| ജലീൽ കാളിയത്ത്
സംഗതി കേരളത്തെ വേറെ ഒരു രാജ്യം പോലെ അർജെന്റിന നന്ദി പറഞ്ഞതിൽ ചില പാകപ്പിഴകൾ ഇല്ലെന്ന് പറയാൻ ആവില്ല. പക്ഷേ എന്തു കൊണ്ട് അങ്ങിനെ അവർ ചിന്തിച്ചു.? എന്നതിലേക്കാണ് കയറി ചിന്തിക്കേണ്ടത്, അത് കേരളത്തിന് കിട്ടുന്ന ഒരു ബഹുമതി തന്നെയാണ്.
പല ഭാഷകളിൽ ഖത്തർ വേൾഡ് കപ്പിൽ പ്രചരണം നടന്നപ്പോൾ മലയാളവും ഇടം പിടിച്ചു എന്നതും അഭിമാനത്തിന് വക നൽകുന്ന ഒന്നാണ്, ഇതെല്ലാം എല്ലാ ഗൾഫ് നാടുകളിലും കാണപ്പെടുന്ന സ്ഥിരം കാഴ്ചയുമാണ്, അതവർ, അവരുടെ രാജ്യങ്ങളിൽ ഉണ്ടായ വികസന കുതിപ്പിൽ കേരളത്തിനുള്ള പങ്ക് വെളിവാക്കുന്നത് കൂടിയാണ്.
നിങ്ങൾ ഏത് രാജ്യക്കാരനാണ്..? എന്ന് ഒരു ഗൾഫിലുള്ള മലയാളിയോട് ചോദിച്ചാൽ കൂടുതൽ പേരും പറയുന്നത് “കേരളം” എന്ന് തന്നെയാവും. ഇന്ത്യക്കാരൻ എന്ന് പറയാൻ മോഡി അധികാരത്തിൽ കയറിയതിനു ശേഷം മലയാളിക്ക് മടി തോന്നുന്നത്, ഇന്ത്യയിൽ ഒരു ഫാസിസ്റ്റ് ഭരണകൂടം, ഷഡ്ഢിയിലും, ബീഫിലും രാഷ്ടീയം ഒതുക്കുന്നത് കൊണ്ട് കൂടിയാണ്.
സത്യം പറഞ്ഞാൽ, ഇന്ത്യ എന്ന് പറഞ്ഞാൽ എനിക്ക് പലപ്പോഴും അത്ര അഭിമാനം ഒന്നും തോന്നിയിട്ടില്ല, കേരളം എന്ന് കേൾക്കുമ്പോൾ അഭിമാന പൂരിതം ആവാറുമുണ്ട് അന്തരംഗം, പിന്നെ തൃശൂർ എന്ന് പറയുമ്പോഴത്തെ കാര്യം പറയേണ്ടതുണ്ടോ…?
ഗുരുവായൂർ, തൊഴിയൂർ എന്നൊക്കെ കേൾക്കുമ്പോൾ അന്തരംഗം കൂടുതൽ കൂടുതൽ അഭിമാന പൂരിതം ആവുന്നതിന് എന്നെ കുറ്റം പറയാൻ പറ്റുമോ..? അതിർത്തികൾ വെറും വരകളാണെന്നും, അതിനപ്പുറവും മനുഷ്യർ തന്നെയാണ് വസിക്കുന്നത് എന്നും നമുക്ക് ചിന്തിച്ചുകൂടെ..? ‘ദേശീയത’ ഫാസിസത്തിന്റെ ഏറ്റവും ശക്തമായ ആയുധം ആണെന്ന് പറഞ്ഞവരുടെ വഴിയാണ് ശരി.., പിന്നെ പ്രാദേശികതയുടെ കാര്യം വേറെ പറയണോ…
വിശ്വമാനവികത എന്താണെന്ന് തിരിച്ചറിയാൻ ആവാത്തത് തന്നെയാണ് കപട ദേശീയതയും, കപട പ്രദേശികതയും തിരിച്ചറിയാതിരിക്കാൻ ഉള്ള മൂല കാരണം. കേരളത്തെ സോമാലിയയോട് ഉപമിച്ചവർക്ക്, അത് കണ്ടും, കേട്ടും മൗനികളായി നിന്നവർക്ക്, ഇതിനെ പറ്റി വായ തുറക്കാൻ ഒരു അവകാശവും ഇല്ല എന്നും കൂടെ തെരിയപ്പെടുത്തികൊള്ളുന്നു.



