| അഭിമുഖം : സനൽ അമൻ\ ശ്യാം സോർബ
ജപ്പാൻ എന്ന തമിഴ് സിനിമയുടെ പ്രീ റിലീസ് സമയത്ത് നടൻ കാർത്തിക് ഒരു പേര് എടുത്തു പറഞ്ഞു പ്രശംസിച്ചു, സനൽ. മലയാളത്തിലെ ‘മാലിക്’ സിനിമയിലെ പതിനേഴു വയസ്സുകാരനായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സനൽ അമൻ ‘ജപ്പാൻ’ സിനിമയിലൂടെ തമിഴ് സിനിമയിലേക്ക് പ്രവേശിക്കുകയാണ്. സനൽ അമൻ എന്ന നടന്റെ അഭിനയ ജീവിതത്തിലേക്കുള്ള പ്രവേശനവും പ്രതീക്ഷിക്കാതെ വന്ന അപകടവും ജീവിതവും അറിയാം .
*അരങ്ങിൽ പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടുള്ള തുടക്കം
. വളരെ ഓർമ്മവെച്ച കാലം തൊട്ട് നോക്കിയാൽ ആദ്യമായി സ്റ്റേജിൽ കയറുന്നത് അംഗൻവാടി കാലഘട്ടത്തിൽ ആണ്. ‘അമ്മ പഠിപ്പിച്ചു തന്ന കഥ അവതരിപ്പിക്കാൻ വേണ്ടിയാണ് ആദ്യമായി പെർഫോം ചെയ്യാൻ അരങ്ങിൽ കയറുന്നത്. അന്ന് കാണികളുടെ മുന്നിൽ സ്റ്റേജിൽ നിന്ന് പെർഫോമൻസ് ചെയ്യുന്നതിൽ കിട്ടിയ ഒരു ലഹരി, അത് തന്നെയാണ് പിന്നീട് അത് തുടരാനും പ്രേരിപ്പിച്ചത്. നമ്മുടെ അവതരണങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നതിൽ ഉള്ള ഒരു സുഖം മനസ്സിലാക്കിയതും അന്നാണ്. പിന്നീട് സ്റ്റേജിൽ കയറാനുള്ള കൊതിയായിരുന്നു.
നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ഒരു നാടകം നടക്കുന്നുണ്ടായിരുന്നു. നാടകത്തോടുള്ള ഇഷ്ട്ടം കൊണ്ട് സ്ഥിരമായി അവിടെ പോയി ഇരുന്ന് അതിലെ എല്ലാവരുടെയും സംഭാഷണങ്ങൾ കാണാപാഠം ആയി. ഏതെങ്കിലും ഒരു കുട്ടി റിഹേഴ്സലിനു വന്നില്ല എങ്കിൽ പകരക്കാരനായി അഭിനയിച്ചു. അന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു അവതരണ ദിവസം ആരെങ്കിലും ലീവ് ആയിരിക്കാൻ. പക്ഷെ അങ്ങനെ ഒരു സംഭവം ഉണ്ടായില്ല, അന്ന് സ്റ്റേജിൽ കയറാനും പറ്റിയില്ല.
അഞ്ചാം ക്ലാസ്സിൽ ഏതാണ് ഉള്ള കാത്തിരിപ്പ് ആയിരുന്നു പിന്നെ. പക്ഷെ ഞാൻ അഞ്ചാം ക്ലാസ്സിൽ എത്തിയ സമയത്ത് അങ്ങനെ ഒരു നാടകവും നടന്നില്ല. അത് ഒരു ആഗ്രഹമായി മനസ്സിൽ കേറി, പിന്നീട് പുറമെ എന്തെങ്കിലും അവസരങ്ങൾ കിട്ടുമോ എന്നുള്ള അന്വേഷണം ആയിരുന്നു. അത് എന്നെ ബാലസംഘത്തിലും വേനൽത്തുമ്പി കലാജാഥയിലും എത്തിച്ചു. കുരങ്ങൻ ആയിട്ടായിരുന്നു അന്ന് ഒരു നാടകത്തിൽ അരങ്ങിൽ കയറിയത് . അതോടുകൂടി നാടകം ഒരു ശീലം ആയി മാറി. തുടർച്ചയായി നാടകങ്ങൾ ചെയ്തു തുടങ്ങി. പത്തിൽ പഠിക്കുമ്പോൾ ആദ്യമായി ഒരു നാടകം എഴുതി സംവിധാനം ചെയ്തു അഭിനയിച്ചു.
