യുപിയിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ കോണ്‍ഗ്രസിന്റെ സഖ്യസാധ്യത സൂചനയുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തിൽ ബിജെപിയല്ലാത്ത ആരുമായും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനു ശേഷം സഖ്യത്തിനു തയാറാണെന്ന് പ്രിയങ്ക ഇന്ന് വ്യക്തമാക്കി.
അതേസമയം ബിജെപിക്കു സമാനമായ രാഷ്ട്രീയമാണ് സമാജ്വാദി പാര്‍ട്ടിക്കുമുള്ളതെന്നും പ്രിയങ്ക ആരോപിച്ചു. ഇവിടെ കോണ്‍ഗ്രസിന്റെ വാതില്‍ ബിജെപിക്കു മുന്നില്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ബാക്കിയുള്ളവരുമായെല്ലാം സഖ്യത്തിന് തയാറാണ്. എസ്പിയ്ക്കും ബിജെപിക്കും ഒരേ രാഷ്ട്രീയശൈലിയാണുള്ളത്. ആ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ നേട്ടം കൊയ്യുകയും ചെയ്യുന്നുണ്ട്.
കോണ്‍ഗ്രസ് ജനങ്ങളോട് പറയുന്നത് സാധാരണക്കാര്‍ക്കാണ് നേട്ടം ഉണ്ടാകേണ്ടതെന്നും വികസന വിഷയങ്ങളാണ് ഉയര്‍ത്തേണ്ടതെന്നുമാണ്. അങ്ങനെയല്ലാതെ മത വര്‍ഗീയതയുടെയും ജാതീയതയുടെയുമെല്ലാം അടിസ്ഥാനത്തില്‍ മുന്നോട്ടു പോകുന്നവര്‍ക്ക് ഒരേയൊരു അജണ്ടയേയൂള്ളൂ. അവര്‍ പരസ്പരം അതില്‍നിന്ന് നേട്ടമുണ്ടാക്കുന്നു. കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും ഉത്തര്‍പ്രദേശിലെ സാഹചര്യവും കര്‍ഷകരുടെ അവസ്ഥയുമെല്ലാമാണെന്നും പ്രിയങ്ക വ്യക്തമാക്കി.



