എപി സുബൈർ
ഓസ്‌ട്രേലിയൻ ഇതിഹാസം ആൻഡ്രു സൈമണ്സ് ഒരു കാറപകടത്തിൽ മരണപ്പെട്ടു . ലോക ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ അപ്രമാദിത്യം നിറഞ്ഞു നിന്ന സമയത്തു ഓസീസിന്റെ മുന്നണി പോരാളി ആയിരുന്നു ആൻഡ്രു . ബാറ്റ് കൊണ്ടും ബോൾ കൊണ്ടും ഫീൽഡിൽ പറന്നു വിളയാടിയ ഫീൽഡർ ആയും ഒരു ടീം ആഗ്രഹിച്ച ക്രിക്കറ്റർ .
ഒരു റഗ്ബി കളിക്കാരന്റെ ശരീര ഭാഷയുമായി സ്‌ക്രീനിൽ നിറഞ്ഞു നിന്ന സൈമണ്സ് ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ തങ്ങി നിന്ന രണ്ടു സംഭവം ഓർക്കുന്നു . കളിക്കിടയിൽ കാണികൾക്കിടയിൽ നിന്നും നഗ്നനായി ഗ്രൗണ്ടിലേക്ക് ഓടി വന്നു ശ്രദ്ധ പിടിച്ചു പറ്റാൻ നോക്കിയവരെ രണ്ടു തവണയും തന്റെ കൈക്കരുത്ത് കൊണ്ട് നേരിട്ടു . ഇതൊക്കെ ഉണ്ടെങ്കിലും തന്റെ കരുത്തുറ്റ ഷോട്ടുകൾ തന്നെയാണ് അയാളെ വ്യത്യസ്തനാക്കുന്നത് . 26 ടെസ്റ്റുകളിൽ നിന്നായി 40 ശരാശരിയിൽ 1462 റൺസും 24 വിക്കറ്റും , 198 ഏകദിനങ്ങളിൽ നിന്നും 40 നടുത്ത ശരാശരിയിൽ 5088 റൺസും 133 വിക്കറ്റും നേടി .
കാലം തെറ്റി പെയ്ത മഴയാണ് സൈമൺസ്. ചുരുങ്ങിയ സമയത്തെ T20 കരിയറിൽ 48 ശരാശരിയിൽ 169 എന്ന സ്ഫോടനാത്മകമായ പ്രഹരശേഷിയിൽ 337 റൺസ് വെറും 14 കളികൾ കൊണ്ട് അയാൾ ഓസ്‌ട്രേലിയക്ക് സമ്മാനിച്ചു . പണം കായ്ക്കുന്ന കുട്ടിക്രിക്കറ്റിന്റെ സുഗന്ധം കുറച്ചു കാലം മാത്രം ആസ്വദിക്കാൻ ആയുള്ളൂ . കളിക്കളത്തിനകത്തും പുറത്തും വിവാദങ്ങൾ കൂട്ടിനുണ്ടായിരുന്നു .
“കളിക്കളത്തിലെ തെമ്മാടി ” എന്നൊക്കെ എവിടെയൊക്കെയോ വായിച്ചത് ഓർക്കുന്നു . ടെലിവിഷനിൽ സ്ഥിരമായി കളികൾ കണ്ടിരുന്ന കാലഘട്ടത്തിലെ എന്നും ഭയന്ന, എതിരാളികളുടെ തോറ്റു കൊടുക്കാൻ കൂട്ടാക്കാത്ത കാളക്കൂറ്റൻ കണക്കെ സ്ക്രീൻ നിറഞ്ഞു നിന്ന ആൻഡ്രൂ സൈമണ്സ് എന്ന ക്രിക്കറ്റെറോട് ഒരുപാടിഷ്ടം.



