ഇരുപത്തിമൂന്നാമത് ഫിഫ ലോകകപ്പിന് തിരി തെളിയുമ്പോൾ ഫുട്ബോൾ ആരാധകർ വലിയ ആവേശത്തിലാണ്. ലോകമെമ്പാടുമുള്ള കാണികൾ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളെയും താരങ്ങളെയും വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. അർജൻ്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിക്കും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇത് തങ്ങളുടെ അവസാന ലോകകപ്പാണ് എന്ന പ്രത്യേകതയുമുണ്ട്. ഫുട്ബോൾ ലോകത്തെ ഈ രണ്ട് ഇതിഹാസങ്ങൾ ഒരിക്കൽ കൂടി മൈതാനത്ത് നേർക്കുനേർ വരുമോ എന്ന ചർച്ചയിലാണ് ഇപ്പോൾ ആരാധകർ.
നീണ്ട ആറു വർഷങ്ങൾക്ക് ശേഷമാണ് മെസ്സിയും റൊണാൾഡോയും തമ്മിലുള്ള ഒരു പോരാട്ടത്തിന് ലോകം കാത്തിരിക്കുന്നത്. 2020-ൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പന്തുതട്ടിയത്. അന്ന് ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ യുവൻ്റസ് 3-0ന് വിജയിച്ചിരുന്നു. അതിനുശേഷം ഇരുവരുടെയും കരിയർ പാതകൾ ഇതുവരെ കൂട്ടിമുട്ടിയിട്ടില്ലെങ്കിലും 2026 ലോകകപ്പ് ഇരുവരെയും ഒരേ വേദിയിലെത്തിക്കാനുള്ള സുവർണ്ണാവസരം ഒരുക്കിയേക്കാം.
ഇത്തവണത്തെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ സ്ഥാനങ്ങൾ അനുസരിച്ചായിരിക്കും ഇരുവരും തമ്മിലുള്ള പോരാട്ടം സാധ്യമാകുക. അർജൻ്റീന ഗ്രൂപ്പ് ജെയിലാണ് (J) ഉൾപ്പെട്ടിരിക്കുന്നത്; അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് അവരുടെ എതിരാളികൾ. പോർച്ചുഗലാകട്ടെ ഗ്രൂപ്പ് കെയിൽ (K) കോംഗോ, ഉസ്ബക്കിസ്ഥാൻ, കൊളംബിയ എന്നിവരെ നേരിടും. ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരാവുകയും അടുത്ത ഘട്ടങ്ങളിൽ വിജയിക്കുകയും ചെയ്താൽ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനലിൽ ഒരു ക്ലാസിക് പോരാട്ടത്തിന് സാധ്യതയുണ്ട്.
മറ്റൊരു സാധ്യതയനുസരിച്ച്, രണ്ട് ടീമുകളും അവരുടെ ഗ്രൂപ്പുകളിൽ റണ്ണറപ്പുകളാവുകയാണെങ്കിൽ പ്രീ-ക്വാർട്ടറിൽ തന്നെ ഇവർ ഏറ്റുമുട്ടാൻ ഇടയുണ്ട്. എന്നാൽ നിലവിലെ ടീമുകളെ കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു സാഹചര്യം വരാൻ സാധ്യത കുറവായാണ് വിലയിരുത്തപ്പെടുന്നത്. ഇനി ഒരു ടീം ഗ്രൂപ്പ് ജേതാവാകുകയും മറ്റേ ടീം രണ്ടാം സ്ഥാനത്തെത്തുകയും ചെയ്താൽ പിന്നീട് ടൂർണമെൻ്റിൻ്റെ ഫൈനലിൽ മാത്രമേ ഇവർ തമ്മിലുള്ള മത്സരം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഈ സ്വപ്ന പോരാട്ടം യാഥാർത്ഥ്യമാകുമോ എന്ന് വരും ദിവസങ്ങളിലറിയാം.



