| അനന്തു സുരേഷ്‌കുമാർ
‘ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം എന്ന് ആവിശ്യപെടുന്നവരുടെ ഉദ്ദേശം വേറെ’ എന്ന് സംസ്ഥാന സിനിമ മന്ത്രി സജി ചെറിയാൻ. ഏതോ ഒരു ഹേമ ചേച്ചി ഏതോ ഒരു വിജയൻ ചേട്ടന് അതീവ രഹസ്യമായി എഴുതി കൊടുത്ത പ്രണയ ലേഖനം പുറത്ത് വിടണം എന്നല്ല ഈ നാട്ടിലെ ജനങ്ങൾ ആവിശ്യപെടുന്നത്. രാജ്യത്തെ തന്നെ ഞെട്ടിക്കുകയും നാണം കെടുത്തുകയും ചെയ്ത ഒരു ബലാത്സംഗ കൊട്ടെഷൻ കേസ് ഈ നാട്ടിൽ സംഭവിക്കുകയും അതിന്റെ ഫലമായി സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെ കുറിച്ചും സ്ത്രീകളക്കെതിരെ നടക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ചും പഠിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് സാധാരണക്കാരന്റെ നികുതി പണം എടുത്ത് കോടികൾ മുടക്കി ഒരു വിരമിച്ച ഹൈകോടതി ജഡ്‌ജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഒരു വിദഗ്ധ സമതി അവർ നടത്തിയ അന്വേഷണങ്ങളുടെയും അവർക്ക് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സംസ്ഥാന മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ട് ആണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
‘ഇത് നിയമപരമായ അധികാരങ്ങൾ ഉള്ള കമ്മീഷൻ അല്ല വെറും കമ്മിറ്റി ആണ് അതുകൊണ്ടു ഈ റിപ്പോർട്ട് പുറത്ത് വിടേണ്ടതില്ല’ എന്നത് ആദ്യ സർക്കാർ വാദം. ഇത് പോലൊരു വിഷയത്തിൽ പിന്നെന്ത് മാങ്കോ പറിക്കാൻ ആണ് നിങ്ങൾ നിയപരമായ അധികാരമില്ലാത്ത ഒരു കമ്മിറ്റി രൂപീകരിച്ചത് എന്നത് ആദ്യത്തെ ചോദ്യം ? സ്ത്രീകൾ വസ്ത്രം മാറുന്ന ഡ്രസ്സിങ് റൂമുകളിൽ പോലും ഒളിക്യാമറകൾ സ്ഥാപിച്ച് അവരുടെ നഗ്നത പകർത്തി അവരെ പലതരത്തിലുള്ള ഭീഷണികൾക്ക് വിധേയരാക്കുകയും അവസരങ്ങൾക്ക് വേണ്ടി ലൈംഗീകമായി കീഴ്പെടാൻ നിർബന്ധിക്കുകയും അതിന് തയ്യാറാവാത്തവരെ നിഷ്കരുണം സിനിമ മേഖലയിൽ നിന്ന് തന്നെ തുടച്ചു മാറ്റുന്നു.
അതിന്റെ ഭാഗമായി അവർ ക്രൂരമായ ശാരീരിക മാനസിക സാമൂഹിക പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നു എന്നതടക്കമുള്ള പരാതികൾ താരപ്രഭുക്കളും നിർമ്മാതാക്കളും സംവിധായകരും പ്രൊഡക്ഷൻ കൺട്രോളർമാർ മുതൽ സംവിധാന സഹായികൾ ആയി നിൽക്കുന്നവർക്കെതിരെ വരെ നിരവധി പെൺകുട്ടികൾ കോൾ റെക്കോർഡുകളും സ്ക്രീൻഷോട്ടുകളും അടക്കമുള്ള പകൽ വെളിച്ചം പോലുള്ള തെളിവുകൾ ഹേമ കമ്മിറ്റിക്ക് മുൻപിൽ അവരുടെ ജീവൻ വരെ പണയം വെച്ച് സമർപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ മഹാബഹുപൂരിപക്ഷം ജനങ്ങളും ക്യാപ്സ്യൂൾ വിഴുങ്ങിയല്ല ജീവിക്കുന്നത്. ചോറാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ മുഖ്യമന്ത്രി ദൈവമല്ലേ, ദൈവം എല്ലാം കാണുന്നുണ്ടല്ലോ ദൈവം വേണ്ടതൊക്കെ ചെയ്തോളും ദൈവം ചെയ്യുന്നതൊക്കെ ശരി ആയിരിക്കും എന്ന സിദ്ധാന്തങ്ങളിൽ വിശ്വസിച്ച് പി രാജീവിനെയും സജി ചെറിയാനെയും പോലുലുള്ളവർ ഇപ്പോൾ കളിക്കുന്ന പൊട്ടൻ കളികൾ കണ്ട് കോരിത്തരിക്കാനും കൈയ്യടിക്കാനും ഈ നാട്ടിലെ സാധാരണക്കാരന് സൗകര്യപ്പെടില്ല.
