്ലതാണ്. പക്ഷെ അത് മികച്ച നിരൂപണവും വിമർശനങ്ങളും ആവുമ്പോൾ മാത്രം.



