റഷ്യ- ഉക്രൈൻ സംഘർഷം സംബന്ധിച്ച വാർത്തകൾക്കിടെ യുക്രെയിനിന്റെ സമീപ പ്രദേശങ്ങളിലേക്ക് രക്ത വിതരണം റഷ്യ വർധിപ്പിച്ചതായി അന്താരാഷ്‌ട്ര റിപ്പോർട്ട്. ഉക്രെയ്‌നിന് സമീപമുള്ള റഷ്യയുടെ സൈനിക ബിൽഡ്-അപ്പ് പരിസരത്ത് രക്തത്തിന്റെയും മറ്റ് മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിതരണം വർദ്ധിച്ചുവെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഈ മേഖലയിലേക്ക് മെഡിക്കൽ സപ്ലൈസ് എത്തിക്കുന്നത് മുന്നൊരുക്കമാണെന്നും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നീങ്ങാനാണ് റഷ്യ ലക്ഷ്യമിടുന്നതെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുക്രൈൻ അധിനിവേശ പദ്ധതിയുമായി രാജ്യം ശക്തമായി നീങ്ങുന്നു എന്നതിന്റെ സൂചനയായാണ് മെഡിക്കൽ സാമഗ്രികൾ എത്തിച്ച് സൈന്യത്തെ ശക്തിപ്പെടുത്താനുള്ള റഷ്യയുടെ നീക്കം.
യുക്രെയ്‌നെതിരെ റഷ്യയിൽ നിന്ന് അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായേക്കാമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.റഷ്യയില്‍ നിന്നും ആക്രമണമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍, ഏത് നിമിഷവും, പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ റഷ്യ പുതിയ അറ്റാക്ക് ലോഞ്ച് ചെയ്യാമെന്നായിരുന്നു ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചത്.നിലവില്‍ ഒരു ലക്ഷത്തിലധികം മിലിറ്ററി ട്രൂപ്പുകളെയാണ് റഷ്യ ഉക്രൈന് സമീപം റിക്രൂട്ട് ചെയ്തിരിക്കുന്നത്.



