| എമ്മെസ് ഷൈജു
കോണ്ഗ്രസ് എന്ന പാർട്ടിക്ക് സംഭവിച്ചത് ചരിത്രപരമായ ഒരു പരാജയമാണ്. പക്ഷെ ഈ പരാജയം പെട്ടെന്നുണ്ടായതല്ല. അവർ ഇന്നെത്തതി നിൽക്കുന്ന അവസ്ഥ ദീർഘമായ ഒരു കാലം അവരനുവർത്തിച്ച് പോന്ന തെറ്റായ നയങ്ങളുടെയും സമീപനങ്ങളുടെയും ഫലമാണ്. ഒരു പാർട്ടി എന്ന് വിളിക്കുമ്പോഴും കോണ്ഗ്രസ് എപ്പോഴും അതിനുമപ്പുറത്തായിരുന്നു. ആഭ്യന്തരമായി ഒട്ടേറെ വൈരുദ്ധ്യങ്ങൾ അതിനുള്ളിൽ തന്നെ എപ്പോഴുമുണ്ടായിരുന്നു. ആ വൈരുദ്ധ്യങ്ങൾ പല സന്ദർഭങ്ങളിലും അതിന് വലിയ ഗുണവുമുണ്ടാക്കിയിട്ടുണ്ട്. ഒരേ സമയം പല വീക്ഷണ ഗതിക്കാരെ ആ പാർട്ടിയുടെ കൂടെ നിർത്തുന്നതിൽ ഈ വൈരുദ്ധ്യമാണ് വലിയ പങ്ക് വഹിച്ചത്. ഇന്നത്തെ തകർച്ചയിലേക്ക് അതിനെ തള്ളിയിട്ടതും ഒരു പക്ഷെ ആ വൈരുദ്ധ്യം തന്നെയായിരിക്കും.
ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് തന്നെ വർഗീയ രാഷ്ട്രീയം രാജ്യത്തിന്റെ സിരകളെ ഗ്രസിച്ചിരുന്നു. ഹിന്ദു, മുസ്ലിം എന്ന വിദ്വേഷ ദ്വന്ദ്വങ്ങളുയർത്തി പരസ്പരം നടത്തിയ വർഗീയ കലാപങ്ങളുടെ ഒരു വലിയ ഭൂതകാലം ഇന്ത്യക്കുണ്ട്. അതിനിടയിലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. അടിസ്ഥാനപരമായി ഇന്ത്യൻ ജനതക്കുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കിയ നെഹ്റു ഒന്നാമതായി ശ്രമിച്ചത് ജനതയെ ശാസ്ത്ര ബോധവും ആധുനികമായ പൗരബോധവുമുള്ളവരാക്കി മാറ്റുവാനാണ്.
മതാന്ധതയും ലോക ഗതിക്കനുസരിച്ച് സാമൂഹിക വികാസം പ്രാപിക്കാത്ത പൗര സമൂഹവുമാണ് സ്വതന്ത്ര ഇന്ത്യക്ക് മുന്നിലുള്ള വിഘാതം എന്ന് നെഹ്‌റുവിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. എന്നാൽ അന്ധവിശ്വാസങ്ങളിലും മതപരവും ഗോത്രീയവുമായ ആചാരങ്ങളിലും ബന്ധിക്കപ്പെട്ട ജനതയെ മതേതരത്വം, ശാസ്ത്ര ബോധം, സ്വതന്ത്ര ചിന്ത എന്നീ ആശയങ്ങൾ കൊണ്ട് പരിവർത്തിപ്പിക്കാനുള്ള നെഹ്രുവിന്റെ ആശയങ്ങളെ പിന്നീട് അട്ടിമറിച്ചത് കോണ്ഗ്രസാണ്. ഇന്ത്യൻ ജനതയുടെ സാമൂഹിക വികാസം എന്ന ലക്ഷ്യത്തെ നെഹ്‌റുവിന് ശേഷം കോണ്ഗ്രസ് നിർദ്ദയം ഉപേക്ഷിച്ചു. അധികാരത്തിന് വേണ്ടി ജനങ്ങളുടെ മതാന്ധതയെയും ആചാരങ്ങളെയും ശാസ്ത്ര വിരുദ്ധതയെയും തഴുകിത്തലോടി അവരെ കൂടെ നിർത്താനാണ് നെഹ്‌റുവിന് ശേഷമുള്ള കോണ്ഗ്രസ് ശ്രമിച്ചത്. രാജീവ് ഗാന്ധി യുഗത്തോടെ അത് മൂർത്തമായി.
