മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയാണെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ പറയുന്നു.എറണാകുളം ജില്ലാ കോടതിയിലാണ് ഹർജി നൽകിയത്.
മാനേജർ വിപിൻ കുമാർ നൽകിയ പരാതി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക വിശദമായി പരിശോധിക്കും. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്.
തനിക്കെതിരായ പരാതിക്കെതിരെ തനിക്ക് പറയാനുള്ളത് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ രംഗത്തുവന്നിരുന്നു . എന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ വിപിന്റെ ഭാഗത്തു നിന്നുണ്ടായി. വർഷങ്ങളായി കൂടെ നിന്ന ഒരാൾ പെട്ടന്നു നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല.
വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന ഒരു വ്യക്തി തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.