- ഉപരിപഠനം ഒരു സംശയം ആയി മുന്നിൽ നിന്ന കാലം.
- ഗ്രാജുവേഷൻ കാലം ആയപ്പോൾ ഇനി എന്ത് പഠിക്കണം എന്നുള്ള വലിയ ചോദ്യം ആയിരുന്നു മുന്നിൽ. ആ സമയത്ത് ഒരു സുഹൃത്ത് മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് പഠിക്കാൻ ചേരുകയും ഇത് തന്നെ ആണ് എനിക്കും നല്ലത് എന്നുള്ള കാര്യവും പറഞ്ഞിരുന്നു. ഞാൻ നോക്കിയപ്പോൾ മീഡിയ, സിനിമ അങ്ങനെ എല്ലാം ഉണ്ടല്ലോ. പിന്നെ നാടകം കൂടുതൽ തീവ്രമായി കോളേജ് തലത്തിൽ അവതരിപ്പിക്കണം എന്നൊക്കെ ഉള്ള ചിന്ത എന്നെ കൊല്ലം എസ് എൻ കോളേജിൽ ചേർന്നു. അതുവരെ കത്തിച്ചുകൊണ്ടുവന്ന നാടകത്തിന്റെ ഒരു തീ അവിടെ പൂർണ്ണമാക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.
പക്ഷെ അവിടുത്തെ അവസ്ഥ നേരെ വിപരീതം ആയിരുന്നു. അക്കാലത്ത് മിമിക്രി ഒക്കെ ആണെങ്കിൽ നോക്കാം എന്നുള്ള ഒരു സമീപനം ആയിരുന്നു. നാടകത്തിനു വലിയ പ്രാധാന്യം ഇല്ലായിരുന്നു. അങ്ങനെ തപ്പിയെടുത്ത് കോഴിക്കോട് വിജേഷ് ഏട്ടന്റെ അടുത്ത എത്തിപ്പെടുകയും അദ്ദേഹത്തിന്റെ നാടകത്തിൽ കോഴിക്കോട് താജ് ഫെസ്റ്റിവലിൽ നാടകത്തിൽ അഭിനയിക്കുകയും ചെയ്തു. ഈ ഒരു മാസ്സ് കമ്മ്യൂണിക്കേഷൻ കാലത്ത് ആണ് എനിക്ക് എന്താണ് വേണ്ടത് എന്നുള്ള ഒരു കണ്ടെത്തൽ ഉണ്ടായത്. അഭിനയം ആയിരുന്നു എന്റെ ചോയ്സ്. അതിനു വേണ്ടി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പോകണം എന്നുള്ള ആഗ്രഹം മനസ്സിൽ കേറി. പക്ഷെ അതിനു വേണ്ട ഒരുപാട് ക്രൈറ്റീരിയ ഉണ്ടായിരുന്നു.
അങ്ങനെ ഒരു ഫിലിം ഫെസ്റ്റിവൽ ആയി ബന്ധപ്പെട്ട് ത്രിശൂർ എത്തിയ ഞാൻ സുഹൃത്ത് മുഖേന സ്കൂൾ ഓഫ് ഡ്രാമയിൽ എത്തി. അന്നാണ് അങ്ങനെ ഒരു കലാലയം ആദ്യമായി കാണുന്നത്. കേരളത്തിൽ ഇത്രയും മികച്ച ഒരു നാടക കോളേജ് ഉണ്ട്, അവിടെ പഠിക്കാൻ ഉള്ള തീരുമാനം എടുക്കുകയും അവിടെ ചേരുകയും ചെയ്തു. അവിടെ പഠിക്കാൻ ചേരുന്നതിനു ശേഷവും എല്ലാ വർഷവും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അപ്ലിക്കേഷൻ അയക്കുമായിരുന്നു.
പിന്നീട് ഒരു രണ്ടു വർഷത്തിന് ശേഷം പിജി ക്ക് വേണ്ടി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ചേർന്ന്. അവിടുന്നാണ് പിന്നീട് NSD യിൽ അഡ്മിഷൻ കിട്ടി പോകുന്നത്. മൂന്നാമത്തെ അപ്പ്ലിക്കേഷൻ ആഗ്രഹം യാഥാർഥ്യം ആക്കി എന്ന് പറയാം. അവിടെ വെച്ച അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ ആരംഭിച്ചു. അപ്പഴും ഭാഷ ഒരു വലിയ പ്രശനം ആയിരുന്നു. എങ്കിലും അതിലൂടെ മുന്നോട്ട് പോയി.
