‘താൻസിയ മരിച്ചു എന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അനിയത്തിയാണ്, ഉപ്പാന്റെ പെങ്ങളുടെ മോൾ. കൂട്ടുകാരിയുടെ വീട്ടിൽ ഇന്നലെരാത്രി ഉറങ്ങാൻ കിടന്നവൾ രാവിലെ എഴുന്നേറ്റില്ല.’- ഇത് എഴുതിയത് അനീഷ ബഷീർ. അപസ്മാരം കൂടിയതാണ് മരണ കാരണം. “കൂട്ടുകാരി” എന്നതിന് പകരം “സുഹൃത്ത്” എന്ന് ദ്വയാർത്ഥത്തിൽ ഹെഡ് ലൈൻ കൊടുത്താൽ ഉണ്ടാവുന്ന വാർത്താ റീച്ചുമാത്രം ലക്ഷ്യമാക്കിയുള്ള റിപ്പോർട്ടിംഗിനെ തുറന്നുതന്നെ അപലപിക്കുകയാണ് അനീഷ.
വാർത്തകളിലെ പകുതി സത്യങ്ങളും നുണകളും ഇന്ന് സോഷ്യൽ മീഡിയ പൊളിക്കുന്ന കാലംകൂടിയാണ് ഇത്. വാർത്തകളും, അത് എഴുതുന്നവരും തുറന്നുകാട്ടപ്പെടുന്നു. മാധ്യമ പ്രവർത്തകർക്ക് കിട്ടി കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള തിരിച്ചടികളിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ രാഷ്ട്രീയ കക്ഷി പ്രവർത്തകരും, രാഷ്ട്രീയം ഇല്ലാത്തവരവും ഒക്കെ മനസ്സ് കൊണ്ട് എങ്കിലും ചിരിക്കുകയോ സന്തോഷിക്കുകയോ ആണ് എന്നതാണ് സത്യം.
അനീഷ ബഷീറിന്റെ കുറിപ്പ് ഇങ്ങിനെ:
താൻസിയ മരിച്ചു എന്ന് അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അനിയത്തിയാണ്, ഉപ്പാന്റെ പെങ്ങളുടെ മോൾ. കൂട്ടുകാരിയുടെ വീട്ടിൽ ഇന്നലെരാത്രി ഉറങ്ങാൻ കിടന്നവൾ രാവിലെ എഴുന്നേറ്റില്ല. മരണത്തിനേക്കാൾ സഹിക്കാൻ പറ്റാത്തത് ടി വി ചാനലുകളിലും,ഓൺലൈൻ മീഡിയകളിലും “യുവ ഡോക്ടർ സുഹൃത്തിന്റെ ഫ്ലാറ്റിൽ മരിച്ച നിലയിൽ” എന്ന തലക്കെട്ടിൽ അവളുടെ ഫോട്ടോ ചേർത്ത് പടച്ചുവിട്ട വാർത്തകളാണ്.
ഈയൊരു സമയത്ത് അതിന്റെ സത്യാവസ്ഥ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് വല്ലാത്തൊരു ഗതികേടാണ്,മറുപടി പറഞ്ഞു മടുത്തു, പല ഗ്രൂപ്പിലുമായി ന്യൂസ് ബൈറ്റും , സ്ക്രീൻ ഷോർട്ടും കൊണ്ട് ഫോൺ നിറഞ്ഞു. അതിന്റയൊക്കെ കമെന്റുകൾ അതിലും കേമമാണ്.
ഈ വാർത്ത ന്യൂസ് റൂമിലിരുന്ന് വായിച്ച എന്റെ ക്ലാസ്സ് മേറ്റ് അടക്കമുള്ള മാധ്യമപ്രവർത്തകരോടാണ്, നിങ്ങൾക്കൊന്നും ഒട്ടും മനുഷ്യത്വമില്ലേ. ഇത്രയും തരം താഴാൻ എങ്ങനെ സാധിക്കുന്നു. കൊറേ മനുഷ്യർ ജീവിതംകൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മാഭിമാനം ഒറ്റ ന്യൂസ് ന്റെ റേറ്റിംഗ് നു വേണ്ടി ഇല്ലാതാക്കികൊടുത്തിട്ട് എന്ത് നേടുന്നു, മാന്യതയുള്ള വല്ല തൊഴിലും എടുത്ത് ജീവിച്ചുകൂടെ.























