വ്യാഴാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അനുമോദന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ലോകകപ്പ് ട്രോഫി മുഴുവൻ രാജ്യത്തിനും സമർപ്പിച്ചു. “ഈ ട്രോഫി മുഴുവൻ രാജ്യത്തിനും വേണ്ടിയാണ്. രാജ്യത്തെ പ്രതിനിധീകരിച്ച എല്ലാ കളിക്കാർക്കൊപ്പം, 11 വർഷമായി കാത്തിരിക്കുന്ന ഞങ്ങളുടെ ആരാധകർക്ക് ഇത് സമർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ”രോഹിത് പറഞ്ഞു.
മോശം കാലാവസ്ഥയെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കാർ വ്യാഴാഴ്ച പുലർച്ചെ ന്യൂഡൽഹിയിൽ വിമാനമിറങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട ശേഷം മുംബൈയിലെത്തിയ അവർ അനുമോദന ചടങ്ങിന് മുന്നോടിയായുള്ള വിജയ പരേഡിൽ പങ്കെടുത്തു.
മുംബൈയിലെ കാണികളെയും എല്ലാ ക്രിക്കറ്റ് ആരാധകരെയും രോഹിത് അഭിനന്ദിച്ചു. “മുംബൈ ഒരിക്കലും നിരാശപ്പെടുത്തില്ല. ശക്തമായ സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ടീമിനെ പ്രതിനിധീകരിച്ച് ഞങ്ങൾ ആരാധകരോട് നന്ദി പറയുന്നു. ഞാൻ വളരെ സന്തോഷത്തിലും ആശ്വാസത്തിലുമാണ്,” രോഹിത് പരിപാടിയിൽ പറഞ്ഞു.
ലോകകപ്പിൽ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയവരിൽ ഒരാളായ ഹാർദിക് പാണ്ഡ്യയെ രോഹിത് പ്രശംസിക്കുകയുംചെയ്തു. “ഹാർദിക് ഞങ്ങൾക്ക് വേണ്ടി അവസാന ഓവർ എറിയുകയായിരുന്നു. അവസാന ഓവർ ബൗൾ ചെയ്തതിന് അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്. ആ ഓവർ എറിയാൻ എപ്പോഴും വളരെയധികം സമ്മർദ്ദമുണ്ടാകുമെന്ന് നിങ്ങൾക്കറിയാം. പക്ഷേ അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്.”