| കെപിഎസ് വിദ്യാനഗർ
ദിലീപ്, വിജയ് ബാബു, അലൻസിയർ എന്നിവരെ സ്ത്രീ പീഡന കേസിലും ഷൈൻ ടോം ചാക്കോയേ ലഹരിമരുന്ന് കേസിലും പ്രതിചേർക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തപ്പോൾ ഇല്ലാത്ത സിനിമാവിലക്കാണ് ശ്രീനാഥ് ഭാസിക്ക് പ്രൊഡ്യൂസേഴ്സ് അസസിയേഷൻ ഏർപ്പെടുത്തിയത്. അവർക്കുള്ള ഏതോ പ്രിവിലേജ് ഭാസിക്കു ഇല്ലാതെപോയി.
അപമാനത്തിന് ഇരയാക്കപെട്ട ആങ്കറോട് സഹതാപവും ഐക്യവുമുണ്ട്. നേരിട്ട പ്രയാസത്തെ പറ്റിയില്ല, മാധ്യമങ്ങളുടെ അതിരുകവിഞ്ഞ ഇടപെടലുകളെ പറ്റി പറയാതെ വയ്യ. എന്തും ചോദിക്കാമെന്ന അഹങ്കാരവും ഇരിക്കുന്നവരുടെ സ്വകാര്യത മാനിക്കാത്ത നിലപാടുകളും വളച്ചൊടിക്കുന്ന ടൈറ്റിലുകളും ഓഡിറ്റ് ചെയ്യാൻ കൂടി ഈ അവസരം ഉപയോഗപ്പെടുത്തണം.
മാധ്യമപ്രവർത്തനം എന്ന് പറയാനുള്ള എന്ത് ധാർമികതയാണ് കൂണ്പോലെ മുളച്ചു പൊന്തുന്ന യുട്യൂബ് ചാനലുകൾക്കുള്ളത്? ജേർണലിസം എന്താണെന്നും എങ്ങനെയാണെന്നുമറിയാത്ത കുറേപ്പേർ ചേർന്ന് യുട്യൂബ് വരുമാനത്തിന് വേണ്ടി കാട്ടികൂട്ടുന്ന കോപ്രായങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തനമെന്നും കരുതുന്ന കുറേപേരുണ്ടാകും. നിർഭാഗ്യവശാൽ എന്താണ് മാധ്യമ പ്രവർത്തനമെന്നു മുഖ്യധാരാമാധ്യമങ്ങൾ കൂടി മറന്നു പോയ സമയമാണ്.
സ്വയം സെൻസർ ചെയ്യാൻ മറന്നു പോകുന്ന ഇത്തരം കൂട്ടങ്ങളെ സെൻസർ ചെയ്യാൻ പ്രേക്ഷകർക്കും അഭിമുഖത്തിനിരിക്കുന്നവർക്കുമായാൽ അത്യാവശ്യം മാറ്റങ്ങൾ കണ്ടുതുടങ്ങും. എന്ത് പറഞ്ഞാലും അത് വിവാദമോ പ്രശ്നങ്ങളോ സൃഷ്ടിക്കുന്ന ചോദ്യങ്ങളോട് മാത്രമല്ല അത്തരം ആളുകളെ തന്നെ ബഹിഷ്കരിക്കാൻ സെലിബ്രിറ്റികൾ തീരുമാനിച്ചാൽ ഒരുപാട് ശല്യങ്ങൾ വഴിമാറിപോകുകയും ചെയ്യും.