- ഒരു ഗുരുവിന്റെ വലിയ സ്വാധീനം അഭിനയ ജീവിതത്തിൽ
- NSD പഠനകാലത്ത് കൂടിയാട്ടം പഠിപ്പിക്കാൻ വേണ്ടി പ്രശസ്ത കൂടിയാട്ടം കലാകാരനും അധ്യാപകനും ഒക്കെയായ വേണു ജി അവിടെ എത്തി. അത് അഭിനയം എന്നുള്ള ഒരു ഏരിയയിൽ വലിയ മാറ്റം ഉണ്ടാക്കി. അഭിനയത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്താനും ഒക്കെയായി വേണു ജി യുടെ കൂടിയാട്ടം ക്ലാസും അദ്ദേഹത്തിന്റെ സാനിധ്യവും ഒക്കെ കാരണമായി. അദ്ദേഹം അഭിനയം എന്ന ഒരു മേഖലയിൽ എന്നെ നല്ല രീതിക്ക് ഡയറക്റ്റ് ചെയ്തു എന്ന് തന്നെ പറയാൻ സാധിക്കും. കുറച്ചുകൂടെ ബാലൻസ്ഡ് ആയിട്ടുള്ള ഒരു അഭിനയം ഒക്കെ അങ്ങനെ പരിശീലനത്തിന്റെ ഭാഗം ആയി. പിന്നീട് കേരളത്തിൽ തിരിച്ചെത്തി അദ്ദേഹത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ൽ ആദ്യ ബാച്ചിൽ ചേർന്ന് ഒരുപാട് കാര്യങ്ങൾ മനസിലാക്കി, പഠിച്ചു.
- സിനിമ എന്ന സ്വപ്നത്തിലേക്കുള്ള പ്രവേശനം
- ആദ്യ സിനിമ സംവിധായകൻ സജിൻ ബാബുവിന്റെ അസ്തമയം വരെ (Unto the Dusk) എന്ന സിനിമ ആയിരുന്നു. 2014 ൽ ആയിരുന്നു ആ സിനിമ സംഭവിച്ചത്. ആ സമയത്ത് ചലച്ചിത്ര മേളകളിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ ആയിരുന്നു. IFFK ഉൾപ്പെടെയുള്ള ചലച്ചിത്രമേളകളിലും ഒക്കെ വലിയ ശ്രദ്ധ ആ സിനിമ നേടി തന്നു.
ആദ്യത്തെ സിനിമ അനുഭവവും ആദ്യത്തെ ഓഡിഷൻ അനുഭവവും അത് തന്നെ ആയിരുന്നു. അതിനു ശേഷം മറ്റൊരു സ്വതന്ത്ര സിനിമയുടെ ഭാഗം ആയി. Eli Eli Lama Sabachthani? എന്നൊരു സിനിമ ആയിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അതിന്റെ ഷൂട്ടിങ്. ആദ്യത്തെ അന്യഭാഷാ സിനിമയും അതായിരുന്നു. പിന്നീട് Pixelia എന്നൊരു സ്വതന്ത്ര സിനിമ ചെയ്തു. തുടർച്ചയായി സ്വതന്ത്ര സിനിമകൾ ആയിരുന്നു ആ സമയത്ത് സംഭവിച്ചിരുന്നത് മുഴുവൻ. എല്ലാ സിനിമകളിലും നായക കഥാപാത്രങ്ങൾ ആയിരുന്നു എങ്കിൽ പോലും ഒരു അഭിനേതാവ് എന്നുള്ള നിലയിൽ എന്നെ സ്ഥാപിക്കാൻ പറ്റുന്നുണ്ടോ എന്നുള്ള വലിയ ചോദ്യവും ആശങ്കയും മനസ്സിനെ വല്ലാണ്ട് അലട്ടുന്നുണ്ടായിരുന്നു. ആ സമയത്ത് ഒരു കൊമേർഷ്യൽ സിനിമയുടെ ഭാഗമായെങ്കിലും എന്തുകൊണ്ടോ ആ സിനിമ പൂർത്തിയായതും ഇല്ല.
