| ജലീൽ കാളിയത്ത്
കേരളത്തിലെ മൂന്നു പ്രമുഖ കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്ഥാവനകളും ചെയ്തികളും സൂക്ഷ്മമായി കൂട്ടി വായിക്കണം.
1) ആന്റണിയുടെ മകന്റെ പ്രസ്ഥാവനയും രാജിയും, ‘ഒന്നുമറിയില്ല രാമ നാരായണാ” എന്നുള്ള രീതിയിൽ അന്തോണിയുടെ പ്രതികരണവും.
2) ശശി തരൂരിന്റെ ഗുജറാത്ത് കലാപം കാലഹരണപ്പെട്ടതാണ് എന്നത്,
3) ചെന്നിത്തലയുടെ, “ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനാണ്” എന്നതും..!
ഇത് മൂന്നും സംഘപരിവാറിന് ഉണ്ടാക്കി കൊടുക്കുന്ന ഊർജ്ജം എന്താണെന്ന് പ്രത്യേകം പറയേണ്ടത് ഉണ്ടെന്ന് തോന്നുന്നില്ല എന്ന് തോന്നുന്നു. അധികാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ ഒരു മടിയും ഇല്ലാത്ത നേതാവാരാണ് കേരള സമൂഹത്തിൽ അതിന് ഏറ്റവും വലിയ ഉദാഹരണം ആരെന്ന്..? എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം മാത്രമേ ഉണ്ടാവൂ, അത് എ കെ ആന്റണി എന്ന് തന്നെയാണ്.
അദ്ദേഹം സ്വന്തം മകനെ വെച്ച് കളിച്ച നാടകത്തിന്റെ ശുഭപര്യവസാനം ആയിരുന്നു, ആ മകന്റെ കോൺഗ്രസിൽ നിന്നുള്ള രാജി, അതും ആർക്ക് വേണ്ടി..? മോഡിക്ക് വേണ്ടി.. എന്നാണ് തോന്നുന്നെങ്കിൽ അത് തെറ്റാണ്, അച്ഛൻ ആന്റണിക്ക് വേണ്ടി എന്നതാണ് അതിന്റെ ശരിയുത്തരം.
പൊതു സമ്മതനായ ഒരു സ്ഥാനാർഥി പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ്സും ബിജെപിയും കൂടെ നിർദ്ദേശിക്കാൻ ഇന്ന് ഇന്ത്യയിൽ ആന്റണി കഴിഞ്ഞേ ഉള്ളൂ എന്ന് വരുത്തി തീർക്കാൻ ആന്റണിക്ക് കഴിഞ്ഞു എന്നത് തന്നെയാണ് അതിന്റെ ബാക്കിപത്രം. ശശി തരൂരിന് കേരളത്തിലെ മുഖ്യമന്ത്രി ആവണം, ‘തറവാടി നായർ’ എന്ന പട്ടം സുകു നായർ കൊടുക്കുകയും ചെയ്തു.., പിന്നെ തടസ്സം, ബിജെപിയാണ്.., സുകു നായർക്ക്, ബിജെപിയോട് എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു കോൺഗ്രസ്സ് നേതാവിനെ പിന്തുണക്കാനും ആവില്ല.., അതെല്ലാം പരിഹരിക്കാൻ ഏറ്റവും എളുപ്പം, “ഗുജറാത്ത് കലാപം കാലഹാരണപ്പെട്ടതാണ്” എന്ന തരൂരിന്റെ പ്രസ്താവന മാത്രമാണ്.., അത് അയാൾ വൃത്തിയായി ചെയ്തു.
ചെന്നിത്തല, സമകാലിക കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ, എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന, കെ കരുണാകാരന് ശേഷം ഐ ഗ്രൂപ്പിന്റെ എല്ലാമെല്ലാം താനാണ് എന്ന് കരുതിയിരുന്ന അവസ്ഥക്ക് മാറ്റം വന്നിരിക്കുന്നു, കേ മുരളീധരനോടൊപ്പം ആണ് ഐ ഗ്രൂപ്പ് അണികൾ ഭൂരിപക്ഷവും എന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ്. അയാൾക്കും വേണം രാഷ്ട്രീയ നിലനിൽപ്പ്.
ഇതെല്ലാം എവിടേക്കാണ് കേരളത്തിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തെ കൊണ്ടെത്തിക്കുന്നത് എന്ന് ചോദിച്ചാൽ, അവരെല്ലാം, പരോക്ഷമായി ഇന്ന് സ്വീകരിക്കുന്നത് ബിജെപി അനുഭാവ നിലപാടുകൾ തന്നെയാണ് എന്ന് തന്നെ പയേണ്ടി വരും. ഒരു പക്ഷേ, കോൺഗ്രസ്സ് എന്ന രീതിയിൽ തിരഞ്ഞെടുപ്പിനെ നേരിട്ട്, വിജയം വരിച്ചതിന് ശേഷം, ഇവരെല്ലാം ത്രിപുര മോഡലിൽ ബിജെപി ആവില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർക്കാണ് കഴിയുക.
ആന്റണിയുടെ മകൻ ഉയർത്തി വിട്ടത് ചെറിയ വാണമല്ല.., അതൊരു റോക്കറ്റ് തന്നെയാണ്.., കേരള രാഷ്ട്രീയത്തിൽ നിന്ന് ആരൊക്കെ ബിജെപി എന്ന ബഹിരാകാശത്തേക്ക് പോകണം എന്ന് തീരുമാനിക്കാനുള്ള റോക്കറ്റ്.., ആരൊക്കെ അതിൽ ഇടം പിടിക്കും എന്ന് കണ്ടു തന്നെ അറിയണം.



