പ്രമുഖ അന്താരാഷ്ട്ര കാബ് സേവന കമ്പനിയായ ഉബർ ടെക്നോളജീസ് ആഗോളതലത്തിൽ ഏകദേശം 3,300 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ ഏകദേശം 10 ശതമാനം വരുന്നതാണ് ഇത്. പുനഃസംഘടനയുടെ ഭാഗമായാണ് നടപടിയെന്ന് സിഇഒ ദാര ഖോസ്രോഷാഹി ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ അറിയിച്ചു.
മാനേജ്മെന്റ് തലങ്ങൾ കുറയ്ക്കുകയും കമ്പനിയുടെ പ്രവർത്തനക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയുമാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് സിഇഒ വ്യക്തമാക്കി. അടുത്തിടെ അനാവശ്യ വിഭാഗങ്ങളും അധിക മാനേജ്മെന്റ് തലങ്ങളും വർധിച്ചെന്നും നിലവിലെ സാഹചര്യത്തിൽ അവ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
റൈഡ് ഷെയറിംഗ്, ഡെലിവറി, റോബോടാക്സി തുടങ്ങിയ പ്രധാന ബിസിനസ് മേഖലകളിലെ നിക്ഷേപങ്ങളും കമ്പനി പുനഃപരിശോധിക്കും. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി മാനേജർമാരിൽ ഏകദേശം 20 ശതമാനത്തെയും മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെയും ബാധിക്കുമെന്ന് ഉബർ അറിയിച്ചു.
ഇതിനുപുറമെ, കമ്പനിയുടെ റിമോട്ട് വർക്ക് നയത്തിലും വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഭാവിയിൽ വളരെ ചെറിയൊരു വിഭാഗം ജീവനക്കാർക്ക് മാത്രമേ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതിയുണ്ടാകൂ. ഭൂരിഭാഗം ജീവനക്കാരും ഓഫീസിലെത്തി ജോലി ചെയ്യേണ്ടിവരും.
പിരിച്ചുവിടലുകൾ പൂർത്തിയാകുന്നതോടെ ഉബറിലെ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 30,000 ആയി കുറയും. ഇതോടെ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 2021ലെ നിലവാരത്തിലേക്ക് തിരിച്ചെത്തും.