- മറ്റൊരു ബദൽ മാർഗ്ഗം തേടിയുള്ള യാത്ര
- ആ സമയത്ത് ഒരു സോളോ യാത്ര പോയി. ആ യാത്രയ്ക്ക് ഒടുവിൽ മറ്റൊരു ബദൽ മാർഗ്ഗം കൂടി വേണം എന്നുള്ള ചിന്ത വന്നു. അന്ന് തോന്നിയ പ്ലാൻ ആയിരുന്നു യോഗ ടീച്ചർ ആവുക എന്നത്. താല്പര്യം ഉള്ള മറ്റൊരു ഏരിയ ആയിരുന്നു അത്. വേണുജിയുടെ സഹോദരനിലൂടെ ആദ്യകാലത്ത് യോഗയുടെ ഒരു ബസ് കിട്ടിയിരുന്നു. അങ്ങനെ ഒരു യോഗ ട്രെയിനിങ് കേന്ദ്രത്തിൽ ചേർന്നു. ആ പഠനം തുടരുന്ന സമയത്ത് മറ്റൊരു സ്വതന്ത്ര സിനിമയുടെ ഓഫർ വന്നെങ്കിലും ഈ പഠനത്തിൽ പൂർണ്ണമായും നിൽക്കുന്നത്കൊണ്ട് അത് ഉപേക്ഷിക്കേണ്ടി വന്നു. ഉള്ളിൽ അത് സങ്കടം ഉണ്ടാക്കി എങ്കിൽ പോലും എനിക്ക് അന്ന് അങ്ങനെ ഒരു തീരുമാനം എടുക്കേണ്ടതായി വന്നു.
- മാലിക് – ഒരു വഴിത്തിരിവ് ഉണ്ടാക്കിയ സിനിമ
- യോഗ പഠനത്തിന്റെ അവസാന നാളുകളിൽ നിൽക്കുമ്പോൾ ആണ് സംവിധായകൻ മഹേഷ് നാരായണൻ എന്നെ വിളിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ഞാൻ അഭിനയിച്ച ഒരു നാടകം അദ്ദേഹം കണ്ടിരുന്നു. വർഷങ്ങൾക്ക് ഇപ്പുറത്ത് ആ ഓർമ്മയിൽ ആവണം അദ്ദേഹം എന്നെ തേടി വന്നത്. അന്ന് കൊച്ചിയിലേക്ക് പോയി അദ്ദേഹം മാലിക് സിനിമയുടെ കഥയും കഥാപാത്രത്തെ പറ്റിയും എന്നോട് സംസാരിച്ചു. ആ കഥാപാത്രം എന്താണ് എന്നത് സത്യമായും ഒരു ഞെട്ടൽ ഉണ്ടാക്കി.

33 വയസ്സുള്ള ഞാൻ ആ 17 വയസ്സുകാരന്റെ കഥാപാത്രം എങ്ങനെ എന്നുള്ള ചിന്ത. അദ്ദേഹം അന്ന് എന്നോട് ആവശ്യപ്പെട്ടത് മെലിയണം എന്ന് മാത്രമായിരുന്നു. യോഗ പഠനം ഉണ്ടായത് കൊണ്ട് ആ സമയത്ത് ആ ഒരു അവസ്ഥയും തന്നെ ആയിരുന്നു. നന്നായി മെലിഞ്ഞു തുടങ്ങിയിരുന്നു. ആ ഒരു കഥാപാത്രത്തെ ഉൾക്കൊള്ളുക എന്നതായിരുന്നു പിന്നീട് ഉള്ള പ്രധാന ചുമതല. ആ പ്രായത്തിൽ ഉള്ള കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുക ഒക്കെ ആയിരുന്നു പ്രധാന ജോലി.
33 വയസ്സിന്റെ പക്വതയിൽ നിന്നും പതിയെ 17 വയസ്സിന്റെ ചുറുചുറുക്കിൽ എത്തിപ്പെട്ടു. ആ സമയം പടത്തിന്റെ ഷൂട്ട് അല്പം വൈകി. ആ സമയത്ത് വീട്ടിൽ നിൽക്കുക എന്നത് ബുദ്ധിമുട്ട് ആയിരുന്നു. അങ്ങനെ വീണ്ടും ഒരു യാത്ര പോയി. അന്ന് ഗോകർണ്ണയിലേക്ക് നടത്തിയ ഒരു യാത്രയിൽ അവിടെ വെച്ച് ഒരാളെ യാദൃശ്ചികമായി പരിചയപ്പെട്ടു. അദ്ദേഹം ഒരു തിരുവനന്തപ്പുരത്തുകാരൻ ആയിരുന്നു. മാലിക് സിനിമയിലെ തിരുവനന്തപുരം ഭാഷ പഠനം പുള്ളിയിലൂടെ ആണ് സാധ്യമായത്.
