| കവിത എം
നാളിതുവരെയും സമരങ്ങളും പോരാട്ടങ്ങളും ചരിത്രത്തിലേടു കുറിച്ചത് അടിച്ചമർത്തലനെതിരെ ഉയർന്ന അതിശക്തമായ പ്രതീകങ്ങളായിട്ടാണ്. സമരം, പ്രതിഷേധം തുടങ്ങിയ പദങ്ങൾക്കും കാലം ഡിപ്രിസിയേഷൻ ചാർജ് ചെയ്തിരിക്കണം. അതുകൊണ്ടാവണം ഒരു ലോങ്ങ് മാർച്ചിന്റെ നീളമോ, മണിയടി മുഴക്കത്തിന്റെ പ്രകമ്പനമോ, പുലയച്ചൂട്ടിന്റെ ആളിക്കത്തലോ ഇല്ലാതെ പഴിച്ചും പൊലിപ്പിച്ചും സമരങ്ങൾ പണിമുടക്കിയും മുടക്കാതെയും ഇന്ന് കടന്ന് പോകുന്നത്.
അപ്രസക്തമായ എത്രയോ ചർച്ചകൾക്ക് വേണ്ടി മണിക്കൂറുകളോളം ചില മാധ്യമങ്ങൾ ക്രിയാത്മക ചർച്ചകളെയും പ്രതിഷേധങ്ങളെയും കയ്യാമം വച്ച് കച്ചവടവൽക്കരിക്കപ്പെടുന്നു. സാധാരണക്കാരന്റെ, തൊഴിലാളിവർഗ്ഗത്തിന്റെ, നിത്യ ജീവിതത്തിലെ സർവ്വ സാധാരണമായ ആവശ്യങ്ങളും അവകാശങ്ങളും പോലും കുത്തകകളുടെ പോക്കറ്റിലെ ചുരുട്ടിക്കൂട്ടിയ വെറും അവകാശപത്രിക മാത്രമായ് ഒതുങ്ങുമ്പോൾ ഏതൊരു സാധാരണക്കാരനും ചോദിച്ചു പോകും എവിടെ ഫോർത്ത് എസ്റ്റേറ്റ്? ജനാതിപത്യത്തെ കുറിച്ചുള്ള ചോദ്യം പോലും ഞാൻ എന്നേ മറന്നു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷെ നിങ്ങളിൽ ചിലരും..
രണ്ട് ദിവസം കൊണ്ട് അർദ്ധചലനാവസ്ഥയിൽ കടകമ്പോളങ്ങളും ഗതാഗതവും നിസ്സംഗമായ് നോക്കുമ്പോൾ വിശന്നു വലഞ്ഞവരുണ്ടാവാം. ആവശ്യങ്ങൾ അല്പം വൈകി നേടിയവരും നേടാത്തവരുമുണ്ടാവാം.., അംഗീകരിക്കുന്നു.. എല്ലാത്തിനും ഹർത്താൽ മാത്രമാണ് പ്രതിഷേധരീതിയെന്ന പക്ഷക്കാരിയല്ല ഞാൻ പക്ഷേ ഇനിയെങ്കിലും ഒരു ചെറുവിരൽ അനക്കാതിരുന്നാലോ ?
ഈ രണ്ട് ദിവസത്തിന്റെ നേരിയ പ്രതിഷേധം കൊണ്ട് രാജ്യത്തിന്റെ ഖജനാവ് കാലിയാകുമെന്നും രാജ്യത്തിന്റെ വളർച്ചയെ താറടിക്കുമെന്നും പറഞ്ഞു സമരത്തോട് വിയോജിച്ചവരോട് ഒരു ചോദ്യം. ഇനിയെന്താണ് ബദൽ? ഇനിയും ചലിക്കാത്ത നാവും,ചുരുട്ടാത്ത മുഷ്ടിയും കൊണ്ട് വെറുതെ സമരവിരുദ്ധ ഹാഷ്ടാഗുകൾ തൂക്കിയിടുമ്പോൾ തൂക്കിവിൽക്കപ്പെടുന്ന നമ്മുടെ ജീവിതസാഹചര്യങ്ങളെ കുറിചോർക്കുക.
തൊടുമ്പോൾ ഗ്യാസ് ലൈറ്റ്റും വണ്ടിയുടെ താക്കോലും മാത്രമല്ല പൊള്ളുന്നത്, ഉപ്പ് തൊട്ട് കർപ്പൂരം വരെയും പൊള്ളിക്കാൻ ഒരുങ്ങുന്നു എന്ന് ഓർക്കുക. അതല്ല ഇനിയും നിങ്ങൾ വിയോജിക്കുന്നുവെങ്കിൽ നിങ്ങൾക്കും വീട്ടിലിരുന്നു സന്മാർഗത്തോടെ ‘രാജ്യതാല്പര്യം’ സംരക്ഷിച്ചുകൊണ്ട് പ്രതിഷേധിക്കാം…ദീപം കൊളുത്തി കതകടച്ചു പാത്രം കൊട്ടി കൊണ്ട് പ്രതിഷേധിക്കാം.



