| ശ്രീകാന്ത് പികെ
മലയാള മനോരമ ദിന പത്രം കോപ്പികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് പറ്റിച്ച് കൊണ്ട് പരസ്യങ്ങൾ നേടുന്നു എന്ന ആരോപണവും അതിനെ തുടർന്നുള്ള ചർച്ചകളും നടക്കുകയാണല്ലോ. മനോരമയുടെ കണക്കിലെ 23 ലക്ഷം സർക്കുലേഷൻ പ്രകാരം കേരളത്തിൽ ശരാശരി മൂന്നോ നാലോ വീടുകളിൽ ഒന്ന് വച്ചെങ്കിലും മനോരമ പത്രത്തിന്റെ വരിക്കാരാകണം. അത് തെറ്റായ കണക്കാണെന്ന് മനസിലാക്കാൻ റോക്കറ്റ് സയൻസിന്റെ കണക്കുകളൊന്നും ആവശ്യമില്ല.
ഈ സമയത്ത് നമുക്ക് മറ്റു ചില കണക്കുകൾ കൂടി പരിശോധിക്കാവുന്നതാണ്. കഴിഞ്ഞ വർഷം 2022-ൽ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻ (എ.ബി.സി) പുറത്ത് വിട്ട കണക്കുകൾ പ്രകാരം കോവിഡ് കാലത്തിന് ശേഷം വരിക്കാർ കൂടിയ ഒരേയൊരു മലയാള ദിന പത്രമേയുള്ളൂ. ആ പത്രത്തിന്റെ പേര് ദേശാഭിമാനി എന്നാണ്.
2022- ൽ 2019- ലേതിനേക്കാൾ 54,237 കോപ്പികൾ ദേശാഭിമാനിക്ക് വർദ്ധിച്ചെന്ന് ഓഡിറ്റ് ബ്യൂറോ സർക്കുലേഷന്റെ റിപ്പോർട്ട് പറയുന്നു. എന്നാൽ പ്രചാരത്തിൽ ഒന്നും രണ്ടും സ്ഥാനത്തു നിൽക്കുന്ന പത്രങ്ങൾക്കടക്കം മറ്റെല്ലാ മലയാള ദിന പത്രങ്ങൾക്കും കോവിഡ് കാലശേഷം കോപ്പികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. പ്രചാരത്തിൽ ഒന്നാമതുള്ള പത്രത്തിന് (മനോരമ എന്നാണ് അവർ അവകാശപ്പെടുന്നത് ) ഇക്കാലത്ത് 3,36,839 കോപ്പിയും രണ്ടാമത്തെ പത്രത്തിന് (മാതൃഭൂമി എന്ന് അവരും ) 1,72,245 കോപ്പികളും കുറഞ്ഞു. 2022- ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണ് ഇത്.
കോവിഡ് സാഹചര്യത്തിൽ 2020, 2021 വർഷങ്ങളിൽ എ.ബി.സി സർവേ നടന്നിരുന്നില്ല. പ്രചാരത്തിൽ ഒന്നാമത്തെ പത്രത്തിന് കോവിഡിനു മുമ്പും കോപ്പികളിൽ ഇടിവുണ്ടായിരുന്നു. 2019 ജൂണിൽ ഉണ്ടായിരുന്നതിനേക്കാൾ 40,201 കോപ്പിയാണ് ആ വർഷം ഡിസംബറിൽ കുറഞ്ഞത്.
അതായത് വളരെ കൃത്യമായി തന്നെ ഓഡിറ്റ് ബ്യൂറോ സർക്കുലേഷൻ കണക്കുകൾ പ്രകാരം പ്രചാരത്തിൽ ഒന്നാമതെന്ന് അവകാശപ്പെടുന്ന മലയാള മനോരമക്ക്, 2019 മുതൽ 2022 വരെയുള്ള കാലയളവിൽ മാത്രം നാല് ലക്ഷത്തോളം കോപ്പികളുടെ കുറവുണ്ടായി. മാതൃഭൂമിക്ക് രണ്ട് ലക്ഷം കോപ്പികളുടെയും കുറവുണ്ടായി.
ഈ മനോരമയാണ് കൊട്ട കണക്കുകളുടെ എണ്ണം പറഞ്ഞ് പരസ്യം കൊടുക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കണക്കുകളിൽ മില്ലീ മീറ്റർ കണക്കിൽ ഓഡിറ്റ് ചെയ്യുന്നത്. ഒന്ന് കൂടി പറഞ്ഞാൽ ഓഡിറ്റ് ബ്യൂറോ സർക്കുലേഷന്റെ കണക്കുകൾ പ്രകാരം ഈ കാലയളവിൽ സർക്കുലേഷൻ കൂടിയ ഒരേയൊരു പത്രമേയുള്ളൂ. ആ പത്രത്തിന്റെ പേര് ദേശാഭിമാനി എന്നാണ്.