1920കളോടെ ഇന്ത്യയിൽ തുടക്കമായ ‘ഹിന്ദുത്വ’ എന്ന ആശയത്തെ കോണ്ഗ്രസ് ദുരുപയോഗം ചെയ്യുകയായിരുന്നു. ഹിന്ദുത്വ എന്ന ആശയത്തെ ഹിന്ദു സമൂഹത്തെ പ്രീണിപ്പിക്കാനുള്ള എളുപ്പ വഴിയായി ആദ്യം കണ്ടത് കൊണ്ഗ്രസാണ്. ശരിക്ക് പറഞ്ഞാൽ ആ ആശയം കോണ്ഗ്രസിനെ വിഴുങ്ങുന്ന മറ്റൊരു രാഷ്ട്രീയ ശക്തിയായി വന്നതിൽ മാത്രമേ അവർക്ക് വിയോജിപ്പുള്ളൂ. അല്ലാത്ത പക്ഷം ഹിന്ദുത്വ ഉയർത്തുന്ന സാംസ്കാരിക അപനിർമിതികളോടൊക്കെ കോണ്ഗ്രസ് രാജിയായിട്ടുണ്ട്. അല്പം കൂടി ലളിതമാക്കി പറഞ്ഞാൽ ബിജെപിയോട് മാത്രമേ കോണ്ഗ്രസിന് പ്രശ്‌നമുള്ളൂ. ആർ എസ് എസിനോട് അത് ഒത്ത് പോകും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിന്റെ കോണ്ഗ്രസിന്റെ ചരിത്രം അറിയുന്നവർക്ക് ഈ പറയുന്നതിനോട് ഒരു വിയോജിപ്പുമുണ്ടാകില്ല. ചുരുക്കി പറയുകയാണെങ്കിൽ, അന്ധ വിശ്വാസികളായ ഒരു ജനതയെ പ്രീണിപ്പിച്ചും, അവർക്കൊപ്പമുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തിയും മതേതരത്വം എന്ന ആശയത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് കടത്തിക്കൊണ്ടു പോകുന്നതിൽ കോണ്ഗ്രസിന് അനുപേക്ഷ്യമായ പങ്കുണ്ട്.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ ഏഴ് പതിറ്റാണ്ട് പിന്നിട്ടു. ആഗോള മനുഷ്യ കുലത്തിന്റെ സാമൂഹ്യ വീക്ഷണ ഗതിയിൽ വലിയ മാറ്റങ്ങളുണ്ടായ ഒരു കാലഘട്ടമാണിത്.
സമകാലിക ഇന്ത്യൻ ജനതയുടെ സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങളിലും വലിയ പരിണാമങ്ങൾ സംഭവിച്ചു. ‘ഹിന്ദുത്വ’ എന്ന ആശയം രാജ്യത്തെ എങ്ങനെ നശിപ്പിക്കുമെന്ന് ബോധ്യമുള്ള വലിയൊരു പറ്റം മനുഷ്യർ ഇവിടെ രൂപപ്പെട്ടു. മതേതരത്വം, ശാസ്ത്ര ബോധം, സ്വതന്ത്ര ചിന്ത എന്നീ ആശയങ്ങളിൽ ഉറച്ച് വിശ്വസിക്കുന്ന ഒരു വലിയ ‘ഹിന്ദുത്വ വിരുദ്ധ’ ചേരി ഇന്ത്യയിലുണ്ടായി. ബുദ്ധി ജീവികളും ചരിത്ര പണ്ഡിതരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമൊക്കെ ആ ചേരിയിൽ അണി നിരന്നു. പക്ഷെ അവരെ ചേർത്ത് നിർത്തുവാനോ അവരോട് ചേർന്ന് നിൽക്കുവാനോ കോണ്ഗ്രസ് എന്ന പാർട്ടിക്ക് കഴിഞ്ഞില്ല.
കാവി ചുറ്റിയും ഭസ്മമണിഞ്ഞും രാമക്ഷേത്ഗ്രത്തിന് സംഭാവന നൽകാൻ മത്സരിച്ചും ഹിന്ദുത്വയെ പ്രീണിപ്പിക്കാനുള്ള മൂന്നാം കിട ഗിമ്മിക്കുകളാണ് അപ്പോഴും ആ പാർട്ടിയുടെ എണ്ണം പറഞ്ഞ നേതാക്കൾ അടക്കമുക്കവർ ചെയ്ത് കൊണ്ടിരുന്നത്. പൊതുവെ പറയുന്നത് പോലെ അധികാര ദുരയും നേതൃത്വമില്ലാത്തതുമൊന്നുമല്ല കോൺഗ്രസിന്റെ യഥാർത്ഥ പ്രശ്നം. ആഭ്യന്തര ജനാധിപത്യം നടപ്പിലാക്കിയാൽ മാത്രം പരിഹരിക്കപ്പെടുന്നതുമല്ല അത്. രാജ്യത്തെ വിഴുങ്ങാൻ പാകത്തിന് കരുത്താർജിച്ച് വരുന്ന ‘ഹിന്ദുത്വ’ എന്ന ആശയത്തെ എങ്ങനെ നേരിട്ടണമെന്ന വിഷയത്തിൽ വ്യക്തമായ ഒരു ബോധമോ അതിന് പറ്റിയ ഒരു പ്രത്യയശാസ്ത്രമോ ആ പാർട്ടിയുടെ കൈവശമില്ല എന്നതാണ് പച്ചപ്പരമമായ യാഥാർഥ്യം.
കോണ്ഗ്രസ് എന്ന പാർട്ടിയിലും ഹിന്ദുത്വ ഉണ്ട്. പക്ഷെ അത് ബിജെപിയെപ്പോലെ അല്ല എന്ന് മാത്രം. ബിജെപി സവർണ വർഗീയ രാഷ്ട്രീയത്തിന്റെയും ഹിന്ദുത്വയുടെയും യൂണിവേഴ്സിറ്റിയാണെങ്കിൽ കോണ്ഗ്രസ് ഒരംഗണവാടിയോ നഴ്‌സറി സ്കൂളോ ആണെന്ന് മാത്രം. അതൊരു വലിയ വ്യത്യാസമല്ലേ എന്ന് ചോദിച്ചാൽ, തീർച്ചയായും ആണ്. ഏറ്റവും അടിത്തട്ട് ശരിയാക്കി പരിഹരിക്കേണ്ട ഒരു വലിയ വ്യത്യാസം. പക്ഷെ ഇതൊക്കെ കോണ്ഗ്രസ് പാർട്ടിക്ക് വിലയിരുത്താനോ അതു വഴി സ്വയം മാറ്റങ്ങൾ വരുത്താനോ കഴിയുന്നതാണോ എന്നതാണ് മില്യൻ ഡോളർ ക്വിസ്റ്റിൻ. ഒരു പ്രതീക്ഷയുമില്ല എന്നേ ഇപ്പോൾ പറയാൻ തോന്നുന്നുള്ളു.