ഇത് വരെ നടന്നതൊക്കെ പിണറായി ദൈവം കണ്ടു പക്ഷെ ദൈവം ഇതൊക്കെ അങ്ങ് ക്ഷമിക്കാൻ തീരുമാനിച്ചു, ഇനി മുതൽ ഈ നാട്ടിലെ സ്ത്രീ പീഡകന്മാരൊക്കെ നന്നായാൽ മതി എന്നൊക്കെ പറയാൻ നമ്മൾ ജീവിക്കുന്ന രാജ്യത്തിൻറെ പേര് ‘റിപ്പബ്ലിക്ക് ഓഫ് വെള്ളരിക്ക പട്ടണം’ എന്നാണോ ചേട്ടാ ? അങ്ങനെ നാട്ടിലെ എല്ലാ പെണ്ണുപിടിയന്മാർക്കും മാപ്പ് കൊടുത്ത് തിരിച്ച് കൊണ്ടുവന്ന് അവരോധിക്കാൻ ഈ സംസ്ഥാനത്തിന്റെ പേര് ‘സി പി എം സംസ്ഥാന കമ്മിറ്റി ‘ എന്നാണോ ചേട്ടാ ?
ശുദ്ധമായ ക്രിമിനലിസത്തിന്റെ ആറാട്ടാണ് ഇന്ന് സംസ്ഥാന സർക്കാർ നടത്തുന്നത്. കൊടികെട്ടിയ ക്രിമിനൽ കുറ്റങ്ങളേയും കുറ്റവാളികളെയുമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ സംരക്ഷിക്കാൻ ശ്രമിക്കുന്നത്. വാലും തലയുമില്ലാത്ത ആരോപണങ്ങൾ അല്ല ജനങ്ങൾക്ക് അറിയേണ്ടത്. ജസ്റ്റിസ് ഹേമ കമ്മിറ്റി തെളിവുകൾ സഹിതം കണ്ടെത്തിയ സത്യങ്ങൾ ആണ് ജനങ്ങൾക്ക് അറിയേണ്ടത്. അത് മൂടി വെക്കുന്നത് ഇരകളെ സംരക്ഷിക്കാനല്ല വേട്ടപ്പട്ടികളിൽ നിന്ന് വാങ്ങിയ പിച്ച കാശിനോട് കാണിക്കുന്ന കൂറുകൊണ്ടാണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി ഈ നാട്ടിലെ ജനങ്ങൾക്കില്ല എന്ന് ചിന്തിക്കാനുള്ള ധൈര്യം നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടുന്നത് ?
ഇരകളുടെ പേരുകൾ വെളിപ്പെടുത്താതെ തന്നെ, വേണമെങ്കിൽ വേട്ടക്കാരുടെ പേരുകളും നിങ്ങൾ മറച്ച് വെച്ചോളൂ, അങ്ങനെയെങ്കിലും ജസ്റ്റിസ് ഹേമ കണ്ടെത്തിയ സത്യങ്ങൾ ഈ നാട്ടിലെ ജനങ്ങളോട് പറയാൻ നിങ്ങൾക്ക് സാധിക്കില്ലേ എന്ന ചോദ്യത്തിന് സാമാന്യ യുക്തിക്ക് നിരക്കുന്ന ഒരൊറ്റ ഉത്തരം നിങ്ങൾക്ക് പറയാൻ സാധിക്കുമോ ?