അദ്ദേഹത്തിന്റെ വീട്ടിൽ ഉൾപ്പെടെ പോയി താമസിച്ചുകൊണ്ട് കാര്യങ്ങൾ മനസിലാക്കി. അപ്പഴും പുള്ളിക്ക് സിനിമ ഇറങ്ങും വരെ അറിയില്ലായിരുന്നു ഈ കാര്യം. പിന്നെ മാലിക്കിന് ശേഷമുള്ള ജീവിതം ആയിരുന്നു കൂടുതൽ ടഫ്. ഒന്ന് എസ്റ്റാബ്ലിഷ് ചെയ്ത ശേഷം അത് മൈന്റൈൻ ചെയ്യുക എന്നത് വലിയ ബാധ്യത തന്നെ ആണ്.
- അതിനുശേഷമുള്ള സിനിമ ജീവിതം
- മാലിക്കിന് ശേഷം എന്നെ തേടി വന്ന തിരക്കഥകളിൽ ഞാൻ ഏറെ ശ്രദ്ധയോടെ അന്ന് തിരഞ്ഞെടുത്ത സിനിമ ആണ് താര. Dheswin Prem ആയിരുന്നു അതിന്റെ സംവിധായകൻ. എന്നെ തേടി വന്ന തിരക്കഥകളിൽ പുതുമയും വിഷയവും ഒക്കെ നോക്കി ഫിൽറ്റർ ചെയ്തായിരുന്നു താരയിലേക്ക് എത്തിയത്. ആളുകൾക്ക് സിനിമ ഇഷ്ടപ്പെടും എന്നുള്ള ഉറപ്പ് അതിന്റെ കഥ കേട്ടപ്പോൾ തോന്നിയിരുന്നു. താരയിൽ അനുശ്രീ ആണ് നായിക. അത് പൂർത്തിയായി. ഒരു കൊമേർഷ്യൽ മൂവിയിലേക്കുള്ള ലീഡ് എൻട്രി കൂടിയാണ് താര.
- ജീവിതത്തിൽ പ്രതീക്ഷിക്കാതെ വന്ന അപകടം , പിന്നീടുള്ള തിരിച്ചു വരവ്
- കൊച്ചിയിലേക്കുള്ള ഒരു ബൈക്ക് യാത്രയിൽ ഒരു അപകടം സംഭവിച്ചു. മുഖത്തിനായിരുന്നു പരിക്കുകൾ കൂടുതൽ . വല്ലാതെ ഞെട്ടൽ ഉണ്ടാക്കിയ ഒരു അവസ്ഥ ആയിരുന്നു. പഴയ അവസ്ഥയിലേക്ക് എത്തുമോ എന്നുള്ള ഡോക്ടർമാരുടെ ഉൾപ്പെടെ ഉള്ള സംശയങ്ങളും ഒക്കെ നിലനിൽക്കുന്നുണ്ടായിരുന്നു. ഒരു നടൻ എന്ന നിലയിൽ മുഖം അത്രയ്ക്ക് പ്രധാനമാണല്ലോ. എങ്കിലും എനിക്ക് എന്തോ ഒരു വിശ്വാസം ഉണ്ടായിരുന്നു. പഴയ പോലെ ആകാൻ പറ്റും എന്നത്. മഹേഷ് ഏട്ടൻ ഒക്കെ ആ സമയത്ത് നന്നായി സഹായിച്ചു.
പിന്നീട് കല്യാണം കഴിഞ്ഞു. എന്റെ പാർട്ണർ ഒരു പ്രൊഫെഷണൽ നേഴ്സ് ആയിരുന്നു. ആളുടെ വരവ് എന്നെ നല്ല രീതിക്ക് സഹായിച്ചു. മാനസികമായും ആരോഗ്യപരമായും ആളുടെ കെയർ എളുപ്പത്തിൽ റിക്കവർ ചെയ്യാൻ എന്നെ നല്ല രീതിക്ക് സഹായിച്ചു. പിന്നീട് തിരിച്ചു വരവിനു ശേഷം പോയിന്റ് റേഞ്ച് എന്നൊരു സിനിമ ചെയ്തു. അപ്പാനി ശരത്ത് ആണ് അതിൽ ലീഡ് റോൾ, അതിൽ സെക്കന്റ് ലീഡ് ആയി ഞാനും ഒരു ഭാഗം ആയി.
