ആന്ധ്രയിലെ കടൽത്തീരത്ത് ഇന്ന് സ്വർണനിറമുള്ള രഥം ഒഴുകിയെത്തി. അസാനി ചുഴലിക്കാറ്റിനെ തുടർന്ന് ഏതെങ്കിലും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യത്തുനിന്നാകാം രഥം ഇന്ത്യൻ തീരത്തെത്തിയതെന്ന് സംശയിക്കുന്നു. ആദ്യമായി പ്രദേശവാസികളും മത്സ്യതൊഴിലാളികളുമാണ് രഥം കണ്ടെത്തിയത്. ഇവർ വടം ഉപയോഗിച്ച് തീരത്തേക്ക് രഥം അടുപ്പിച്ചു.
സംസ്ഥാനത്തെ ശ്രീകാകുളം ജില്ലയിലെ സുന്നാപ്പള്ളി തുറമുഖത്തിനടുത്താണ് രഥം തീരത്തടിഞ്ഞതെന്നാണ് നിഗമനം. ആളുകൾ രഥം തീരത്തേക്ക് വടംകെട്ടി വലിച്ച് കയറ്റുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രഥം തീരത്തടിഞ്ഞ സംഭവം ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചെന്നും അന്വേഷിക്കുമെന്നും നൗപാഡ എസ്‌ഐ മാധ്യമങ്ങളോട് പറഞ്ഞു.
വേറെ ഏതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകിയെത്താനാണ് സാധ്യതയെന്നും അതിനാൽ വിവരം ഉന്നത അധികൃതരെ അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ആന്ധ്രയില്‍ ഏഴ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി.