നാളെ സിനിമ മേഖലയിൽ എന്നല്ല ഏതൊരു തൊഴിൽ മേഖലയിലും ജോലി ചെയ്യാൻ പോകുന്ന എല്ലാ പെൺകുട്ടിയുടെയും അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും വേണ്ടപ്പെട്ടവർക്കും എല്ലാം അറിയാൻ അവകാശമുള്ളതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഉള്ളടക്കം. ഈ നാട്ടിലെ ഒരു മേഖലയിൽ ജോലി ചെയ്യുന്ന പെൺകുട്ടികൾ നേരിടേണ്ടി വന്നിരുന്ന ക്രൂരതകൾ എന്തൊക്കെയാണ് ? നടന്ന ക്രൂരതകൾക്കെതിരെ എന്ത് നടപടികൾ ആണ് ഈ നാട്ടിലെ സർക്കാർ സ്വീകരിച്ചത് ? അത് തടയാൻ ശക്തമായ പുതിയ എന്ത് പ്രതിരോധങ്ങളാണ് ഈ നാട്ടിലെ സർക്കാർ ഒരുക്കിയത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ നാട്ടിൽ നികുതി അടക്കുന്ന ഓരോ പൗരന്റെയും അവകാശമാണ്. അല്ലാതെ ഒരുത്തന്റെയും കുടുംബത്തിൽ നിന്ന് കൊണ്ടതരുന്ന ഔദാര്യമല്ല.
ഒരു പെൺകുട്ടി പട്ടാപകൽ ക്രൂരമായി അക്രമിക്കപ്പെട്ടിട്ട് ഇപ്പോൾ അഞ്ചു കൊല്ലം തികയുന്നു. രാജ്യത്തിന് തന്നെ നാണക്കേടായ സംഭവം. ഇനി അതുപോലൊരു സംഭവം ഉണ്ടാവാതിരിക്കാൻ, ഇനി അത്തരം സംഭവങ്ങൾ നിയന്ത്രിക്കാനെങ്കിലും എന്ത് കോക്കനട്ടാണ് ഈ കേരള സംസ്ഥാന സർക്കാർ ഇത് വരെ ചെയ്തിട്ടുള്ളത് ? സിനിമ മേഖലകളിൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ ശക്തമായി വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ നിയമങ്ങൾ പോലും ഇങ്ങു കേരളത്തിൽ നടപ്പാക്കുന്നതിനെ കുറിച്ച് ഞങ്ങൾ ഇപ്പോഴും പഠിച്ച് കൊണ്ടിരിക്കുകയാണ് എന്ന് വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിക്കാൻ നാണമില്ലേ പ്രിയപ്പെട്ട ഭരണകൂടമേ നിങ്ങൾക്ക് ?
ഹേമ കമ്മിറ്റിയിൽ നിന്ന് ലഭിച്ച മുഴുവൻ തെളിവുകളുടെയും മുകളിൽ കേറി അടയിരുന്നു നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷത്തിനും നാളെ സംസ്ഥാന മുഖ്യമന്ത്രി സമാദാനം പറയേണ്ടി വരും. ഈ നഷ്ടപെടുന്ന ഓരോ നിമിഷത്തിനും ആ കമ്മിറ്റിക്ക് മുൻപിൽ തെളുവുകൾ സമർപ്പിച്ച ഒട്ടനവധി നിസ്സഹായരായ പെൺകുട്ടികളുടെ ജീവിതത്തിന്റെയും ജീവന്റെയും വിലയുണ്ട്. ഓരോ നിമിഷത്തിലും ഈ കണ്ട കൊടികെട്ടിയ കുറ്റകൃത്യങ്ങൾ ചെയ്ത കൊടും ക്രിമിനലുകൾക്കു രക്ഷപ്പെടാനും തെളിവുകളെയും പരാതികളെയും പരാതിക്കാരെയും തന്നെ നശിപ്പിക്കാനുള്ള വിശാലമായ പഴുതുകളുമുണ്ട്. ഇതൊക്കെ ചെയ്തിട്ട് ഇപ്പോൾ പി രാജീവിനെയും സജി ചെറിയനെയും ഇറക്കി സർക്കാർ കളിക്കുന്ന നാണംകെട്ട കളിയുടെ പേര് ‘Political Pimping’ എന്നാണ്. സമാദാനം പറയേണ്ടി വരും. വന്നിരിക്കും