- ജപ്പാനിലേക്ക് …….
- തിരിച്ചുവരവിന് ശേഷമുള്ള വലിയൊരു പ്രതീക്ഷയായിരുന്നു ജപ്പാനിലേക്ക് ഉള്ള ക്ഷണം. ജപ്പാൻ സിനിമയുടെ സംവിധായകൻ ചെന്നൈയിലേക്ക് വിളിപ്പിക്കുകയും ലുക്ക് ടെസ്റ്റ് ഒക്കെ നടത്തുകയും ചെയ്തു. അവർക്ക് ഓക്കേ ആയിരുന്നു. അങ്ങനെ ജപ്പാൻ സിനിമയുടെ ഭാഗം ആയി. ഒരുപക്ഷെ സിനിമ ജീവിതത്തിലെ ഒരു ബ്രേക്ക് ത്രൂ ആവും ജപ്പാൻ എന്നൊരു പ്രതീക്ഷയുണ്ട്.
കാർത്തിക് സർ നെ പോലെയുള്ള ഒരു നടൻ, നാഷണൽ അവാർഡ് നേടിയ രാജു മുരുഗൻ സർ നെ പോലെയുള്ള ഒരു സംവിധായകൻ, രവി വർമ്മൻ സർ ആണ് ക്യാമെറ , അദ്ദേഹത്തിന്റെ ഫ്രെമിൽ തമിഴ് സിനിമയിലേക്ക് ഒരു എൻട്രി. സിനിമ അഭിനയിലെ മറ്റൊരു പാഠം തന്നെ ആയിരുന്നു ജപ്പാൻ സിനിമയുടെ ഓരോ ഷൂട്ടിങ് ദിവസവും. ശരിക്കും സിനിമയിലെ ഒരു മികച്ച എക്സ്പീരിയൻസ് ആയിരുന്നു. ഏറെ അത്ഭുതപ്പെടുത്തിയത് സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ കാർത്തി സർ എന്റെ പേരെടുത്ത് സംസാരിച്ചു എന്നതാണ്. തീരെ പ്രതീക്ഷിക്കാതെ എന്നെപ്പറ്റിയും അഭിനയത്തെ പറ്റിയും ഒക്കെ സംസാരിച്ചത് ഉണ്ടാക്കിയ സന്തോഷം ചെറുതല്ല.
- ജീവിതം യാദൃശ്ചികതയിലൂടെ…..
- ജീവിതം തുടക്കം മുതൽ ഒരുപാട് യാദൃശ്ചിക അനുഭവങ്ങൾ ആണ് സമ്മാനിച്ചത്. നല്ലതും മോശവും ആയ ഒരുപാട് സംഭവങ്ങൾ അരങ്ങേറി. പിന്നീട് ആലോചിക്കുമ്പോൾ എല്ലാത്തിനും ഓരോ കണക്ഷൻ ഉണ്ട് എന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇനിയും മുന്നോട്ട് ഒരുപാട് പോകാനുണ്ട്. കൂടുതൽ സിനിമകളും നല്ല കഥാപാത്രങ്ങളും ചെയ്യണം. ഒരു വലിയ സർവൈവൽ നടത്തി തിരിച്ചു വന്നതല്ലേ, അത്രയ്ക്ക് ആഗ്രഹം കഠിനാധ്വാനവും ഉണ്ട്. അത് എന്നെ നിലനിർത്തും എന്നൊരു വിശ്വാസം ഉണ്ട്.
ഒരിക്കലൂം സിനിമയിൽ ഒരു ഗോഡ്ഫാദർ ഇല്ലാതെ പിടിച്ചു നില്ക്കാൻ പറ്റുക എന്നതും വലിയ കാര്യമാണ്. എനിക്ക് വന്ന എല്ലാ സിനിമയും ഒന്ന് കണ്ട് അടുത്തതിലേക്ക് വിളിച്ചവയാണ്. അവസരം ചോദിച്ചുകൊണ്ട് എവിടേം പോയിട്ടില്ല. അങ്ങനെ ഒരു സ്കിൽ സത്യം പറഞ്ഞാൽ കുറവുമാണ്. പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ എന്നിലൂടെ സാധിക്കും എന്നതൊരു വിശ്വാസമാണ്. ചെറുപ്രായത്തിൽ കയറിയ ലഹരി ഇന്നും ബാക്കി നിൽക്കുന്നു.



