രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്കും ഇനി മുതല്‍ ശിക്ഷായിളവ് നല്‍കാനുള്ള തീരുമാനവുമായി
കേരളാ സര്‍ക്കാര്‍. രാജ്യം ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷ ദിവസങ്ങളോടനുബന്ധിച്ച് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനുള്ള 2018ലെ മാനദണ്ഡമാണ് സര്‍ക്കാര്‍ തിരുത്തിയത്.നവംബര്‍ 25നാണ് പുതുക്കിയ മാനദണ്ഡം പുറത്തിറക്കിയത്.
ഇത് പ്രകാരം ജയിലില്‍ നിശ്ചിതകാലം പൂര്‍ത്തിയാക്കിയ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ശിക്ഷാകാലം കഴിയും മുമ്പ് തന്നെ പുറത്തിറങ്ങാനാകും. ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവാണ് നൽകുക. എന്നാല്‍ തീരുമാനത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും സിപിഎം പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള നീക്കമാണെന്നും കെ കെ രമ എംഎല്‍എ പ്രതികരിച്ചു.
നിലവില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചവര്‍, മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍ എന്നിവർക്കും രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്കും ഇളവ് നല്‍കിയിരുന്നില്ല.നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 29 രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികളാണ് 2016 മുതല്‍ 2021 വരെ തടവിലാക്കപ്പെട്ടത്. ഇതില്‍ സിപിഎം, ബിജെപി,കോണ്‍ഗ്രസ്, എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട്, ഐയുഎംഎല്‍ തുടങ്ങി എല്ലാ പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ഉള്‍പ്പെടും.























