ഐ പി എൽ 2024 ന്റെ വിജയ കിരീടം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഇതോടെ മൂന്നാം കിരീടം ആണ് കൊൽക്കത്ത നേടുന്നത്. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് നിശ്ചിത വിക്കറ്റ് നഷ്ടത്തിൽ 114 റൺ എന്ന വിജയലക്ഷ്യം ഉയർത്താൻ മാത്രമേ സാധിച്ചുള്ളൂ. ഐ പി എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ മത്സര റൺ ആയി മാറുകയായിരുന്നു അത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിന്റെ തുടക്കം. പവര്‍ പ്ലേ തീരുന്നതിന് മുമ്പ് അഭിഷേക് ശര്‍മ (2), ട്രാവിസ് ഹെഡ് (0), രാഹുല്‍ ത്രിപാഠി (9) എന്നിവരുടെ വിക്കറ്റുകള്‍ ഹൈദരാബാദിന് നഷ്ടമായി. എയ്ഡന്‍ മാര്‍ക്രം (20), നിതീഷ് റെഡ്ഡി (13) എന്നിവര്‍ ചെറുത്തുനില്ക്കാന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

ഷഹ്ബാസ് അഹ്മ്മദ് (8), ഹെന്റിച്ച് ക്ലാസന് (16), അബ്ദുള്‍ സമദ് (4) എന്നിവരും നിരാശപ്പെടുത്തി. പിന്നീട് കമ്മിന്‍സ് നടത്തിയ പോരാട്ടമാണ് സ്കോര്‍ 100 കടത്തിയത്. കമ്മിന്‍സിനെ റസ്സല്‍ മടക്കി. ജയദേവ് ഉനദ്ഖടാണ് (4) പുറത്തായ മറ്റൊരു താരം. ഭുവനേശ്വര്‍ കുമാര്‍ (0) പുറത്താവാതെ നിന്നു. 19 പന്തില്‍ 24 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. ആന്ദ്രേ റസ്സല്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്ത ഹൈദരാബാദ് ഉയർത്തിയ 114 റൺസ് വിജയലക്ഷ്യത്തിൽ 10.2 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ എത്തി മൂന്നാം കിരീടം സ്വന്തമാക്കി. ഫൈനൽ മത്സരത്തിന് മുൻപ് തന്നെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്റർ സ്ഥാനം ഒഴിയാതിരിക്കാൻ ടീം ഉടമ ഷാറുഖ് ഖാന്, ഗൗതം ഗംഭീറിന് ബ്ലാങ്ക് ചെക് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ വർഷം ആണ് ഗംഭീർ ടീമിന്റെ മെന്റർ ആയത്. ഗംഭീറിന്റെ വരവോടെ അടി മുടി മാറിയ കൊൽക്കത്ത ടേബിളിൽ ഒന്നാം സ്ഥാനത്തോടെ തന്നെ പ്ലേ ഓഫിൽ എത്തുകയും ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.



